തിരുവനന്തപുരം: രക്ഷാപ്രവർത്തനങ്ങളുടെ പൂർണ്ണ ചുമതല സൈന്യത്തിന് മാത്രമായി വിട്ടുകൊടുക്കണമെന്നാവശ്യം അർത്ഥമില്ലാത്തതെന്ന് കരസേനാ മേജർ ജനറൽ സഞ്ജീവ്‌ നരൈൻ. പ്രകൃതി ദുരന്തങ്ങളിൽ എല്ലായിപ്പോഴും സംസ്ഥാന സർക്കാരും സൈന്യവും യോജിച്ചാണ് പ്രവർത്തിക്കുന്നത്. ഒരിടത്തും സൈന്യം തനിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്താറില്ല. സിവിൽ ഭരണ സംവിധാനത്തെ  സഹായിക്കുകയെന്നതാണ് സൈന്യത്തിന്റെ ചുമതല.

ആസാം, തമിഴ്‌നാട് , കാശ്മീർ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോഴും സംസ്ഥാന സര്‍ക്കാരും സൈന്യവും യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. രക്ഷാപ്രവർത്തനങ്ങളുടെ ചുമതല സൈന്യത്തിന്  കൈമാറണമെന്ന ആവശ്യം പലയിടങ്ങളിൽനിന്നുമുണ്ടായ സാഹചര്യത്തിലാണ് യാഥാർഥ്യം വെളിപ്പെടുത്തി കരസേനാ മേജർ ജനറൽ തന്നെ രംഗത്തെത്തിയത്‌.