സലാല : കേരളത്തിലെ സമാനതകളില്ലാത്ത പ്രളയ ദുരന്തത്തെ നേരിടുവാന്‍ നാടാകെ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനെയും ജനങ്ങളെയും വെല്ലുവിളിക്കുന്ന പ്രചരണങ്ങളുമായി മുന്നോട്ടുപോവുകയാണ്. പ്രളയ ദുരിതത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങുമ്പോഴാണ് സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷവും, പരിഹാസവും, മോശം കമന്റുകളും സംഘപരിവാര്‍ അനുയായികള്‍ പ്രചരിപ്പിക്കുന്നത്. അത്തരത്തില്‍ ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റിട്ട് കുപ്രസിദ്ധനായ യുവാവിനെ അദ്ദേഹം ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തില്‍ നിന്ന് ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു. ഒമാനിലെ ബോഷര്‍ ലുലുവില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി രാഹുല്‍ സി പി പുത്തലത്തിനെയാണ് പിരിച്ചു വിട്ടതായി ലുലു ഗ്രൂപ്പ് അറിയിച്ചത്.

ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സാനിട്ടറി നാപ്കിന്‍ വേണമെന്ന പോസ്റ്റിനു താഴെ, നാപ്കിനുകള്‍ക്കൊപ്പം ഗര്‍ഭനിരോധന ഉറകളും അയയ്ക്കണമെന്നാണ് യുവാവ് കമന്റിട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമായിരുന്നു. സംഭവം വിവാദമായതോടെ താന്‍ മദ്യലഹരിയില്‍ ചെയ്തതാണെന്ന് യുവാവ് പറഞ്ഞു. പക്ഷേ ലുലു ഗ്രൂപ്പിന്റെ പേജില്‍ രാഹുലിനെ പിരിച്ചു വിടണമെന്നാവശ്യം ശക്തമായതോടെ ജീവനക്കാരനെ പിരിച്ചു വിട്ടതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. കേരളത്തില്‍ പ്രളയം ദുരിതം വിതച്ചപ്പോള്‍ അവഹേളനപരമായ കമന്റുകളിട്ടത് അംഗീകരിക്കാനാവില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ലുലു ഗ്രൂപ്പ് ഒരിക്കലും അംഗീകരിക്കില്ല. മാത്രമല്ല അത് തങ്ങളുടെ സംസ്‌കാരത്തിനും മൂല്യത്തിനും ചേര്‍ന്നതുമല്ല. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാനാണ് ലുലു ഗ്രൂപ്പും തങ്ങളുടെ സിഎംഡി യൂസഫലിയും ശ്രമിക്കുന്നതെന്നും കമ്പനി പറഞ്ഞു.