ശബരിമലയില്‍ കലാപമുണ്ടാക്കാനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുമുള്ള പരിപാടികള്‍ പൊളിഞ്ഞടിഞ്ഞതോടെ ആര്‍എസ്എസ് സംസ്ഥാന വ്യാപകമായി ആക്രമണമഴിച്ചുവിടുന്നു. തലശ്ശേരിയില്‍
സിപിഐ എം അനുഭാവിയെ ആര്‍എസ്എസ് ക്രിമിനല്‍സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. തൂവക്കുന്നിലെ കൃഷ്ണന്റെ മകന്‍ വിനീഷ്(32)നെയാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. ദേഹമാസകലം െവട്ടേറ്റ വിനീഷിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഗുരുതരമായി പരിക്കേറ്റ വിനീഷിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

മയ്യഴിയില്‍ സിപിഐ എം പ്രവര്‍ത്തകന്റെ വീടിന് നേരെയും ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞു. മൂലക്കടവ് ബ്രാഞ്ച് സെക്രട്ടറി ടി രവീന്ദ്രന്റെ വീടിന് നേരെയാണ് ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞത്. ഞായറാഴ്ച രാത്രി 11.30ഓടെ വാഹനങ്ങളിലെത്തിയ ഏഴംഗഗസംഘമാണ് വലിയ സിമന്റ് കട്ടകൊണ്ട് വീടാക്രമിച്ചത്. കലാപം ലക്ഷ്യമിട്ട് ഞായറാഴ്ച രാത്രി ആര്‍എസ്എസ് സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിട്ടു. വിവിധയിടങ്ങളിലായി നിരവധി അക്രമസംഭവങ്ങളാണ് ഒരു രാത്രിയില്‍ അരങ്ങേറിയത്. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഈ കലാപശ്രമം. ശബരിമലയുടെ പേരില്‍ നാടിന്റെ സമാധാനം നശിപ്പിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

അതേസമയം കോഴിക്കോടും മലപ്പുറത്തും നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികള്‍ കലക്കാന്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് നല്‍കിയതായുള്ള സൂചനകള്‍. കോഴിക്കോട് പരിപാടിയില്‍ നിന്നും ബിജെപി എംപി മുരളീധരന്‍ വിട്ടുനില്‍ക്കുന്നത് സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടെന്നും സൂചനകള്‍.