ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല പേരക്കുട്ടികളുമായി ശബരമലയിലേക്ക്. കുട്ടികളെ കവചമാക്കി വെച്ചുള്ള കലാപനീക്കമാണ് കടുത്ത വര്‍ഗീയകാരിയായ ശശികലയും സംഘവും പുറത്തെടുക്കുന്നത്. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തില്ലെന്ന് പറഞ്ഞുള്ള പോലീസിന്റെ നോട്ടീസ് ഒപ്പിട്ട് കൈപ്പറ്റിയെങ്കിലും നിമിഷങ്ങള്‍ക്കകം വര്‍ഗീയ പരാമര്‍ശം നടത്തി ശശികല വര്‍ഗീയകാര്‍ഡ് പുറത്തെടുത്തു. മാധ്യമങ്ങളുടെ മുന്നില്‍ ഹിന്ദുവിശ്വാസകള്‍ക്ക് ഹിന്ദുക്ഷേത്രത്തില്‍ പോകാന്‍ ആരുടെയും അനുവാദം വേണ്ടെന്ന പരാമര്‍ശവുമായി ശശികല വര്‍ഗീയ വിഷംതുപ്പിയത് കലാപ മോഹവുമായാണ്. 

ആറു മണിക്കുറിനുള്ളില്‍ മലയിറങ്ങുമെന്ന ഉറപ്പിലാണ് ശശികലയെ ശബരിമലയിലേക്ക് കടത്തിവിട്ടത്. എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പുറപ്പെട്ട ശശികലയെ പോലീസ് നിലയ്ക്കലില്‍ തടഞ്ഞെങ്കിലും നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പില്‍ കടത്തിവിടുകയായിരുന്നു. പ്രാര്‍ത്ഥനാ യജ്ഞമോ പ്രതിഷേധമോ സംഘടിപ്പിക്കരുത്, ആറു മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തുടരാനാവില്ല  തുടങ്ങിയ നിര്‍ദേശങ്ങളാണ് പോലീസ് നല്‍കിയ നോട്ടീസില്‍ ഉള്ളത്.

പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് എരുമേലിയില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ശശികല തിരിച്ചത്. പേരക്കുട്ടിയുടെ ചോറൂണിനാണ് ശബരിമലയിലേക്ക് പോകുന്നത് എന്നാണ് അവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് നിലയ്ക്കലില്‍ വെച്ച് സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര ശശികലയോട് സംസാരിച്ചു. നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയായിരുന്നു. ഇത് ആദ്യ ഘട്ടത്തില്‍ വാക്കു തര്‍ക്കത്തിന് ഇടയാക്കിയെങ്കിലും ഒടുവില്‍ പോലീസ് നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പില്‍ പോലീസ് നല്‍കിയ നോട്ടീസില്‍ ഒപ്പുവെച്ചശേഷമാണ് ശശികല നീങ്ങിയത്.

വിശ്വാസി എന്ന നിലയിലാണ് പോകുന്നത് യാത്രയ്ക്ക് രാഷ്ട്രീയ ഉദ്ദേശ്യങ്ങളില്ലെന്നും ശശികല പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു തന്നെ മടങ്ങുമെന്നും അവര്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രകോപനപരമായി സംസാരിക്കരുതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി സന്നിധാനത്തുണ്ടായ സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് ശശികലയോട് സന്നിധാനത്ത് തങ്ങരുതെന്ന് നിര്‍ദേശിച്ചതെന്നും നോട്ടീസ് നല്‍കിയതെന്നും യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.