ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദത്തിൽ ഗുരുതര ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എം.ഒ.യുവിൽ എൻ.പ്രശാന്തിനെ കൊണ്ട് ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കടകംപള്ളി പറഞ്ഞു.

''ആഴക്കടൽ മത്സ്യബന്ധന വിവാദം പ്രതിപക്ഷത്തിന്റെ ഉണ്ടയില്ലാ വെടിയാണ്. തന്റെ സെക്രട്ടറിയായി പ്രവർത്തിച്ച ഐ.എ.എസ് ഓഫീസർ പ്രശാന്തിനെക്കൊണ്ട് ഒരു എം.ഒ.യു ഒപ്പുവപ്പിച്ചു,'' കടകംപള്ളി പറഞ്ഞു.

വകുപ്പ് സെക്രട്ടറി പോലും അറിയാതെയാണ് എൻ.പ്രശാന്ത് എംഒയു ഒപ്പിട്ടത്. ധാരണാപത്രം എൻ.പ്രശാന്ത് അന്നുതന്നെ ചെന്നിത്തലയ്ക്ക് നൽകി. സർക്കാർ ഒപ്പുവച്ചെന്ന് തെറ്റിദ്ധാരണപരത്തുകയാണെന്നും കടകംപള്ളി പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.