സി.പി.ഐ.എം പ്രവർത്തകരൻ സേവറി നാണുവിന്റെ കൊലപാതകത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നാണുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നിയമനടപടി സംബന്ധിച്ച് അഭിഭാഷകനുമായി ചർച്ച ചെയ്യുമെന്നും സേവറി നാണുവിന്റെ കുടുംബം വ്യക്തമാക്കി.

കെ. സുധാകരൻ നടത്തിയ പ്രസ്താവന കുറ്റസമ്മതമാണെന്ന് ചൂണ്ടിക്കാട്ടിയ സേവറി നാണുവിന്റെ ഭാര്യ ഭാർഗവി വെളിപ്പെടുത്തലത്തിന്റെ പശ്ചാത്തലത്തിൽ സുധാകരനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.നാണുവിന്റെ കൊലപാതകം കോൺഗ്രസുകാർക്ക് പറ്റിയ കൈപ്പിഴയാണെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി കുടുംബം അറിയിച്ചത്.

‘താൻ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരിൽ മറ്റൊരു സി.പി.ഐ.എം പ്രവർത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാൽ രാജി വയ്ക്കാം’- എന്നായിരുന്നു കെ .സുധാകരന്റെ പ്രസ്താവന.സേവറി നാണു കൊലപാതകത്തിൽ കെ. സുധാകരൻ നടത്തിയത് കുറ്റസമ്മതമാണെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജനും ആരോപിച്ചു. കെ. സുധാകരന്റെ നിർദേശപ്രകാരമാണ് കൊലയാളികൾ ബോംബെറിഞ്ഞതെന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തൽ പരിശോധിക്കണമെന്നും എം. വി ജയരാജൻ ആവശ്യപ്പെട്ടു.

തെളിവുണ്ടെങ്കിൽ രാഷ്ട്രീയം നിർത്താമെന്നാണ് കെ. സുധാകരൻ പറഞ്ഞത്. കുറ്റസമ്മതവും തെളിവ് തന്നെയാണെന്ന് എം. വി ജയരാജൻ കൂട്ടിച്ചേർത്തു. 1992 ജൂൺ 13-നാണ് കണ്ണൂർ ബസ് സ്റ്റാൻഡിന് അടുത്തുള്ള സേവറി ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാണു ബോബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഊണ് വിളമ്പിക്കൊണ്ടിരിക്കെയാണ് ബോബ് പതിച്ച് നാണു മരണപ്പെട്ടത്. കേസിൽ കാലാകാലങ്ങളായി കോൺഗ്രസിനെയാണ് സി.പി.ഐ.എം പ്രതികൂട്ടിൽ നിർത്തുന്നത്. സുധാകരന്റെ നിർദേശം പ്രകാരം അനുയായികൾ ബോംബ് എറിയുകയായിരുന്നു എന്നാണ് സി.പിഐ.എമ്മിന്റെ ആരോപണം.