കൊച്ചി : സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളിയതോടെ സോളാര്‍ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കുരുക്ക് കൂടുതല്‍ മുറുകിയിരിക്കുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും ആവശ്യം ഹൈക്കോടതി നിരസിക്കുകയായിരുന്നു.

സോളാര്‍ കമ്മീഷന്‍ നീണ്ട നാളത്തെ തെളിവെടുപ്പിന് ശേഷമാണ് തങ്ങളുടെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫും ഡല്‍ഹിയിലെ സഹായിയും സോളാര്‍ കേസിലെ പ്രതികളെ വഞ്ചനാകുറ്റം നടത്താന്‍ സഹായിച്ചു. തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്റെ സഹായികളെയും കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ആര്യടാന്‍ മുഹമ്മദും ഈ തട്ടിപ്പിന് വേണ്ട സഹായങ്ങള്‍ നല്‍കി. സോളാര്‍ കമ്പനിയുടെ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയും തങ്ങളുടെ മണ്ഡലങ്ങള്‍ കമ്പനി ഉത്പന്നങ്ങള്‍ സ്ഥാപിക്കുവാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്ത എംഎല്‍എമാരടക്കം സോളാര്‍ ക്രിമിനല്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കുവാന്‍ ശ്രമിച്ച ബെന്നി ബെഹന്നാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. കത്തില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ സോളാര്‍ കേസിലെ പ്രതികളുമായും അവരുടെ അഭിഭാഷകനുമായും ബന്ധം പുലര്‍ത്തിയിരുന്നു. കമ്മീഷന് മുന്‍പാകെ അഴിമതി നടത്തി എന്ന് തെളിവ് ലഭിച്ചവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസുകള്‍ എടുക്കണം. സോളാര്‍ കേസുകളില്‍ തുടരന്വേഷണം നടത്തണം. പ്രതികളെ കോടതിയില്‍ ഹാജരാകുന്നതില്‍ ജയില്‍ അധികാരികളോട് വേണ്ടുന്ന നിര്‍ദേശം നല്‍കണം. സെക്രട്ടറിയേറ്റിലെ സിസിടിവിക്യാമറകളില്‍ വേണ്ടുന്ന സാങ്കേതിക മാറ്റങ്ങള്‍ വരുത്തണം. അനെര്‍ട്ടിന് സോളാര്‍ വൈദ്യതി പ്രോത്സാഹനത്തിന് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കണം. തുടങ്ങിയ ശുപാര്‍ശകളായിരുന്നു പ്രധാനപ്പെട്ടവ. ഇവ പരിഗണിച്ചൊകൊണ്ടാണ് കോടതി സുപ്രധാനവിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതിലൂടെ കോടതി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ഒരിക്കലും ഉമ്മന്‍ചാണ്ടിക്ക് അനുകൂലവുമല്ല.  

ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ വേണ്ടുന്ന ഇടപെടല്‍ താന്‍ നടത്തിയെന്ന കമീഷന്‍ കണ്ടെത്തലിനെ ചോദ്യം ചെയ്ത് തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജി കോടതി അപ്പാടെ തള്ളിക്കളഞ്ഞു. കമ്മീഷനെ നിയമിച്ചതിലും ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതിലും സര്‍ക്കാര്‍ തലത്തില്‍ മുന്‍പിന്നാലെ അഭിപ്രായ രൂപീകരണം ഉണ്ടായില്ലെന്നും പൊതുതാല്പര്യവിഷയമാണ് സോളാര്‍ തട്ടിപ്പ് അഭിപ്രായ രൂപീകരണം നടത്താത്തത് കൊണ്ട് കമ്മീഷന്‍ ഓഫ് എന്‍ക്വയറിസ് ആക്റ്റ് മൂന്നാം വകുപ്പിന്റെ ലംഘനമുണ്ടായെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും വാദമുഖങ്ങള്‍ കോടതി തള്ളിക്കളഞ്ഞു. കമ്മീഷനെ നിയമിച്ചത് ഒരു പൊതു താല്പര്യ വിഷയം ആണെന്നും കമ്മീഷനെ നിയമിച്ച മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും തന്നെ ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നും കോടതി കണ്ടെത്തി. പരിഗണന വിഷയങ്ങളില്‍ കമ്മീഷന്‍ മാറ്റം വരുത്തുകയും വികസിപ്പിക്കുകയും ചെയ്തു എന്ന ഹര്‍ജിക്കാരുടെ വാദം കോടതി പാടെ നിരാകരിച്ചു. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്റ്റ് 8ആ &8ഇ വകുപ്പുകളുടെ ലംഘനം അതായത് ആരോപണ വിധേയര്‍ക്ക് മതിയായ നോട്ടീസോ രേഖകളോ നല്‍കിയില്ലെന്നും ഉമ്മന്‍ചാണ്ടിയെ സോളാര്‍ പ്രതികള്‍ എതിര്‍ വിസ്താരം നടത്തിയത് തെറ്റാണു എന്നുമുള്ള വാദം കോടതി നിരാകരിച്ചു. കമ്മീഷന്‍ നടപടി ക്രമങ്ങളില്‍ ആദ്യന്തം പങ്കെടുത്തവര്‍ക്ക് പിന്നീട് നടപടി ക്രമങ്ങള്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല എന്ന് കോടതി കണ്ടെത്തി .നടപടി ക്രമങ്ങളില്‍ തെറ്റൊന്നുമില്ല എന്നും കോടതി കണ്ടെത്തി. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതികള്‍ക്ക്  പരിമിതമായി മാത്രമേ ഇടപെടാന്‍ കഴിയുകയുള്ളൂ. റിപ്പോര്‍ട്ടിലെ വസ്തുതാപരമായ കണ്ടെത്തലുകളില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ കഴിയില്ല. 1200 ലധികം പേജുകള്‍ വരുന്ന റിപ്പോര്‍ട്ടില്‍ കേവലം 72 പേജുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കത്ത് കോടതി റിപ്പോര്‍ട്ടില്‍ നിന്നും നീക്കം ചെയ്തു എന്നതുകൊണ്ട് മറ്റു ഗുരുതരമായ കണ്ടെത്തലുകള്‍ ഇല്ലാതാകുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ കത്തൊഴിവാക്കണം എന്ന കാര്യം മാത്രം ഭാഗികമായി അനുവദിച്ചു. കത്തൊഴിവാക്കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പരിഗണിക്കുക. ഉമ്മന്‍ചാണ്ടി സോളാര്‍ തട്ടിപ്പില്‍ സഹായങ്ങള്‍ ചെയ്തു എന്നതടക്കമുള്ള എല്ലാ കമ്മീഷന്‍ നിഗമനങ്ങളും  നിലനില്‍ക്കും. തിരുവഞ്ചൂര്‍, ആര്യാടന്‍ മറ്റ് കോണ്‍ഗ്രസ് യു ഡി എഫ് നേതാക്കള്‍, പ്രത്യേക അന്വേഷണ സംഘം, പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയുള്ള എല്ലാ കമ്മീഷന്‍ നിഗമനങ്ങളും നിലനില്‍ക്കും.

ഇത്തരമൊരു സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് അസാധുവായി എന്നൊക്കെ പറയുന്നത് വെറും രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണെന്ന് മുതിര്‍ന്ന നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അന്വേഷണം നടക്കുമ്പോള്‍ സോളാര്‍ കുംഭകോണത്തിലെ ഇരയായിരുന്ന സരിത എസ് നായര്‍ അന്വേഷണ സംഘത്തിനോട് പരാതികള്‍ പറഞ്ഞാല്‍ അവ പരിഗണിക്കാതെ മുന്നോട്ടുപോകാനാവില്ല എന്നത് കത്ത് റിപ്പോര്‍ട്ടില്‍ നിന്നും നീക്കിയ നടപടിയെ അപ്രസക്തമാക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. ചുരുക്കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാവുന്ന അന്വേഷണത്തിന്റെ ദിനങ്ങളാണ് വരാന്‍ പോകുന്നത്.