പേരാമ്പ്ര : കോഴിക്കോട് അപൂര്‍വ വൈറസ് രോഗം ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയും ജില്ലയിലെ മന്ത്രി ടി പി രാമകൃഷ്ണനും ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തി. ചെന്നൈ അപ്പോളോ ആശുപത്രിയിലെ വൈറോളജി വിഭാഗത്തില്‍ നിന്നുള്ള ഡോക്ടര്‍ ഗഫുര്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍ അരുണ്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കാളികളായി. വൈറല്‍പ്പനിയെ സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് നാളെ ലഭിക്കും.

മരിച്ചവരുടെ സ്രവ സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. അവിടെ നിന്നുള്ള റിപ്പോര്‍ട്ട് ഇന്നു വൈകിട്ടു ലഭിക്കുമെന്നാണു സൂചന. വവ്വാലില്‍നിന്നു പകരുന്ന 'നിപ്പാ വൈറസ്' പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്‌കജ്വരമാണു മരണകാരണം.  പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ അപൂര്‍വ വൈറസ് രോഗം ബാധിച്ച് മൂന്നുപേരാണ് ഇതുവരെ മരിച്ചത്. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു പിന്നാലെ മൂസയുടെ സഹോദരന്‍ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൂസ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരണപ്പെട്ടസാലിഹിന്റെ നവവധു ആത്തിഫയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്ത് അഞ്ചു പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

നിപ്പാ വൈറസ് (എന്‍ഐവി) എന്നറിയപ്പെടുന്ന ഈ രോഗകാരണം 1998ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടര്‍ന്നു പിടിച്ച മാരക മസ്തിഷ്‌ക ജ്വരത്തിനു കാരണമായ വൈറസ്. അന്നാണ് ആദ്യം കണ്ടെത്തിയത്. പഴങ്ങള്‍ ഭക്ഷിക്കുന്ന വാവലുകളില്‍ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. മലേഷ്യയില്‍ പന്നിവളര്‍ത്തു കേന്ദ്രങ്ങളില്‍ അവയുമായി ഇടപഴകിയവര്‍ക്കാണ് ഏറെയും രോഗ ബാധയുണ്ടായത്. വാവലുകളുടെ സ്പര്‍ശമേറ്റ പഴങ്ങളില്‍ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം. രോഗം ബാധിച്ച മനുഷ്യരില്‍നിന്ന് മറ്റുള്ളവരിലേക്കും പകരും. വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്‌കജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങള്‍. രോഗികളാകുന്നവരിലെ ശരാശരി മരണനിരക്ക് 74.5%.ആണ്.

മെയ് 5 ആം തിയ്യതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് ചങ്ങരോത്ത് സ്വദേശി സാലിഹ് മരണപ്പെട്ടത്. പകര്‍ച്ചപ്പനി തലച്ചോറിനെ ബാധിച്ചു എന്നാണ് അന്ന് പരിശോധനയില്‍ മനസിലായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാനസ്വഭാവമുള്ള പനികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ കൂടുതല്‍ പരിശോധനയുടെ സാഹചര്യം അപ്പോഴുണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മാത്രവുമല്ല പ്രദേശത്ത് മറ്റാര്‍ക്കും പനി റിപ്പോര്‍ട്ട് ചെയ്തിരുന്നുമില്ല. എന്നാല്‍ 18 ആം തിയ്യതി സാബിത്ത് കൂടി മരിച്ചതോടെയാണ് അസുഖം ഗൗരവമുള്ളതായി കണക്കാക്കിയത്. ആശുപത്രി അധികൃതര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ച ഉടന്‍ രക്ത സാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. തുടര്‍ന്ന് പുനെയിലുള്ള ദേശീയ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടിലേക്കും സാമ്പിള്‍ അയച്ചു.

വികസിത രാജ്യങ്ങളെ പോലും വെല്ലുന്ന തരത്തിലാണ് കേരളത്തിലെ ആരോഗ്യ വകുപ്പ് ഇടപെട്ടതെന്ന് ഡോ.അരുണും ഡോ. ഗഫൂറും പറഞ്ഞു. രോഗം തീവ്രത ഉള്ളതാണെന്ന് ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാനായത് അഭിനന്ദനാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു. അസുഖം വാട്‌സാപ്പ്, ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ശരിയായ ഉറവിടമില്ലാത്ത വാര്‍ത്തകള്‍ ജനം വിശ്വസിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അവശ്യമെങ്കില്‍ നടപടി എടുക്കുന്നതടക്കം ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.