ന്യൂഡൽഹി : മിശ്രവിവാഹിതരായ ദമ്പതികളെ അപമാനിച്ചതിന്റെ പേരിൽ പാസ്പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയ സുഷമ സ്വരാജിനെതിരെ ട്വിറ്ററിൽ വംശീയാധിക്ഷേപം.

ലക്നൗവിൽ പാസ്പോര്‍ട്ട് പുതുക്കാനെത്തിയ മിശ്രവിവാഹിതരായ ദമ്പതികള്‍ മുഹമ്മദ് അനസ് സിദ്ദിഖിയും ഭാര്യ തൻവി മിശ്രയുമാണ് പരാതിക്കാർ. വികാസ് മിശ്രയെന്ന പാസ്പോര്‍ട്ട് ഓഫീസര്‍ മുഹമ്മദിന്റെ പാസ്പോര്‍ട്ട് പുതുക്കണമെങ്കിൽ ഹിന്ദുമതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മുസ്ലീമിനെ വിവാഹം ചെയ്തതിന് തൻവിയെ ഓഫീസര്‍ ചുറ്റുമുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുകയും ചെയ്തു.

ഇതിനെതിരെ സുഷമ സ്വരാജിന് ദമ്പതികള്‍ ട്വിറ്ററിലൂടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പാസ്പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റി. ഇതിന് ശേഷമാണ് സുഷമ സ്വരാജിനെതിരെ ട്വിറ്ററിൽ വംശീയാധിക്ഷേപവുമായി സംഘികള്‍ കൂട്ടത്തോടെ എത്തിയത്.

താങ്കൾക്ക് ലഭിച്ച മുസ്ലിം കിഡ്നിയുടെ സ്വാധീനമാണോ ഈ നിലപാട് എന്നൊക്കെയുള്ള അധിക്ഷേപങ്ങളാണ് വിദേശകാര്യമന്ത്രിക്കെതിരെ ട്വിറ്ററിൽ ഉയര്‍ന്നത്. ട്വിറ്റര്‍ കൂടാതെ സുഷമയുടെ ഫേസ്ബുക്ക് പേജിലും ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരുടെ താണ്ഡവമാണ്. വളരെ മോശപ്പെട്ട പ്രതികരണങ്ങൾ കൊണ്ട് സുഷമയുടെ അക്കൗണ്ടുകള്‍ നിറച്ച സംഘികള്‍ പേജുകളുടെ റേറ്റിങ്ങും കുറച്ചു. മണിക്കൂറുകൾക്കുള്ളിൽ പേജിന്റെ റേറ്റിങ് നാലേപോയിന്റ് മൂന്നിൽ നിന്ന് ഒന്നേ പോയ്ന് നാലിലേക്കു താഴ്ന്നു.

"ഐ സ്റ്റാൻഡ് വിത്ത് വികാസ് മിശ്ര"യെന്ന ഹാഷ് ടാഗും സംഘികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരായ അധിക്ഷേപങ്ങളടങ്ങിയ ട്വിറ്റര്‍ സന്ദേശങ്ങൾ സുഷമ സ്വരാജ് സ്വന്തം അക്കൗണ്ടിലൂടെ പങ്കുവച്ചു. ജൂൺ പതിനേഴു മുതൽ ഇരുപത്തിമൂന്നു വരെ താൻ ഇന്ത്യയിൽ ഇല്ലായിരുന്നെന്നും തിരിച്ചെത്തിയപ്പോഴാണ് ചില ട്വീറ്റുകളാൽ താൻ ആദരിക്കപ്പെട്ടുവെന്നുമനസിലായതെന്നുമാണ് സുഷമയുടെ ട്വീറ്റ്.