തിരുവനന്തപുരം : യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ഓഫീസിന് നേരെ മിന്നലാക്രമണം നടത്തി. ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിനെതരായാണ് തരൂരിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ചു. തരൂരിന്റെ പാക്കിസ്ഥാന്‍ ഓഫീസ് എന്ന ബോര്‍ഡും യുവമോര്‍ച്ച സ്ഥാപിച്ചു. പോലീസ് എത്തിയപ്പോഴേയ്ക്ക് അക്രമികള്‍ ഓടി രക്ഷപെട്ടിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ തിരുവനന്തപുരത്തെ തന്റെ ഓഫീസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന് ശേഷം സശി തരൂര്‍ പ്രതികരിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകരില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. അവര്‍ എന്റെ ഓഫീസ് അടിച്ചു തകര്‍ത്തു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജനാധിപത്യത്തിന് നേരെയും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റമാണിത്. പോലീസില്‍ പരാതി നല്‍കിയതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

2019ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തരൂരിന്റെ പ്രസ്താവന രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി ജെ പി നീക്കം. അതേസമയം പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി ശശി തരൂര്‍ വ്യക്തമാക്കി.