കോഴിക്കോട് : നിപാ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായി നിയമനം. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി. 

മെയ് 20ന്  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ലിനി മരിച്ചത്. സജീഷ് അപ്പോള്‍ ഗള്‍ഫിലായിരുന്നു. മെയ് 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സജീഷിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ രണ്ടു മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുവാനും തീരുമാനിച്ചിരുന്നു.

കോഴിക്കോട്ട് ഒഴിവുള്ള തസ്തിക കണ്ടെത്തി  അടുത്ത ദിവസം തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന് നിയമന ഉത്തരവ് കൈമാറും.