മലയാള സിനിമയിലെ സ്ത്രീപക്ഷവാദികള്‍

ഈ കുറിപ്പ് എഴുതാന്‍ പ്രേരണയായത് ഈയടുത്ത് ഒരു പ്രമുഖനടിക്ക് ഒരു കുറ്റവാളിയില്‍ നിന്നും നേരിടേണ്ടി വന്ന ആക്രമവും അതിനു ശേഷം സിനിമാ മേഖലയില്‍ നിന്നുള്ള മഴപ്പെയ്ത്ത് പോലുള്ള പ്രതികരണങ്ങളുമാണ്. പ്രതികരണക്കാരെ കാണുമ്പോള്‍ അതിശയമാണ് തോന്നുന്നത്. ബി ഉണ്ണിക്യഷ്ണന്‍, ഭാഗ്യലക്ഷ്മി, പാര്‍വ്വതി, റീമാകല്ലിംഗല്‍ തുടങ്ങിയ സിനിമാ വ്യക്തിത്വങ്ങളാണ് മുന്നില്‍ നിന്ന് സ്ത്രീശാക്തീകരണ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്. അതുകേട്ട് പുളകിതരാവുന്ന സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകളെ കണ്ട ആഴ്ചയായിരുന്നു കടന്നുപോയത്. പ്രതികരണങ്ങളുടെ കുത്തൊഴുക്കില്‍ ശരാശരി മലയാളി മറന്നുപോയേക്കാവുന്ന ഒരു ഘടകമുണ്ട്. ഈ സെലിബ്രിറ്റി മഹത്തുക്കള്‍ പടച്ചുവിടുന്ന, പങ്കാളികളാവുന്ന സിനിമാക്കാഴ്ചകളും അതിലെ അതിശക്തമായ സ്ത്രീവിരുദ്ധനിലപാടുകളും എത്രമേല്‍ ഈ സമൂഹം ചര്‍ച്ച ചെയ്തിട്ടുണ്ട്? അതാത് കാലങ്ങളില്‍ അത്തരം പടപ്പുകളെ കുറിച്ച് വേണ്ടത്ര ജാഗരൂകരായിരുന്നുവെങ്കില്‍, അത്തരം സാമൂഹ്യമലിനീകരണ സൃഷ്ടികളെ പ്രതിരോധിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ പള്‍സര്‍ സുനി ഉണ്ടാവുമായിരുന്നില്ല.

കേരളസമൂഹത്തിന്റെ പൊതുബോധത്തില്‍ സിനിമയോളം സമ്മര്‍ദ്ദം ചെലുത്തുന്ന മറ്റൊരു മാധ്യമമുണ്ടോ എന്നത് സംശയമാണ്. ഈ കുറിപ്പ് എഴുതാന്‍ പ്രേരണയായത് ഈയടുത്ത് ഒരു പ്രമുഖനടിക്ക് ഒരു കുറ്റവാളിയില്‍ നിന്നും നേരിടേണ്ടി വന്ന ആക്രമവും അതിനു ശേഷം സിനിമാ മേഖലയില്‍ നിന്നുള്ള മഴപ്പെയ്ത്ത് പോലുള്ള പ്രതികരണങ്ങളുമാണ്. പ്രതികരണക്കാരെ കാണുമ്പോള്‍ അതിശയമാണ് തോന്നുന്നത്. ബി ഉണ്ണിക്യഷ്ണന്‍, ഭാഗ്യലക്ഷ്മി, പാര്‍വ്വതി, റീമാകല്ലിംഗല്‍ തുടങ്ങിയ സിനിമാ വ്യക്തിത്വങ്ങളാണ് മുന്നില്‍ നിന്ന് സ്ത്രീശാക്തീകരണ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്. അതുകേട്ട് പുളകിതരാവുന്ന സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകളെ കണ്ട ആഴ്ചയായിരുന്നു കടന്നുപോയത്.

പ്രതികരണങ്ങളുടെ കുത്തൊഴുക്കില്‍ ശരാശരി മലയാളി മറന്നുപോയേക്കാവുന്ന ഒരു ഘടകമുണ്ട്. ഈ സെലിബ്രിറ്റി മഹത്തുക്കള്‍ പടച്ചുവിടുന്ന, പങ്കാളികളാവുന്ന സിനിമാക്കാഴ്ചകളും അതിലെ അതിശക്തമായ സ്ത്രീവിരുദ്ധനിലപാടുകളും എത്രമേല്‍ ഈ സമൂഹം ചര്‍ച്ച ചെയ്തിട്ടുണ്ട്? അതാത് കാലങ്ങളില്‍ അത്തരം പടപ്പുകളെ കുറിച്ച് വേണ്ടത്ര ജാഗരൂകരായിരുന്നുവെങ്കില്‍, അത്തരം സാമൂഹ്യമലിനീകരണ സൃഷ്ടികളെ പ്രതിരോധിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ പള്‍സര്‍ സുനി ഉണ്ടാവുമായിരുന്നില്ല. പകരം എവിടെയങ്കിലും ഒരു പാവം സുനില്‍കുമാര്‍ ജീവിച്ചിരിക്കുന്നുമുണ്ടാവും. സ്റ്റാനിസ്ലാവിസ്‌കിയുടെ തിയറ്ററിനെയും റോബര്‍ട്ട് ബെനിഗ്‌നിയുടെ സിനിമയെയും കുറിച്ച് ഘോരഘോരം ചര്‍ച്ചകള്‍ നടത്തുന്ന ഉണ്ണികൃഷ്ണന്റെ സിനിമകള്‍, ഫ്യൂഡലിസത്തിന്റെയും പുരുഷാധിപത്യ സങ്കല്‍പ്പത്തിന്റെയും ചേരുവകളാല്‍ വഴറ്റിയെടുത്ത ഒന്നാംതരം പിന്തിരിപ്പന്‍ മസാലകളാണ്. രണ്ടുമൂന്ന് സിനിമകള്‍ ചെയ്തിട്ടും ആ ലൈനില്‍ നിന്ന് അണുവിട മാറാന്‍ ഉണ്ണികൃഷ്ണന് സാധിച്ചിട്ടില്ല. പുരോഗമനപരമായ, സ്ത്രീപക്ഷത്തുനില്‍ക്കുന്ന ഒരു സിനിമ ഉണ്ണിയില്‍ നിന്നും ഉണ്ടായിക്കാണാനുള്ള ഭാഗ്യം നമുക്ക് എപ്പോഴെങ്കിലും ഉണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. ആണത്ത മനസുകളെ പുളകം കൊള്ളിക്കുന്ന ദൃശ്യങ്ങളെ തീര്‍ത്തും കച്ചവടക്കണ്ണോടെ ഉപയോഗിച്ച് സിനിമ എന്ന കലാരൂപത്തെ ആവിഷ്‌കരിക്കുന്ന ബി ഉണ്ണികൃഷ്ണനൊക്കെ എന്തടിസ്ഥാനത്തിലാണ് സ്ത്രീ സംരക്ഷണത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നത്? നന്‍മയുടെ ആണ്‍മരങ്ങളായി നിന്നുകൊണ്ടുള്ള ഈ ഇരട്ടത്താപ്പിനെയൊക്കെ തിരിച്ചറിഞ്ഞ് പുറം തള്ളേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു.

സ്ത്രീ സംരക്ഷകരുടെ വേഷംകെട്ടി ചാനലുകളില്‍ നിറഞ്ഞാടുന്ന ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയുമൊക്കെ എല്ലാ പുരുഷന്മാരും മ്ലേച്ഛന്‍മാരാണെന്നുള്ള ഒരു കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. ഇത് യാഥാര്‍ത്ഥ്യവിരുദ്ധമാണ്. വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ കേരളത്തില്‍ സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന സ്ത്രീകളാണ് കുറവ്. ജെന്റര്‍ സെന്‍സിറ്റീവ് ആയ ഒരുപാട് പുരുഷന്‍മാര്‍ ഇവിടെയുണ്ട്. ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയുംപീഡനത്തിനിരയായ ഒരു സ്ത്രീയെ നേരത്തെ ചാനലുകളുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഇരയുടെ മുഖംമൂടിക്കൊണ്ട് ചാനല്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവന്ന് ഗിരിപ്രഭാഷണം നടത്തുക എന്നതാവരുത് ഫെമിനിസ്റ്റ് മാനിഫെസ്റ്റോ. പീഡനം എന്ന കുറ്റകൃത്യം മിക്കവാറും സാക്ഷികളില്ലാത്തതാണ്. ഇരയുടെ ശരീരമാണ് തെളിവായി ബാക്കിയുള്ളത്. ഇരയ്ക്ക് നീതി നല്‍കാന്‍ ചാനല്‍ മുറികള്‍ക്കാവില്ല. അവരെ എത്തിക്കേണ്ടിയിരുന്നത് നിയമവ്യവസ്ഥയ്ക്ക് മുന്നിലായിരുന്നു. അവിടെ ഇടപെടണമായിരുന്നു. ഇതൊന്നും അറിയാതെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഇറങ്ങി പുറപ്പെട്ടിരിക്കുന്നവര്‍ ലക്ഷ്യമിടുന്നത് തങ്ങളുടെ മാര്‍ക്കറ്റിംഗ് മാത്രമാണ്. അത് പരിശോധനാ വിധേയമാക്കേണ്ട ഒരു മാനസീകാവസ്ഥയാണ്.

തന്റെയടുത്ത് നൂറുകണക്കിന് സ്ത്രീകള്‍ പരാതിയുമായി വരാറുണ്ടെന്നാണ് വളരെ ഗമയോടെ ഭാഗ്യലക്ഷ്മി പറയുന്നത്. ഒരു വലിയ നേട്ടം കൈവരിച്ച പോലെയാണ് ആ പ്രഖ്യാപനം. ഈ പ്രമുഖ വനിത, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുവാനുള്ള നിയമത്തിന്റെ ചട്ടകൂടുകളുടെ പ്രാഥമിക തത്വങ്ങള്‍ പോലും അറിയാന്‍ ഇതുവരെയായി ശ്രമിച്ചിട്ടില്ല എന്ന് തോന്നുന്നു. എന്റെ ഫുള്‍ഫിഗര്‍, എന്റെ സ്ലോമോഷന്‍... എന്ന താരജാഡയില്‍ നിന്നും സെലിബ്രിറ്റിസിന്‍ഡ്രോമില്‍ നിന്നും ഒരിക്കലും ഒരു സ്ത്രീപക്ഷവാദി ഉയിര്‍ക്കൊള്ളുന്നില്ല. സ്ത്രീപക്ഷ വാദികളായ ഈ വനിതകള്‍ താരസംഘടനകള്‍ മാധ്യമങ്ങളോടുള്ള പ്രതികരണം വിലക്കിയപ്പോള്‍ മിണ്ടാതിരുന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. അത്രേയുള്ളു ഇവരുടെ സ്ത്രീപക്ഷവും പോരാട്ടവും. ഇത്തരം ഗിമ്മിക്കുകള്‍ ദുര്‍ബലപ്പെടുത്തുന്നത് യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ നടക്കുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെയാണ്.

പ്രമുഖ അഭിനേത്രി റീമാ കല്ലിംഗല്‍ വളരെ രൂക്ഷമായ ഭാഷയില്‍ കൈരളി ടി വിയുടെ എം ഡി ജോണ്‍ ബ്രിട്ടാസിനെ വിമര്‍ശിക്കുന്നതും നമുക്ക് കാണാന്‍ സാധിച്ചു. റീമ, അവര്‍ അഭിനയിച്ച സിനിമകളിലെ ജെന്‍ഡര്‍ പൊളിറ്റിക്‌സ് ശ്രദ്ധിച്ചിട്ടുണ്ടോ ആവോ? റീമയുടെ ഭര്‍ത്താവ് ആവിഷ്‌കരിച്ച, റീമ അഭിനയിച്ച 24 ഫീമെയില്‍ കോട്ടയത്തെ ഒരു ഫെമിനിസ്റ്റ് സിനിമയെന്ന് അവര്‍ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു. ഒരു പെണ്ണ് പ്രതികാരത്തിനായി തുനിഞ്ഞിറങ്ങുമ്പോള്‍ പോലും അവള്‍ക്ക് സ്വന്തം ശരീരം ഒരു ലൈംഗീക ഉപകരണമായി ഉപയോഗിക്കേണ്ടി വരും എന്നുമാത്രം പറഞ്ഞുവെക്കുന്ന ഒരു സ്ത്രീവിരുദ്ധ സിനിമയാണ് അത്. സ്വന്തം സ്ത്രീശരീരത്തെ ആ സിനിമയില്‍ സ്ത്രീവിരുദ്ധമായി ഉപയോഗിച്ചതിലും വേറെ ഏതെങ്കിലും സിനിമകളില്‍ അത്തരത്തില്‍ ഉപയോഗിച്ചുണ്ടെങ്കില്‍ അതിനെപറ്റിയുമൊക്കെ ഒരു പുനര്‍വിചിന്തനം നടത്താന്‍, സമൂഹത്തോട് ഏറ്റുപറയാന്‍ റീമയ്ക്ക് സാധിക്കാതെ പോയത് അല്‍ഭുതപ്പെടുത്തുന്നു. കുറച്ചുലൈക്കുകള്‍ക്ക് വേണ്ടിയുള്ള ഒരു പ്രകടനം മാത്രമായിരുന്നു ബ്രിട്ടാസിനെതിരെയുള്ള രോഷപ്രകടനമെങ്കില്‍ കുഴപ്പമില്ല. അപ്പോഴും സിനിമയിലെ പുരുഷാകാരവും സഹപ്രവര്‍ത്തകനും കൈരളി ടി വിയുടെ ചെയര്‍മാനുമായ മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ റീമ തയ്യാറായില്ല എന്നതും കാണേണ്ടതുണ്ട്.

റീമയുടെ “ബെറ്റര്‍ഹാഫ്” സംവിധാനം ചെയ്ത 'ഇടുക്കിഗോള്‍ഡ്' എന്ന സിനിമയെയും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ഈ സിനിമ ഒരു കഞ്ചാവ് പ്രകീര്‍ത്തന സിനിമ എന്ന വിശേഷണം മാത്രമേ അര്‍ഹിക്കുന്നുള്ളു. നടിയെ ആക്രമിച്ച പള്‍സര്‍ സുനി എന്ന ക്രിമിനലിന്റെ കൈയ്യില്‍ കഞ്ചാവുണ്ടായിരുന്നു എന്ന് അന്വേഷണസംഘം വെളിപ്പെടുത്തിയതിനെയാണ് ഇതിനോട് കൂട്ടിവായിക്കേണ്ടത്. കേരളത്തിലെ യുവത്വം ഈ സിനിമ കണ്ടതുകൊണ്ടുമാത്രമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത് എന്നല്ല പറയുന്നത്. ചിലര്‍ക്കെങ്കിലും ഒരിക്കലെങ്കിലും കഞ്ചാവൊന്നനുഭവിക്കണമെന്ന തോന്നല്‍ ആ സിനിമയിലൂടെയും ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും ജോണ്‍ ബ്രിട്ടാസും കൈരളി ഓണ്‍ലൈനും അത്രയൊന്നും നമ്മുടെ മനസിനെ സ്വാധീനിക്കുന്നില്ല. തിരുത്തല്‍ എവിടെനിന്നാണ് ഉണ്ടാവേണ്ടതെന്ന് ഇതിനപ്പുറം പറയേണ്ടതില്ലല്ലോ.

മലയാള സിനിമ എന്നും പുരുഷാധിപത്യത്തിന്റെ കണ്ണിലൂടെയാണ് സ്ത്രികളെ കണ്ടിട്ടുള്ളത്. എന്തിന് സിനിമയിലെ സ്ത്രീകള്‍ പോലും ഈ കാഴ്ചപ്പാട് മനസില്‍വെച്ചാണ് സമൂഹത്തെ നോക്കി കാണുന്നത്. ഇതിന് ഉത്തമ ഉദാഹരണമാണ് അഞ്ജലി മേനോന്‍. ഇവര്‍ക്കൊക്കെ സ്ത്രീകള്‍ ഉപകരണങ്ങള്‍ ആണ്. പുരുഷനുവേണ്ടി നിലക്കൊള്ളുന്ന വ്യക്തിത്വമില്ലാത്ത ജീവികള്‍. ഇതേ ബോധമാണ് മിക്കവാറും സ്ത്രീ പ്രേക്ഷകര്‍ക്കുമുള്ളത്. അതുകൊണ്ടാണ് നായകന്‍ “ഇവളുടെ കിടപ്പു കണ്ടാല്‍ ഒരു റേപ്പങ്ങട് വെച്ചുകൊടുക്കാന്‍ തോന്നും” എന്ന് പറയുമ്പോള്‍, പുരുഷന്മാരേക്കാള്‍ ഉച്ചത്തില്‍ സ്ത്രീപ്രേക്ഷകര്‍ ആര്‍ത്തുചിരിക്കുന്നത്. ഇതുകൊണ്ടുകൂടിയാണ് പുരുഷാധിഷ്ഠിത ചിന്തകളെ ചോദ്യം ചെയ്യുക പ്രയാസകരമാവുന്നത്.

മലയാള സിനിമ സ്ത്രീപക്ഷമായി മാറണമെങ്കില്‍ കേരളസമൂഹം സ്ത്രീപക്ഷമാവണം. അപ്പോള്‍ തീര്‍ച്ചയായും സ്ത്രീകള്‍ സിനിമകളെ ഓഡിറ്റിംഗിന് വിധേയമാക്കും. അത് തീര്‍ച്ചയായും വരുംതലമുറയ്ക്ക് ഗുണകരമാവുന്ന ഒന്നുതന്നെയാണ്. ഇതൊക്കെ പറയുമ്പോഴും എന്തിനെയും കച്ചവടവല്‍ക്കരിക്കുക ലാഭമുണ്ടാക്കുക എന്ന കമ്പോള മനശാസ്ത്രത്താല്‍ ഭരിക്കപ്പെടുന്ന ഒരിടമാണ് മുഖ്യധാരസിനിമയുടേത്. അവിടെ നിന്നുണ്ടാകുന്ന പ്രഖ്യാപനങ്ങളും വാചകകസര്‍ത്തുകളും നാളത്തെ നാടിന്റെ ഭാവിക്കുവെണ്ടിയുള്ളതാണെന്ന് കരുതാന്‍ കഴിയുകയില്ല. നാളത്തെ ബോക്‌സോഫീസ് ഹിറ്റിനുവേണ്ടിയുള്ളതാണ് എന്ന് കരുതാന്‍ മാത്രമുള്ള പുരോഗമന ഭാവമേ മലയാള സിനിമയ്ക്കുള്ളു. അങ്ങനെയല്ല എന്ന് തെളിയിക്കാനുള്ള ബാധ്യത സിനിമാലോകത്തിന് തന്നെയാണുള്ളത്.

04-Mar-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More