ഭരണമുന്നേറ്റങ്ങളും പ്രയാസങ്ങളും

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പത്തുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി മാര്‍ച്ച് 25നും 26നും എ കെ ജി സെന്ററില്‍ ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗത്തെ ആസ്പദമാക്കി ഭാവനാസമ്പന്നമായ ഒരുപാട് കഥകള്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചു. പാര്‍ടിയും ഭരണവും രണ്ട് തട്ടില്‍, പൊലീസിന്റെ പേരില്‍ മുഖ്യമന്ത്രിക്കുനേരെ വ്യക്തിപരമായ വിമര്‍ശനം, ചില വകുപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടാത്തതിന് ചില മന്ത്രിമാരെ പേരുപറഞ്ഞ് കുറ്റപ്പെടുത്തി, ഭരണത്തെ പറ്റി പാര്‍ടിക്ക് മതിപ്പുകേട്- ഇങ്ങനെ പോകുന്നു ചിത്രീകരണങ്ങള്‍. ഈ വിഷയങ്ങളിലൊന്നും ഇപ്രകാരം ഒരു ചര്‍ച്ചയും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടന്നിട്ടില്ല.

നീതി തേടുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും പ്രശ്നങ്ങള്‍ സവിശേഷശ്രദ്ധയോടെ പരിഹരിക്കണം. വരുന്ന പരാതികള്‍ ആര്‍ക്കാണോ അയച്ചുകൊടുക്കേണ്ടത് അവര്‍ക്ക് അത് എത്തിച്ച് പരിഹാരം കണ്ടെത്തണം.നിരന്തരം കാര്യസാധ്യങ്ങള്‍ക്കായി സെക്രട്ടറിയറ്റിലെത്തുന്ന ചില ഇടനിലക്കാരുണ്ട്. അവരെ മാറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കണം. സ്വകാര്യവ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പാരിതോഷികങ്ങള്‍ കൈപ്പറ്റുന്ന രീതി ഉണ്ടാകരുത്. ഫോണില്‍ സംസാരിക്കുമ്പോഴും തികഞ്ഞ ജാഗ്രത ഉണ്ടാകണം. മന്ത്രിമാര്‍ ഓഫീസിനകത്ത് കുടുതല്‍ സമയം ചെലവഴിക്കണം. മന്ത്രിമാര്‍ 5 ദിവസം തലസ്ഥാനത്ത് ഉണ്ടാകണം. 

ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ പദ്ധതികളെ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനും ജനകീയാസൂത്രണം വിജയിപ്പിക്കാനും ജനകീയ ഇടപെടല്‍ വേണമെന്ന് നിശ്ചയിച്ചു. ഗവണ്‍മെന്റ് ചെയ്ത പ്രവര്‍ത്തനം സംബന്ധിച്ചും ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ചും പാര്‍ടിക്കകത്ത് റിപ്പോര്‍ട്ട് ചെയ്യും. ഇതിനായി പാര്‍ടി പ്രവര്‍ത്തകരുടെയും തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മേഖലാതല യോഗങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ടി സംസ്ഥാന സെക്രട്ടറിയും പങ്കെടുത്ത് വിളിച്ചുചേര്‍ക്കും. ഹരിത കേരളം പദ്ധതിയുടെ ‘ഭാഗമായി കുളങ്ങള്‍, കിണറുകള്‍, തോടുകള്‍, പുഴകള്‍ എന്നിവ മാലിന്യമുക്തമാക്കി ശുദ്ധജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന്റെഭാഗമായി ഒരു പഞ്ചായത്തില്‍ ഒരു പ്രവൃത്തി വര്‍ഗബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം. 1500 ജലകേന്ദങ്ങള്‍ ശുദ്ധീകരിച്ച് സംരക്ഷിക്കാന്‍ സിപിഐ എമ്മും ബഹുജനസംഘടനകളും നേതൃത്വം നല്‍കും. ലഹരിവസ്തുക്കളുടെ ഉപയോഗം കേരളത്തില്‍ വര്‍ധിച്ചുവരുന്നതിന്റെ ‘ഭാഗമായി സാംസ്കാരിക അധഃപതനവും  കുറ്റകൃത്യങ്ങളുടെ വര്‍ധനയും ഒരു സാമൂഹ്യപ്രശ്നമായി മാറിയിരിക്കുകയാണ്. മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കുമെതിരെ വിപുലമായ ക്യാമ്പയിന്‍ പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കണമെന്നും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പത്തുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി മാര്‍ച്ച് 25നും 26നും എ കെ ജി സെന്ററില്‍ ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗത്തെ ആസ്പദമാക്കി ഭാവനാസമ്പന്നമായ ഒരുപാട് കഥകള്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചു. പാര്‍ടിയും ഭരണവും രണ്ട് തട്ടില്‍, പൊലീസിന്റെ പേരില്‍ മുഖ്യമന്ത്രിക്കുനേരെ വ്യക്തിപരമായ വിമര്‍ശനം, ചില വകുപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടാത്തതിന് ചില മന്ത്രിമാരെ പേരുപറഞ്ഞ് കുറ്റപ്പെടുത്തി, ഭരണത്തെ പറ്റി പാര്‍ടിക്ക് മതിപ്പുകേട്- ഇങ്ങനെ പോകുന്നു ചിത്രീകരണങ്ങള്‍. ഈ വിഷയങ്ങളിലൊന്നും ഇപ്രകാരം ഒരു ചര്‍ച്ചയും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടന്നിട്ടില്ല. എന്നാല്‍, സ്വതന്ത്രവും തുറന്ന മനസ്സോടെയുമുള്ള ചര്‍ച്ചയാണുണ്ടായത്. വിഭാഗീയത തൊട്ടുതീണ്ടാത്ത  മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാതത്വങ്ങളില്‍ അടിയുറച്ചുകൊണ്ടുള്ള ആരോഗ്യകരമായ യോഗമായിരുന്നു.

എന്നാല്‍, ഭരണത്തിലെ വിഷമതകളും സര്‍ക്കാര്‍ നേരിടുന്ന പ്രയാസങ്ങളും അത് തരണംചെയ്യേണ്ട മാര്‍ഗങ്ങളും ആലോചനാ വിഷയമായി. അതിന്റെ ഭാഗമായുള്ള ശക്തമായ വിമര്‍ശനങ്ങളും ഉണ്ടായി. വളരെ സങ്കീര്‍ണമായ ആഗോള- ദേശീയ സാഹചര്യത്തിലാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിസര്‍ക്കാര്‍ രൂപംകൊണ്ടതും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും. ബിജെപി ഉയര്‍ത്തിയ വെല്ലുവിളിയെ ഫലപ്രദമായി നേരിടുന്നതിലും യുഡിഎഫിനെ ഭരണത്തില്‍നിന്ന് നിഷ്കാസനംചെയ്യുന്നതിലും വിജയിച്ചു. പക്ഷേ ദേശീയതലത്തിലെ രാഷ്ട്രീയബലാബലം ബിജെപിക്ക് അനുകൂലമായി തുടരുകയാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുപിയിലും ഉത്തരാഖണ്ഡിലും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതിനും ഗോവയിലും മണിപ്പുരിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും ബിജെപിക്ക് കഴിഞ്ഞു. ഇവിടങ്ങളില്‍ പയറ്റിത്തെളിഞ്ഞ വര്‍ഗീയധ്രുവീകരണതന്ത്രം കൂടുതല്‍ നിശിതമായി ബിജെപി തുടരാന്‍ പോകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ക്രിമിനല്‍ പശ്ചാത്തലം ഉള്ള ഒരു തീവ്രവര്‍ഗീയവാദിയെത്തന്നെ, എംഎല്‍എ അല്ലാതിരുന്നിട്ടുപോലും യുപി മുഖ്യമന്ത്രിയായി നാമനിര്‍ദേശം ചെയ്തത്. ഈ വിജയങ്ങള്‍ നവഉദാരവല്‍ക്കരണ നയങ്ങളും വര്‍ഗീയതയും കൂടുതല്‍ തീവ്രമായി നടപ്പാക്കാന്‍ ബിജെപിക്ക് ഉത്തേജകമാകുമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

ദേശീയരാഷ്ട്രീയത്തില്‍ സംഘപരിവാര്‍ അജന്‍ഡകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അത്തരം നയങ്ങളില്‍നിന്ന് വിഭിന്നമായ ഒരു ബദല്‍ രൂപപ്പെടുത്തി പ്രയോഗിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ഉത്തരവാദിത്തമായി സര്‍ക്കാര്‍ കാണുന്നുണ്ട്. ദേശീയരാഷ്ട്രീയത്തിലെ ഇടതുപക്ഷശക്തികളുടെ വികാസത്തിനും ജനാധിപത്യശക്തികളെ അതിനുചുറ്റും അണിനിരത്തുന്നതിനും ഈ ഇടപെടല്‍ പ്രധാനമാണ്. ബിജെപിയുടെ വര്‍ഗീയതയ്ക്കും നവഉദാരവല്‍ക്കരണനയങ്ങള്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം ബിജെപി നിസ്സംഗതയോടെ നോക്കിനില്‍ക്കില്ല. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേലുള്ള കൈയേറ്റം ശക്തിപ്പെടാന്‍ പോകുകയാണ്.  സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്നതിനുവേണ്ടി കുടിലതന്ത്രങ്ങളും പ്രയോഗിക്കും. ഇതിന്റെ ഭാഗമാണ് സംസ്ഥാനത്തിന്റെ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം ഇല്ലാതാക്കി റേഷന്‍വിതരണം അട്ടമറിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി. ഇത്തരം കുതന്ത്രങ്ങള്‍ക്കും പരിമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ടാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബദല്‍നയങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍, ഇവിടെ നമ്മള്‍ നേടുന്ന വിജയം ബിജെപിയുടെ വര്‍ഗീയഭീഷണിക്കും നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കും എതിരായി ദേശീയമായി  ഇടതുപക്ഷ ബദല്‍ ഉയര്‍ത്തുന്നതാകും. ഈ രാഷ്ട്രീയബോധത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പത്തുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയത്.

എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് പാവപ്പെട്ടവരുടെയും നാടിന്റെയും പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാന്‍ സര്‍ക്കാര്‍ പരിശ്രമിക്കും. പക്ഷേ, ഒരുസംസ്ഥാനത്ത് എല്‍ഡിഎഫ്  അധികാരത്തില്‍ വന്നു എന്നതുകൊണ്ട്, എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിച്ചുകളയാം എന്ന വ്യാമോഹം പാടില്ല. 1957ല്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ ഇ എം എസ് പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാണ്. 'ഞാന്‍ രൂപീകരിക്കാന്‍ പോകുന്ന സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തരപരിപാടി നടപ്പില്‍ വരുത്തുന്ന ഒരു ഗവണ്‍മെന്റായിരിക്കും. അല്ലാതെ കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്ന ഗവണ്‍മെന്റായിരിക്കില്ല. ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിനാണ്. എന്നാല്‍, ഈ ഗവണ്‍മെന്റ് അത്തരത്തിലുള്ള ഒരു സമുദായം സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ല.'’പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പരിമിതികളും അതില്‍ ഇടപെടുന്നതിനെ സംബന്ധിച്ചുള്ള ജാഗ്രതയെയുമാണ് ഇ എം എസിന്റെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നത്.

ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വഹിക്കുന്ന പങ്കും  അവയ്ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രയാസങ്ങളും എല്ലാവരും അറിഞ്ഞിരിക്കണം. ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ ഊതിപ്പെരുപ്പിച്ച പ്രതീക്ഷകളിലേക്കായിരിക്കും അത് നയിക്കുക. ഇത്തരമൊരു പരിതഃസ്ഥിതിയില്‍ ഇടത് നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ക്ക് ഏതെങ്കിലും മൌലികമായ മാറ്റങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ കഴിയുമെന്നത് അയാഥാര്‍ഥ്യമാണ്. പുത്തന്‍ ഉദാരവല്‍ക്കരണ ചട്ടക്കൂടിനുള്ളില്‍, ഉദാരവല്‍ക്കരണത്തിന്റെ കടന്നാക്രമണത്തിനുമുന്നില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും വികസനമുണ്ടാക്കുന്നതിനും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനും നമ്മുടെ ഗവണ്‍മെന്റുകള്‍ പ്രതിരോധപരമായി പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. എല്‍ഡിഎഫിന് ലഭിച്ച അധികാരം നാടിനുവേണ്ടി സമര്‍പ്പിതമായ പ്രവര്‍ത്തനം നടത്തി ദേശീയമായിത്തന്നെ മാതൃകയാകും.

ജനങ്ങളില്‍നിന്ന് അഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് 2016 ലെ തെരഞ്ഞെടുപ്പിനുമുമ്പ് എല്‍ഡിഎഫ് പ്രകടനപത്രിക രൂപപ്പെടുത്തിയത്. ഇടതുപക്ഷ ബദല്‍ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പ്രകടനപത്രികയാണ് നമുക്കുള്ളത്. അതില്‍ 600 നിര്‍ദേശങ്ങളുണ്ട്. അതോടൊപ്പംതന്നെ 35 എണ്ണത്തെ സുപ്രധാന മുദ്രാവാക്യങ്ങളായി മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള നടപടിയില്‍ ജാഗ്രതയുണ്ടാകും. വമ്പിച്ച പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അധികാരത്തിലെത്തിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തിരുത്തി ജനകീയതാല്‍പ്പര്യം സംരക്ഷിക്കുന്ന ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ചുവപ്പുനാടകളില്‍നിന്ന് വിമോചിപ്പിക്കപ്പെട്ട് വേഗത്തില്‍ കാര്യങ്ങള്‍ നീക്കുന്നതിനുവേണ്ടിയുള്ള താല്‍പ്പര്യമാണ് ജനങ്ങളിലുള്ളത്. അതിന് ഉതകുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് സര്‍ക്കാരിന് ചെയ്യാനുള്ളത്. സര്‍ക്കാരിന്റെ ആദ്യത്തെ പത്തുമാസത്തെ പ്രവര്‍ത്തനം ഈ ദിശയില്‍ പ്രശംസാര്‍ഹമായ പുരോഗതി പൊതുവില്‍ കൈവരിച്ചു എന്ന് യോഗം വിലയിരുത്തി. പ്രകടനപത്രികയില്‍ മുന്നോട്ട് വച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള നല്ല ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം പൊതു സ്വീകാര്യത ഉണ്ടാക്കി. നോട്ട് നിരോധനം സൃഷ്ടിച്ച പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് ജനക്ഷേമനടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോയത്.

തുടര്‍ഭരണം സാധ്യമാകുന്നവിധം സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അതിനായി പ്രകടനപത്രികയില്‍ പറഞ്ഞ ഇടതുപക്ഷ ബദല്‍നയങ്ങള്‍ നടപ്പാക്കണം. പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് വ്യക്തമായ കലണ്ടര്‍ രൂപീകരിച്ച്  മുന്നോട്ടുപോകുന്ന തരത്തിലുള്ള ചിട്ടപ്പെടുത്തലുകള്‍ ഉണ്ടാകും. അതത് ഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന സമീപനം തുടരണം. ജനങ്ങള്‍ക്ക് പൊതുവില്‍ നീതി നല്‍കുന്ന സര്‍ക്കാരാണ് എന്ന ഉറച്ച വിശ്വാസം ജനിപ്പിക്കാന്‍ കഴിയുന്ന നടപടികളില്‍ ഊന്നിക്കൊണ്ട് മുന്നോട്ട് പോകാനാകണം.  

അടിസ്ഥാനസൌകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനായി സൃഷ്ടിക്കുന്ന പദ്ധതികള്‍ക്ക് മൂലധനം സ്വരൂപിക്കാന്‍ ബജറ്റില്‍ പ്രഖ്യാപിച്ച കിഫ്ബി പദ്ധതി ഏറെ ഫലപ്രദമാകുമെന്ന ബോധ്യവും ഇതിനകം ജനങ്ങളില്‍ വന്നിട്ടുണ്ട്. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് സന്നദ്ധമായതോടെ ജനങ്ങളുടെ പ്രതീക്ഷകള്‍ ഏറെ ഉയരുകയുംചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതിക്കെതിരെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ ശരിയായ കാഴ്ചപ്പാടോടെ ഇനിയും മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ നടപടി എടുക്കും.  ഭരണനടപടികള്‍ക്ക് വേഗതപോരാ എന്ന ആക്ഷേപം  മാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ജനങ്ങളില്‍ വലിയ പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്.

വിവരാവകാശം നിലവില്‍വന്നതോടെ ബഹുഭൂരിപക്ഷം ഫയലുകളും ജനങ്ങള്‍ക്ക് പ്രാപ്യമാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് ‘ഭരണസംവിധാനത്തെ ജനകീയവല്‍ക്കരിക്കുന്നതോടൊപ്പം ഫയലുകള്‍ സൂക്ഷ്മതയോടെമാത്രമേ കൈകാര്യംചെയ്തേ പറ്റൂ എന്ന സാഹചര്യവും സര്‍ക്കാര്‍തലത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ‘ഭരണസംവിധാനത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ഇടപെടുന്നതില്‍ മന്ത്രിമാരുടെ ഓഫീസുകള്‍ ശ്രദ്ധിക്കണമെന്ന് ചൂണ്ടിക്കാട്ടി. ഈ ജാഗ്രത ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തടസ്സമായിനിന്നുകൂടാ എന്ന് ഓര്‍മിപ്പിക്കുന്നു.

എല്ലാ ‘ഭരണകാലത്തും ആഭ്യന്തരവകുപ്പിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരിക സ്വാഭാവികമാണ്. യുഡിഎഫ് ഭരണത്തില്‍ വഴിവിട്ട നടപടികളിലൂടെ പാര്‍ടിയെ വളരെയേറെ പീഡിപ്പിച്ച നടപടികള്‍ അന്നത്തെ ആഭ്യന്തരവകുപ്പില്‍ ഉണ്ടായിട്ടുണ്ട്. പരിശീലിപ്പിച്ച രീതിയില്‍നിന്ന് പെട്ടെന്നുമാറി ചിന്തിക്കാന്‍ കഴിയാത്ത അപൂര്‍വം ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടാകാം. ഇത്തരക്കാര്‍ ചിലയിടങ്ങളിലെങ്കിലും വിമര്‍ശനവിധേയമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ശ്രദ്ധയില്‍പ്പെടുന്ന കാര്യങ്ങള്‍ പരിശോധിച്ചു തിരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് സ്വീകരിച്ച അതേ നടപടികള്‍ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ‘ഭരണകാലത്ത് സ്വീകരിക്കണമെന്ന കാഴ്ചപ്പാട് നമുക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. 

പൊലീസിന്റെ ‘ഭാഗത്തുനിന്ന് ജനങ്ങളോട് മാന്യമായ പെരുമാറ്റം, കുറ്റവാളികളോട് നിയമാനുസൃതമായ കര്‍ശനമായ സമീപനം ഇതാണ് ആധുനിക പൊലീസ് സേനയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഗുണ്ടാസംഘങ്ങളെ അമര്‍ച്ചചെയ്യാനും ക്രമസമാധാനം ഉറപ്പുവരുത്താനും കഴിയത്തക്കവിധം പൊലീസ് സേനയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.  വിരുദ്ധമായി പ്രവര്‍ത്തിച്ച ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സമീപകാലത്ത് സര്‍ക്കാര്‍ കര്‍ശന നടപടി എടുത്തിട്ടുമുണ്ട്.

വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും കുട്ടികള്‍ക്കുനേരെയുള്ള പീഡനങ്ങള്‍ ഒരു സാമൂഹ്യപ്രശ്മായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍  സര്‍ക്കാരിനെതിരെ തിരിച്ച് വിടുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ സമൂഹത്തില്‍ ഉയര്‍ന്ന് വന്ന അവബോധവും പരാതികളില്‍ പൊലീസ് നടപടി എടുക്കുന്ന സാഹചര്യവും ഇത്തരം കേസുകള്‍ നിയമത്തിന്റെ മുന്നിലേക്ക് വരാന്‍ സംസ്ഥാനത്ത് ഉടനീളം  ഇടയാക്കിയിട്ടുണ്ട്. ഒരോ പ്രദേശത്തും ഉയര്‍ന്നുവരുന്ന ഇത്തരം പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നതിനും അവ സര്‍ക്കാരിനെതിരെ തിരിച്ച് വിടുന്നതിനെതിരെ ജാഗ്രത പാലിക്കാനും ബഹുജന ക്യാമ്പയിന്‍ ഉണ്ടാകണം. 

ചെറിയ പ്രശ്നങ്ങള്‍പോലും ഊതിപ്പെരുപ്പിച്ച് വൈകാരികത സൃഷ്ടിച്ച് ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാണ് മാധ്യമങ്ങളും വലതുപക്ഷശക്തികളും ശ്രമിക്കുന്നത്. കാര്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കുന്നതിലും ഇവര്‍ പുറകിലല്ല. ഇത്തരം ഘട്ടങ്ങളില്‍ യഥാര്‍ഥ അവസ്ഥ പ്രചരിപ്പിക്കുന്നതിന് കഴിയണം. ദേശവിരുദ്ധപ്രവര്‍ത്തനങ്ങളും ‘ഭീകരപ്രവര്‍ത്തനങ്ങളും തടയുന്നതിനുമാത്രമേ യുഎപിഎ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നതാണ് പാര്‍ടിയുടെ നിലപാട്. 124എ രാജ്യദ്രോഹക്കുറ്റം സാധാരണ സംഭവങ്ങളോടനുബന്ധിച്ച് ചുമത്തുന്നതിനെയും പാര്‍ടി അംഗീകരിക്കുന്നില്ല. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായി ചില നടപടികളുണ്ടായപ്പോള്‍ ഗവണ്‍മെന്റ് തന്നെ ഇടപെടുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിലൂടെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആശയദൃഢതയും ഇച്ഛാശക്തിയുമാണ് പ്രകടമാകുന്നത്.

ആര്‍എസ്എസ്, മാവോയിസ്റ്റുകള്‍, എസ്ഡിപിഐ തുടങ്ങിയ തീവ്രവലതുപക്ഷത്തുള്ളവരും ഇടതുപക്ഷ തീവ്രവാദികളും പൊലീസിനെ നിര്‍വീര്യമാക്കി നാട്ടില്‍ അരാജകത്വമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന കാര്യവും മനസ്സിലാക്കേണ്ടതുണ്ട്. വ്യക്തമായ തെളിവുകള്‍ കണ്ടെത്തി കുറ്റവാളികളെ അറസ്റ്റുചെയ്യുന്നതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യേണ്ട കാര്യമില്ല. നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തി നാട്ടിലെ സ്വൈരജീവിതത്തെ ഇല്ലാതാക്കി അരാജകത്വം പ്രചരിപ്പിക്കുന്ന ജനവിരുദ്ധശക്തികളുടെ പ്രവര്‍ത്തനത്തെ തുറന്നുകാട്ടാനും കഴിയണം.

നീതി തേടുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും പ്രശ്നങ്ങള്‍ സവിശേഷശ്രദ്ധയോടെ പരിഹരിക്കണം. വരുന്ന പരാതികള്‍ ആര്‍ക്കാണോ അയച്ചുകൊടുക്കേണ്ടത് അവര്‍ക്ക് അത് എത്തിച്ച് പരിഹാരം കണ്ടെത്തണം.   

നിരന്തരം കാര്യസാധ്യങ്ങള്‍ക്കായി സെക്രട്ടറിയറ്റിലെത്തുന്ന ചില ഇടനിലക്കാരുണ്ട്. അവരെ മാറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കണം. സ്വകാര്യവ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പാരിതോഷികങ്ങള്‍ കൈപ്പറ്റുന്ന രീതി ഉണ്ടാകരുത്. ഫോണില്‍ സംസാരിക്കുമ്പോഴും തികഞ്ഞ ജാഗ്രത ഉണ്ടാകണം.
മന്ത്രിമാര്‍ ഓഫീസിനകത്ത് കുടുതല്‍ സമയം ചെലവഴിക്കണം. മന്ത്രിമാര്‍ 5 ദിവസം തലസ്ഥാനത്ത് ഉണ്ടാകണം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി രാഷ്ട്രീയനേതൃത്വത്തിലുള്ളവരെ നിയോഗിക്കാന്‍ എല്ലായിടത്തും കഴിഞ്ഞിട്ടില്ല. ഓരോ മന്ത്രി ഓഫീസിനെക്കുറിച്ചും വിലയിരുത്തി ആവശ്യമായ മാറ്റം വരുത്തും.

ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ പദ്ധതികളെ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനും ജനകീയാസൂത്രണം വിജയിപ്പിക്കാനും ജനകീയ ഇടപെടല്‍ വേണമെന്ന് നിശ്ചയിച്ചു. ഗവണ്‍മെന്റ് ചെയ്ത പ്രവര്‍ത്തനം സംബന്ധിച്ചും ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ചും പാര്‍ടിക്കകത്ത് റിപ്പോര്‍ട്ട് ചെയ്യും. ഇതിനായി പാര്‍ടി പ്രവര്‍ത്തകരുടെയും തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മേഖലാതല യോഗങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ടി സംസ്ഥാന സെക്രട്ടറിയും പങ്കെടുത്ത് വിളിച്ചുചേര്‍ക്കും. ഹരിത കേരളം പദ്ധതിയുടെ ‘ഭാഗമായി കുളങ്ങള്‍, കിണറുകള്‍, തോടുകള്‍, പുഴകള്‍ എന്നിവ മാലിന്യമുക്തമാക്കി ശുദ്ധജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന്റെഭാഗമായി ഒരു പഞ്ചായത്തില്‍ ഒരു പ്രവൃത്തി വര്‍ഗബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം. 1500 ജലകേന്ദങ്ങള്‍ ശുദ്ധീകരിച്ച് സംരക്ഷിക്കാന്‍ സിപിഐ എമ്മും ബഹുജനസംഘടനകളും നേതൃത്വം നല്‍കും. ലഹരിവസ്തുക്കളുടെ ഉപയോഗം കേരളത്തില്‍ വര്‍ധിച്ചുവരുന്നതിന്റെ ‘ഭാഗമായി സാംസ്കാരിക അധഃപതനവും  കുറ്റകൃത്യങ്ങളുടെ വര്‍ധനയും ഒരു സാമൂഹ്യപ്രശ്നമായി മാറിയിരിക്കുകയാണ്. മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കുമെതിരെ വിപുലമായ ക്യാമ്പയിന്‍ പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കണമെന്നും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

31-Mar-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More