ഇ എം എസ് അക്കാദമിയിലേക്ക് സ്വാഗതം

അനൌപചാരിക സര്‍വകലാശാല എന്ന നിലയിലേക്ക് ഇ എം എസ് അക്കാദമിയെ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം സഖാവ് നേതൃത്വം നല്‍കിയ കേരളത്തിന്റെ ആദ്യ മന്ത്രിസഭ രൂപീകരിച്ച് 60 വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ നടപ്പാക്കുകയാണ്. അതിന്റെ തുടക്കം എന്ന നിലയില്‍ പൊതുജനങ്ങള്‍ക്കായി അക്കാദമിയില്‍ പഠനകോഴ്സുകള്‍ സംഘടിപ്പിക്കും. ഇ എം എസ് ജീവിതാന്ത്യംവരെ മുറുകെപ്പിടിച്ച മാര്‍ക്സിസം ലെനിനിസത്തെ വഴികാട്ടിയും രീതിശാസ്ത്രവുമായി കണ്ടുകൊണ്ടുള്ള പഠനപ്രവര്‍ത്തനമാണ് സംഘടിപ്പിക്കുന്നത്.  ഇന്നത്തെ ഇന്ത്യയും കേരളവും അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ കണ്ടെത്തി അവയോടുള്ള ശാസ്ത്രീയവും യുക്തിസഹവുമായ നിലപാടുകളെ മുന്നോട്ടുവയ്ക്കുന്ന പഠനഗവേഷണങ്ങള്‍ ഏറ്റെടുക്കുക എന്നതാണ് ഇക്കാര്യത്തില്‍ ആദ്യപടി എന്ന നിലയില്‍ അക്കാദമി ലക്ഷ്യംവയ്ക്കുന്നത്. അതിനുള്ള തുടക്കം എന്ന നിലയില്‍ 'സമകാലീന ഇന്ത്യ- പ്രശ്നങ്ങളും സാധ്യതകളും' എന്ന പേരിലുള്ള കോഴ്സ് ആരംഭിക്കുകയാണ്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ശനിയാഴ്ച സീതാറാം യെച്ചൂരി നിര്‍വഹിക്കും. 

മാര്‍ക്സിസം ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തിന് അനുസൃതമായി രൂപപ്പെടുത്തുന്നതിന് അശ്രാന്തപരിശ്രമം നടത്തിയ ഇ എം എസിന്റെ സ്മരണയ്ക്കായി സിപിഐ എം സംസ്ഥാനകമ്മിറ്റി നിര്‍മിച്ച സ്മാരകമാണ് ഇ എം എസ് അക്കാദമി. രാഷ്ട്രീയം എന്നത് സമസ്ത മേഖലകളെയും സംയോജിപ്പിക്കുന്ന ഒരു പ്രക്രിയകൂടിയാണെന്ന് ഇ എം എസ് തിരിച്ചറിഞ്ഞിരുന്നു. ലോകത്ത് നടക്കുന്ന എല്ലാ മുന്നേറ്റങ്ങളെയും സൂക്ഷ്മമായി വിലയിരുത്തി അവ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ സഖാവ് പകര്‍ന്നു നല്‍കി. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും, പ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ സിദ്ധാന്തങ്ങളെ നവീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റായിരുന്നു ഇ എം എസ്. ധൈഷണികതയുടെ പര്യായംകൂടിയായിരുന്ന ഇ എം എസിന്റെ സ്മാരകം ഒരു അനൌപചാരിക സര്‍വകലാശാല എന്ന നിലയില്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മിച്ചത്.

പാര്‍ടി പ്രവര്‍ത്തകര്‍ക്കും വര്‍ഗബഹുജന സംഘടനാ പ്രവര്‍ത്തകര്‍ക്കും നല്ല നിലയില്‍ ക്ളാസുകള്‍ നല്‍കുന്നതിന് ഇ എം എസ് അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. കാര്‍ഷികരംഗത്തെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പാര്‍ടി ക്യാമ്പയിന്റെ ഭാഗമായി വൈവിധ്യങ്ങളായ നിരവധി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രമായും ഇത് മാറി.

അനൌപചാരിക സര്‍വകലാശാല എന്ന നിലയിലേക്ക് ഇ എം എസ് അക്കാദമിയെ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം സഖാവ് നേതൃത്വം നല്‍കിയ കേരളത്തിന്റെ ആദ്യ മന്ത്രിസഭ രൂപീകരിച്ച് 60 വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ നടപ്പാക്കുകയാണ്. അതിന്റെ തുടക്കം എന്ന നിലയില്‍ പൊതുജനങ്ങള്‍ക്കായി അക്കാദമിയില്‍ പഠനകോഴ്സുകള്‍ സംഘടിപ്പിക്കും. പാര്‍ടിയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളന തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഇത്.

ഇ എം എസ് ജീവിതാന്ത്യംവരെ മുറുകെപ്പിടിച്ച മാര്‍ക്സിസം ലെനിനിസത്തെ വഴികാട്ടിയും രീതിശാസ്ത്രവുമായി കണ്ടുകൊണ്ടുള്ള പഠനപ്രവര്‍ത്തനമാണ് സംഘടിപ്പിക്കുന്നത്.  ഇന്നത്തെ ഇന്ത്യയും കേരളവും അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ കണ്ടെത്തി അവയോടുള്ള ശാസ്ത്രീയവും യുക്തിസഹവുമായ നിലപാടുകളെ മുന്നോട്ടുവയ്ക്കുന്ന പഠനഗവേഷണങ്ങള്‍ ഏറ്റെടുക്കുക എന്നതാണ് ഇക്കാര്യത്തില്‍ ആദ്യപടി എന്ന നിലയില്‍ അക്കാദമി ലക്ഷ്യംവയ്ക്കുന്നത്. അതിനുള്ള തുടക്കം എന്ന നിലയില്‍ 'സമകാലീന ഇന്ത്യ- പ്രശ്നങ്ങളും സാധ്യതകളും' എന്ന പേരിലുള്ള കോഴ്സ് ആരംഭിക്കുകയാണ്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ശനിയാഴ്ച സീതാറാം യെച്ചൂരി നിര്‍വഹിക്കും. കോഴ്സ് ഏകദേശം ഒരു വര്‍ഷം നീണ്ടുനില്‍ക്കും.

സമകാലീന ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെ സമഗ്രമായി പരിശോധിക്കുന്ന മുപ്പതോളം ക്ളാസാണ് കോഴ്സിലുണ്ടാവുക. പങ്കെടുക്കുന്നവരുടെ സൌകര്യമനുസരിച്ച് ഒഴിവുദിനങ്ങളിലാ (ശനി/ഞായര്‍ അടക്കം)ണ് ക്ളാസ്. ഓരോ ക്ളാസിനുമുമ്പും ക്ളാസ് നോട്ടുകള്‍ നല്‍കുകയും ആവശ്യമായ അധികവായനയ്ക്കുള്ള പുസ്തകങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യും. പഠനക്ളാസും ക്ളാസ് നോട്ടുകളും ഉള്‍പ്പെട്ട ഗ്രൂപ്പ് ചര്‍ച്ച, പൊതുചര്‍ച്ച, സംശയനിവാരണവും അധ്യാപകന്റെ മറുപടിയും എന്ന നിലയിലായിരിക്കും ക്ളാസ് ഉണ്ടാവുക. അധികവായനയ്ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് അക്കാദമിയിലെ ലൈബ്രറി സൌകര്യം ഉപയോഗപ്പെടുത്താം. ഒരോ ക്ളാസും അതതുമേഖലയില്‍ പ്രായോഗികമായും സൈദ്ധാന്തികമായും ഇടപെടുന്നവരായിരിക്കും കൈകാര്യം ചെയ്യുക. ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കുകയെന്ന ശൈലിയായിരിക്കും സ്വീകരിക്കുക.

കോഴ്സിന്റെ കരിക്കുലത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപീകരിച്ചിട്ടുണ്ട്. സമകാലീന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയുടെ ചരിത്രപരമായ പശ്ചാത്തലം മനസ്സിലാക്കുക എന്നത് കോഴ്സിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇത് 1947ന് ശേഷം രാജ്യത്തുണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം വിലയിരുത്തല്‍ ഉദ്ദേശിക്കുന്നത്. സമകാലീന ഇന്ത്യയുടെ അവസ്ഥയ്ക്ക് കാരണമായ സംഭവങ്ങളെയും പ്രവണതകളെയും അതിന് നേതൃപരമായ പങ്ക് വഹിച്ച വ്യക്തികളെയും ആഴത്തില്‍ മനസ്സിലാക്കാന്‍ ഉതകുന്നവിധമായിരിക്കും ഇത് സംഘടിപ്പിക്കുക.

ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ രൂപപ്പെട്ടുവന്ന പ്രവണതകളുടെയും സംഭവങ്ങളുടെയും സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും ആശയപരവും രാഷ്ട്രീയപരവുമായ തലങ്ങള്‍ വേര്‍തിരിച്ചറിയുക എന്നതും പഠനത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഓരോ പ്രധാന സംഭവത്തിനും ഇടയാക്കിയ കാരണങ്ങളും ഇതില്‍ വിശദീകരിക്കും. ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക- സാമൂഹ്യ പ്രക്രിയകളിലും വന്ന പരിവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ അവസ്ഥയുടെ സ്വഭാവത്തെ വിലയിരുത്തുക എന്നതും പ്രധാന ലക്ഷ്യമാണ്.

ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും കാര്‍ഷികവ്യവസ്ഥയും വ്യവസായിക ഘടനയും തമ്മിലുള്ള താരതമ്യങ്ങളെയും വേര്‍തിരിവുകളെയും പഠനം ഉള്‍ക്കൊള്ളുന്നു. ഇന്ത്യന്‍ സാമൂഹ്യ- സാമ്പത്തികഘടനയെ നിയന്ത്രിച്ചുപോന്ന ആശയ സംഹിതകളും സാംസ്കാരികരൂപങ്ങളും ഇതില്‍ പഠനവിഷയമാക്കുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ സ്വാധീനംചെലുത്തുന്ന ജാതി, മതംപോലുള്ളവയെക്കുറിച്ചും സവിശേഷ പ്രാധാന്യത്തോടെ ഇതില്‍ പഠനത്തിന് വിധേയമാക്കുന്നു.

ഇന്ത്യയില്‍ വിവിധ രൂപങ്ങളിലാണ് വര്‍ഗസമരം ഉയര്‍ന്നുവരുന്നത്. സാമൂഹ്യമായ വിവിധ സ്ഥാപനങ്ങള്‍ ചൂഷണത്തിന്റെ ഉപാധികളായി പ്രത്യക്ഷപ്പെടുന്ന നിലയുണ്ട്. ഇത്തരം സംഘര്‍ഷങ്ങളുടെ സ്വഭാവവും പരിഗണനാവിഷയമാകും. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭരണകൂടത്തിന്റെ സ്വഭാവമെന്തെന്നും അതിന് വന്നുചേരുന്ന മാറ്റങ്ങളെ മനസ്സിലാക്കാനും ഉള്ള ചര്‍ച്ചയും ഇതില്‍ ഉണ്ടാകും. രാജ്യത്ത് നിലനില്‍ക്കുന്ന വികസനസങ്കല്‍പ്പം പലവിധത്തില്‍ വിമര്‍ശവിധേയമായിട്ടുണ്ട്. സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നം പരിഹരിക്കുന്ന തലത്തില്‍ അത് വികസിച്ചിട്ടില്ല എന്ന പ്രശ്നവും നിലനില്‍ക്കുന്നു. ഇത് പരിഹരിക്കുന്നതിനുള്ള ബദല്‍ ഉയര്‍ത്തുന്നതിനുള്ള ഇടപെടലാണ് ജനകീയപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.  അതിനാല്‍, പ്ളാനിങ്, വികേന്ദ്രീകൃതാസൂത്രണം തുടങ്ങിയ തലങ്ങളില്‍ രൂപപ്പെടേണ്ട ജനകീയബദലുകളെക്കുറിച്ചുള്ള ചര്‍ച്ചയും ഉണ്ടാകും.   

ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ തരത്തിലുള്ള ക്രിയാത്മകവും പുനരുദ്ധാരണപരവുമായ നിരവധി കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഗാന്ധിയന്മാര്‍, അംബേദ്കറിന്റെ പിന്മുറക്കാര്‍, മതരാഷ്ട്രവാദികള്‍, സോഷ്യലിസ്റ്റുകള്‍ തുടങ്ങിയവര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ വിമര്‍ശനാത്മകമായി പരിശോധിച്ച്് അവയുടെ ശക്തിയും ദൌര്‍ബല്യവും ഇതില്‍ വിലയിരുത്തും.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍, വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള പണ്ഡിതര്‍ തുടങ്ങിയവര്‍ ക്ളാസുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചര്‍ച്ച നയിക്കുകയും ചെയ്യും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്സിന് 2000 രൂപയാണ് ഫീസ്. ഒറ്റത്തവണയായോ രണ്ട് ഗഡുക്കളായോ അടയ്ക്കാം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ഇ എം എസ് അക്കാദമിയുമായി ബന്ധപ്പെട്ടാല്‍ മതിയാകും. ഈ വിഷയം മനസ്സിലാക്കുന്നതിന് താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാം. നിശ്ചിത എണ്ണം ആളുകള്‍ക്കുമാത്രമേ ഈ ക്ളാസില്‍ ഇപ്പോള്‍ പ്രവേശനം നല്‍കാന്‍ കഴിയൂ. കൂടുതല്‍ പേര്‍ രജിസ്റ്റര്‍ചെയ്താല്‍ ഭാവിയില്‍ കൂടുതല്‍ ബാച്ച് ആരംഭിക്കുന്നതും പരിശോധിക്കും. മെയ് അഞ്ചുവരെ വരുന്ന രജിസ്ട്രേഷനുകള്‍ പരിഗണിക്കുന്നതാണ്.

ജനപക്ഷപഠനത്തിനും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രായോഗികപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും സഹായകമാകുന്ന തരത്തില്‍ ഇതിനെ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യം ഉള്ള എല്ലാവര്‍ക്കും ഈ ക്ളാസില്‍ ഭാഗമാകാവുന്നതാണ്. ഈ പഠനപ്രവര്‍ത്തനത്തിന് താല്‍പ്പര്യമുള്ള എല്ലാവരെയും ഇതില്‍ ഭാഗഭാക്കാകാന്‍ ക്ഷണിക്കുന്നു. 

04-May-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More