കയര്‍ ഭൂവസ്ത്രം അണിയിക്കാം

കയര്‍ഭൂവസ്ത്രം കയര്‍ ഉല്‍പ്പാദനമേഖലയിലെ പുതിയൊരു സാധ്യതയാണ്. കൃഷി, റോഡ് നിര്‍മാണം മണ്ണ് സംരക്ഷണം നീര്‍ത്തടസംരക്ഷണം പുഴകളുടെയും തോടുകളുടെയും മറ്റ് ജലാശയങ്ങളുടെയും തിട്ട സംരക്ഷിക്കല്‍ തുടങ്ങിയവയ്ക്കായി കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാന്‍ സാധിക്കും ഇതുപയോഗിച്ച് ചെരിവുള്ള സ്ഥലങ്ങളില്‍ വരെ കൃഷിചെയ്യാനും പച്ചക്കറി കൃഷിക്ക് പുതയിടാനും കളകള്‍ വളരാതെ വിളവ് വര്‍ധിപ്പിക്കാനും മണ്ണൊലിപ്പ് തടയാനും കഴിയും റോഡുകളുടെ ആയുസ് വര്‍ധിപ്പിക്കാനും ഗുണമേന്‍മ ഉറപ്പുവരുത്താനും കയര്‍ഭൂവസ്ത്രം ഉപയോഗിച്ചാല്‍ മതിയാവും. ഇത്തരത്തില്‍ വിവിധ മേഖലകളില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും അതൊരു പ്രസ്ഥാനമായി വളരുമെന്നതില്‍ സംശയമില്ല. വിദേശ രാജ്യങ്ങളില്‍ റോഡ് നിര്‍മാണത്തിനായി നമ്മുടെ കയര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് മുപ്പത്തിരണ്ട് വര്‍ഷത്തോളമായി. ഇവിടെനിന്നും കയറ്റുമതി ചെയ്യുന്ന കയറുല്‍പ്പന്നങ്ങള്‍ അമേരിക്ക, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളില്‍ യഥാക്രമം 37, 32, 11 ശതമാനം വെച്ച് ഇറക്കുമതി ചെയ്യുന്നുണ്ട്. അവര്‍ നീര്‍ത്തടസംരക്ഷണത്തിനും റോഡ് നിര്‍മാണത്തിനുമാണ് പ്രധാനമായും കയര്‍ ഉപയോഗിക്കുന്നത്. നമ്മളിപ്പോഴും ആ മേഖലയില്‍ പിച്ചവെക്കുകയാണ്.

പരമ്പരാഗത ഉല്‍പ്പാദനമേഖലയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്ന ഈടുറ്റ ഇടപെടലിന്റെ ഒന്നാംതരം ദൃഷ്ടാന്തമാണ് കയര്‍മേഖലയില്‍ കാണാന്‍ കഴിയുന്നത്. കയര്‍മേഖലയില്‍ ജോലിചെയ്യുന്നവരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്നും നാല്‍പ്പതിനായിരമായി കുറഞ്ഞ വേളയിലാണ് ശാസ്ത്ര സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി, കേരളത്തിലെ കയര്‍ വ്യവസായത്തെ നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. 

രണ്ട് രീതികളാണ് കയര്‍ വ്യവസായത്തെ സമൂലമായി പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഒന്ന്, ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും യന്ത്രവല്‍ക്കരണവുമാണ്. രണ്ടാമത്തേത്, പരമ്പരാഗത രീതിയില്‍ കയര്‍ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ പണിയും കൂലിയും സംരക്ഷിക്കുക എന്നതും ഇത്തരത്തില്‍ മുന്നോട്ടുപോകുമ്പോള്‍ പുതിയ തലമുറയെ കൂടി ഉല്‍പ്പാദനപ്രക്രിയയില്‍ പങ്കാളികളാക്കി മാറ്റാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ഇത്തരുണത്തില്‍ ആലപ്പുഴയില്‍ സംസ്ഥാന കയര്‍ വികസന വകുപ്പ് സംഘടിപ്പിച്ച കയര്‍ഭൂവസ്ത്ര ശില്‍പ്പശാല ഏറെ പ്രസക്തമാവുന്നു.

ഒരു കാലത്ത് കയര്‍ വ്യവസായത്തില്‍ കേരളത്തിനായിരുന്നു ആധിപത്യം. കയറുല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം കയറ്റുമതി ചെയ്തിരുന്നതും നമ്മുടെ നാട്ടില്‍ നിന്നായിരുന്നു. ഇപ്പോള്‍ ആ കാര്യത്തിലും നാം പിറകോട്ട് പോയി. 1900 കോടി രൂപയ്ക്ക് കയറ്റുമതി ചെയ്ത സ്ഥാനത്ത് 650 കോടി രൂപയുടെ കയറുല്‍പ്പന്നങ്ങള്‍ പോലും കയറ്റി അയക്കാന്‍ സാധിക്കുന്നില്ല. നേരത്തെ തീരദേശ സമ്പദ്ഘടനയെ നിലനിര്‍ത്തുന്നതില്‍ കയര്‍ വ്യവസായത്തിന് നിര്‍ണായകമായ പങ്കുണ്ടായിരുന്നു. പച്ചത്തൊണ്ട് മാസങ്ങളോളം കായലില്‍ പൂഴ്ത്തിവെച്ച് അഴുക്കി, കൊട്ടുവടികൊണ്ട് തല്ലി ചകിരിയാക്കുന്ന പ്രക്രിയ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ മാറിമറഞ്ഞു. എണ്‍പതുകളോടെ പച്ചയും ഉണക്കും തൊണ്ടുകള്‍തല്ലാനുള്ള യന്ത്രങ്ങളുമായി തമിഴ്‌നാട്, കയര്‍ വ്യവസായത്തിലേക്ക് വന്നു. തേങ്ങ ഉല്‍പ്പാദനത്തിലും കേരളം പിറകിലേക്ക് പോയി. കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും കയര്‍ കൊണ്ടുവരാന്‍ തുടങ്ങി. വിദേശരാജ്യങ്ങളിലേക്കും അവര്‍ കയറ്റുമതി ചെയ്ത് മിടുക്കുതെളിയിച്ചു. ചകിരിയേക്കാള്‍ വില ചകിരിച്ചോറിന് ഇന്നുണ്ട്. ഒരു കിലോ ചകിരിക്ക് 12 രൂപ വിലയുള്ള സ്ഥാനത്ത് ചകിരിച്ചോറിന്റെ വിലയായി 18 രൂപ നേടാന്‍ തമിഴ്‌നാടിന് സാധിക്കുന്നു. കേരളത്തിലെ അഴുകിയ തൊണ്ടിന്റെ ചോറ് മൂല്യാധിഷ്ടിത ഉല്‍പ്പന്നമാക്കാന്‍ നമുക്ക് സാധിക്കുന്നില്ല. ഉറവിടത്തില്‍ മാലിന്യം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ചകിരിച്ചോറിന്റെ സാധ്യത നാം ഉപയോഗിക്കേണ്ടതുണ്ട്.

കേരളത്തില്‍ പ്രതിവര്‍ഷം ലഭിക്കുന്ന തേങ്ങ 500 കോടിയാണ്. ഒരു തേങ്ങയില്‍ നിന്ന് 80 ഗ്രാം ചകിരി ലഭിക്കും. എന്നാല്‍, 20000 ടണ്ണില്‍ താഴെമാത്രം ചകിരിയേ സംസ്ഥാനത്ത് ലഭ്യമാവുന്നുള്ളു. ബാക്കിയുള്ളവ പല വഴിക്ക് ശേഖരിക്കപ്പെടാതെ പോവുന്നു. ആസൂത്രിതമായി പ്ലാന്‍ ചെയ്താല്‍ ആകെ ചകിരിയുടെ 50ശതമാനമെങ്കിലും ശേഖരിക്കാനും വിവിധ കയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കാനും സാധിക്കും.
കയര്‍മേഖലയില്‍ നിലവിലുള്ള തൊഴില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഫലപ്രദമായി യന്ത്രവല്‍ക്കരണം നടത്തി, ചകിരിയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി തൊഴിലവസരവും വരുമാനവും വര്‍ധിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. അതിനുള്ള ഭൗതികപശ്ചാത്തലം കേരളത്തിനുണ്ട്. അത് മനസിലാക്കി കൊണ്ട് ഈ മേഖലയെ പുനരുദ്ധരിക്കാനും വൈവിധ്യവല്‍ക്കരിക്കാനും എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുവരുന്നത് ഏറെ അശ്വാസ്യകരമാണ്.

കയര്‍ വികസന വകുപ്പിനൊപ്പം കൃഷി, മണ്ണ്‌സംരക്ഷണം, ജലസേചനം, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടാക്കി പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ തീര്‍ത്തും പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ കയര്‍ഉല്‍പ്പന്നങ്ങളെ ഉപയോഗിക്കാന്‍ സാധിക്കും. ഇതിലൂടെ പരമ്പരാഗത കയര്‍ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പും കൂടുതല്‍ വരുമാനവും ഉറപ്പുവരുത്താനാവും. പുതിയ തലമുറയെ ആകര്‍ഷിക്കാനും സാധിക്കും. ചേര്‍ത്തല കയര്‍ തൊഴിലാളി യൂണിയന്‍ നടത്തിയ ഒരു സര്‍വ്വേയില്‍ യുവാക്കളക്കം ഏഴായിരത്തിലേറെപ്പേര്‍ ആ പ്രദേശത്ത് കയര്‍മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഉല്‍പ്പാദനക്ഷമതയും ലഭിക്കുന്ന വരുമാനവും തൊഴില്‍ ലഭ്യതയുമൊക്കെ സര്‍വ്വേയ്ക്ക് മാനദണ്ഡമാക്കിയപ്പോഴാണ് ഈ പ്രതികരണം ഉണ്ടായത്.

കയര്‍ഭൂവസ്ത്രം കയര്‍ ഉല്‍പ്പാദനമേഖലയിലെ പുതിയൊരു സാധ്യതയാണ്. കൃഷി, റോഡ് നിര്‍മാണം മണ്ണ് സംരക്ഷണം നീര്‍ത്തടസംരക്ഷണം പുഴകളുടെയും തോടുകളുടെയും മറ്റ് ജലാശയങ്ങളുടെയും തിട്ട സംരക്ഷിക്കല്‍ തുടങ്ങിയവയ്ക്കായി കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാന്‍ സാധിക്കും ഇതുപയോഗിച്ച് ചെരിവുള്ള സ്ഥലങ്ങളില്‍ വരെ കൃഷിചെയ്യാനും പച്ചക്കറി കൃഷിക്ക് പുതയിടാനും കളകള്‍ വളരാതെ വിളവ് വര്‍ധിപ്പിക്കാനും മണ്ണൊലിപ്പ് തടയാനും കഴിയും റോഡുകളുടെ ആയുസ് വര്‍ധിപ്പിക്കാനും ഗുണമേന്‍മ ഉറപ്പുവരുത്താനും കയര്‍ഭൂവസ്ത്രം ഉപയോഗിച്ചാല്‍ മതിയാവും. ഇത്തരത്തില്‍ വിവിധ മേഖലകളില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും അതൊരു പ്രസ്ഥാനമായി വളരുമെന്നതില്‍ സംശയമില്ല.

വിദേശ രാജ്യങ്ങളില്‍ റോഡ് നിര്‍മാണത്തിനായി നമ്മുടെ കയര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് മുപ്പത്തിരണ്ട് വര്‍ഷത്തോളമായി. ഇവിടെനിന്നും കയറ്റുമതി ചെയ്യുന്ന കയറുല്‍പ്പന്നങ്ങള്‍ അമേരിക്ക, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളില്‍ യഥാക്രമം 37, 32, 11 ശതമാനം വെച്ച് ഇറക്കുമതി ചെയ്യുന്നുണ്ട്. അവര്‍ നീര്‍ത്തടസംരക്ഷണത്തിനും റോഡ് നിര്‍മാണത്തിനുമാണ് പ്രധാനമായും കയര്‍ ഉപയോഗിക്കുന്നത്. നമ്മളിപ്പോഴും ആ മേഖലയില്‍ പിച്ചവെക്കുകയാണ്.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കയര്‍ഭൂവസ്ത്രത്തിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിനായി ചില പരിശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷെ, അതിന് തുടര്‍ച്ചയുണ്ടായില്ല. ഇപ്പോള്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍, കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുന്നത് പ്രതീക്ഷ പകരുന്നുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം 20,000ടണ്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ പഞ്ചായത്തിലും രണ്ട് പദ്ധതികളെങ്കിലും നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഹരിതമിഷന്‍ പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രത്തിന് കൂടുതല്‍ സാധ്യത ഉറപ്പുവരുത്താന്‍ കഴിയണം. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് കയര്‍ഭൂവസ്ത്രത്തിന്റെ ഉപയോഗം യാഥാര്‍ത്ഥ്യമാക്കിയാല്‍ ആ മേഖലയിലുള്ള തൊഴിലാളികള്‍ക്കും അത് ആശ്വാസമാവും. 

കയര്‍ഭൂവസ്ത്രത്തിന്റെ ഉപയോഗം യാഥാര്‍ത്ഥ്യമാക്കുവാന്‍, ഇതുമായി ബന്ധപ്പെടുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും പരിശീലനം നല്‍കുന്നതിന് വേണ്ടി ഒരു പരിശീലനകേന്ദ്രം ആലപ്പുഴയില്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കയര്‍ ഭൂവസ്ത്രം ആവശ്യമുള്ളതിന്റെ അഞ്ച് ശതമാനമെങ്കിലും ഉപയോഗിക്കാനായാല്‍ അതിനായി 2000 കോടി രൂപയുടെ കയര്‍ വേണ്ടി വരും. കേരംതിങ്ങും കേരളനാടിന് അതൊരു സാധ്യതയാണ്.

18-Feb-2017