പിണറായി വിജയന്‍ പരാജിതനാണോ?

സമരങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുക എന്നതാണ് കമ്യൂണിസ്റ്റ് രീതി. സമരങ്ങളെ മാനേജ്‌മെന്റ് ചെയ്യുക എന്നത് വലതുപക്ഷത്തിന്റെ തിരുട്ട് വിദ്യയാണ്. പിണറായി വിജയന്‍ മാനേജ്‌മെന്റ് കാര്യത്തില്‍ ഒരു പരാജയമാണെന്നും എന്നാല്‍, ഉമ്മന്‍ചാണ്ടി സമര മാനേജ്‌മെന്റ് നന്നായി നിര്‍വഹിച്ച രാഷ്ട്രീയക്കാരനാണെന്നും നില്‍പ്പ് സമരത്തിനെ ഉദാഹരിച്ച് ചിലര്‍ പറയുമ്പോള്‍ മുന്നോട്ടുവെക്കുന്നത്, സമരം നടത്താന്‍ നിര്‍ബന്ധിതരാകുന്ന വ്യക്തികള്‍ വഞ്ചിക്കപ്പെട്ടാല്‍ അതില്‍ തെറ്റില്ല എന്ന വാദമാണ്. നില്‍പ്പ്‌ സമരം ചെയ്ത ആദിവാസികള്‍ വഞ്ചിതരാണ്. ആ സമരത്തിന്റെ നായിക ഇപ്പോള്‍ ബി ജെ പി മുന്നണിയിലാണ്. സിപിഐ എംനെ വിചാരണ ചെയ്യാനുള്ള അവസരമാക്കി നില്‍പ്പ് സമരകാലത്തെ ഉമ്മന്‍ചാണ്ടി വിനിയോഗിച്ചത് മാധ്യമങ്ങളുടെ ഒത്താശ ഉമ്മന്‍ചാണ്ടിക്കുള്ളതുകൊണ്ടാണ്. അന്ന് ഉമ്മന്‍ചാണ്ടിയെ സഹായിക്കാന്‍ നില്‍പ്പ് സമര വേദിയ്ക്കരികില്‍ ഒ ബി വാനിട്ട് ലൈവ് ടെലികാസ്റ്റ് ചെയ്ത മാധ്യമങ്ങളാണ് ഇപ്പോള്‍ ജിഷ്ണുപ്രണോയിയുടെ അമ്മയെ പോലീസ് അതിക്രമിച്ചു എന്ന നുണക്കഥ ഒരുക്കിയെടുത്ത് പ്രചരിപ്പിക്കുന്നത്.

സമരങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുക എന്നതാണ് കമ്യൂണിസ്റ്റ് രീതി. സമരങ്ങളെ മാനേജ്‌മെന്റ് ചെയ്യുക എന്നത് വലതുപക്ഷത്തിന്റെ തിരുട്ട് വിദ്യയാണ്. പിണറായി വിജയന്‍ മാനേജ്‌മെന്റ് കാര്യത്തില്‍ ഒരു പരാജയമാണെന്നും എന്നാല്‍, ഉമ്മന്‍ചാണ്ടി സമര മാനേജ്‌മെന്റ് നന്നായി നിര്‍വഹിച്ച രാഷ്ട്രീയക്കാരനാണെന്നും നില്‍പ്പ് സമരത്തിനെ ഉദാഹരിച്ച് ചിലര്‍ പറയുമ്പോള്‍ മുന്നോട്ടുവെക്കുന്നത്, സമരം നടത്താന്‍ നിര്‍ബന്ധിതരാകുന്ന വ്യക്തികള്‍ വഞ്ചിക്കപ്പെട്ടാല്‍ അതില്‍ തെറ്റില്ല എന്ന വാദമാണ്. നില്‍പ്പ്‌ സമരം ചെയ്ത ആദിവാസികള്‍ വഞ്ചിതരാണ്. ആ സമരത്തിന്റെ നായിക ഇപ്പോള്‍ ബി ജെ പി മുന്നണിയിലാണ്. സിപിഐ എംനെ വിചാരണ ചെയ്യാനുള്ള അവസരമാക്കി നില്‍പ്പ് സമരകാലത്തെ ഉമ്മന്‍ചാണ്ടി വിനിയോഗിച്ചത് മാധ്യമങ്ങളുടെ ഒത്താശ ഉമ്മന്‍ചാണ്ടിക്കുള്ളതുകൊണ്ടാണ്. അന്ന് ഉമ്മന്‍ചാണ്ടിയെ സഹായിക്കാന്‍ നില്‍പ്പ് സമര വേദിയ്ക്കരികില്‍ ഒ ബി വാനിട്ട് ലൈവ് ടെലികാസ്റ്റ് ചെയ്ത മാധ്യമങ്ങളാണ് ഇപ്പോള്‍ ജിഷ്ണുപ്രണോയിയുടെ അമ്മയെ പോലീസ് അതിക്രമിച്ചു എന്ന നുണക്കഥ ഒരുക്കിയെടുത്ത് പ്രചരിപ്പിക്കുന്നത്. ഇത്തരം വസ്തുതകള്‍ മനസിലാക്കാതെ പിണറായി സമരമാനേജ്‌മെന്റ് വിദഗ്ധനല്ല എന്ന് തൊലിപ്പുറ നിരീക്ഷണം നടത്തുന്നതില്‍ ഒരു കാമ്പുമില്ല.

ഉമ്മന്‍ചാണ്ടിയുടെ കഴിഞ്ഞ ഭരണകാലത്തിനും നില്‍പ്പ് സമരത്തിനുമൊക്കെ പിറകിലേക്ക് പോകുമ്പോള്‍, ഒരു അടിയന്തരാവസ്ഥ കാലമുണ്ട്. അവിടെയും 'പരാജയ'പ്പെട്ട വിജയനെയും തന്ത്രജ്ഞനായ ചാണ്ടിയെയും കാണാനാവും. പിണറായി വിജയനും കൂട്ടര്‍ക്കും രാഷ്ട്രീയം എന്നത് സാമൂഹ്യമാറ്റത്തിനുള്ള ഒരു ആയുധമായിരുന്നു. അതുകൊണ്ടാണ് അടിയന്തരാവസ്ഥക്കാലത്ത് എല്ലുമുറിയെ അടികിട്ടിയത്. അദ്ദേഹം അന്ന് മാനേജ്‌മെന്റ് വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നുവെങ്കില്‍, അന്നത്തെ ഭരണകൂടത്തിന്റെ കാതില്‍ ആരും കേള്‍ക്കാതെ ഒരു മാപ്പ് മന്ത്രിച്ചിരുന്നുവെങ്കില്‍ ആരും പിണറായി വിജയനെ തൂക്കിക്കൊല്ലുകയൊന്നുമില്ലായിരുന്നു. ചോരകൊടുക്കാന്‍ വേണ്ടി തടവറയില്‍ നിന്നും പുറത്തുപോയ വ്യക്തികളൊക്കെ ഇപ്പോഴും വിപ്ലവനക്ഷത്രങ്ങള്‍ തന്നെയാണ്. മാപ്പ് പറഞ്ഞുകൊണ്ട് അടിയില്‍ നിന്ന് ഒഴിവാകുകയും പിന്നീട് മികച്ച വിപ്ലവകാരിയായി ഭാവിച്ച് അന്നത്തെ നിലപാട് ഒരു തന്ത്രമായിരുന്നു എന്ന് ഉദ്‌ഘോഷിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അത് മികച്ച മാനേജ്‌മെന്റാകുമായിരുന്നു. പക്ഷെ, പിണറായി വിജയന്റെ രാഷ്ട്രീയം അത്തരത്തിലുള്ള വിട്ടുവീഴ്ചകളുടെ രാഷ്ട്രീയമല്ല. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയമോ? ചാണ്ടിക്ക് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിടത്തും ഒരടി പോലും ലഭിച്ചിട്ടില്ല. ഒരിക്കല്‍പോലും ലാത്തിയടി വീഴാത്ത, പോലീസ് അടിച്ചും വലിച്ചും കീറാത്തതുകൊണ്ട് സ്വന്തം ഖാദിഷര്‍ട്ട് സ്വയം ബ്ലേഡ് വെച്ചുകീറി, തുന്നിക്കൂട്ടുന്ന ഉമ്മന്‍ചാണ്ടിസത്തിന്റെ വക്താവാണ് അദ്ദേഹം. ഒരു മാനേജ്‌മെന്റ് വിദഗ്ദന്‍ ഈ രണ്ട് രാ,്ട്രീയ അവസ്ഥകളെ വിലയിരുത്തുമ്പോള്‍ മികച്ച, പ്രാക്ടിക്കല്‍ സെന്‍സുള്ള രാഷ്ട്രീയക്കാരന്‍ ഉമ്മന്‍ചാണ്ടിയാണ് എന്ന ഉത്തരത്തിലേക്കാവും എത്തുക. വിജയനാവട്ടെ അടി ഒഴിവാക്കാന്‍ 'മാപ്പ്' പോലും പറയാത്ത വെറും തല്ലുകൊള്ളിയാണ്. സ്വന്തം ശരീരത്തിന്റെ ആരോഗ്യം നോക്കാത്ത, 'പ്രായോഗികത' ഇല്ലാത്തവനാണ്. വിട്ടുവീഴ്ചകളിലൂടെ വിജയം കണ്ടെത്താത്ത പരാജിതനാണ്. ആ പരാജയമാണ് കമ്യൂണിസ്റ്റ് ബോധം. ആ പരാജയമായിരുന്നു ഭഗത്‌സിംഗിന്റെ ചുരുട്ടിയ മുഷ്ടിയിലെ ഇന്‍ക്വിലാബ്. അപ്പുവിനെയും ചിരുകണ്ടനെയും അബൂബക്കറെയും കുഞ്ഞമ്പുനായരെയുമൊക്കെ രക്തസാക്ഷിത്വം വരിച്ചതും മാനേജ്‌മെന്റ് വൈദഗ്ധ്യമില്ലാത്ത പരാജിതരായതുകൊണ്ടാണെന്ന് വ്യാഖ്യാനിക്കാനാവും.

ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് രാഷ്ട്രീയമെന്നത് ഒരിക്കലും മാനേജ്‌മെന്റ് സംവിധാനമായി മാറരുത്. കൃത്യമായ, വ്യക്തമായ ഉത്തരം ലഭിക്കേണ്ട, ഉത്തരം കണ്ടെത്തേണ്ട ഒരു ഭൂമികയാവണം അവന്റെ രാഷ്ട്രീയം. അവിടെ അഡ്ജസ്റ്റ്‌മെന്റ് അരുത്. പിണറായി വിജയന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തില്‍ വെള്ളം ചേര്‍ക്കാത്തതുകൊണ്ടാണ് വേട്ടയാടപ്പെടുന്നത്. എത്രയോ കാലമായി മാധ്യമങ്ങളുടെ സഹായത്തോടെ വിധ്വംസക ശക്തികള്‍ അദ്ദേഹത്തെ വേട്ടയാടുന്നു. അത് വലതുപക്ഷത്തിന്റെ, കോര്‍പ്പറേറ്റുകളുടെ, വര്‍ഗീയ ശക്തികളുടെ താല്‍പ്പര്യമാണ്.

ഇന്നലെ ഡി ജി പി ഓഫീസിന് മുന്നില്‍ നടന്ന സംഭവവും അതിനെ തുടര്‍ന്നുണ്ടായ വാര്‍ത്താവിസ്‌ഫോടനവും ആ വേട്ടയാടലിന്റെ തുടര്‍ച്ചയാണ്. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് ഒരു സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കിയ സര്‍ക്കാരാണ് പിണറായിയുടേത്. നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരിട്ട് ജിഷ്ണുവിന്റെ അമ്മയ്ക്ക് ഉറപ്പ് നല്‍കിയതാണ്. അത് നടപ്പിലാക്കുക തന്നെ ചെയ്യും. ആ അമ്മയുടെ ആകുലതയും വേദനയും സമാനതകളില്ലാത്തതാണ്. ആ അമ്മഹൃദയത്തെ മനസിലാകാത്ത ഭരണമല്ല കേരളത്തിലുള്ളത്. എന്നിട്ടും ആ സമരസംഘത്തില്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നുഴഞ്ഞുകയറി. കോണ്‍ഗ്രസിനും ബി ജെ പിക്കും വിടുപണി ചെയ്യുന്ന ചിലര്‍. ചില മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ അവര്‍ ചില അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇവരെ തിരിച്ചറിഞ്ഞ് തള്ളിപ്പറയാന്‍ ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് സാധിക്കണമായിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രിയായ, സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയന്റെ നേര്‍ക്ക്; അദ്ദേഹത്തെ വളരെകാലം മുമ്പേ ശത്രുവായി പ്രഖ്യാപിച്ച, ഇല്ലാതാക്കുമെന്ന് ശപഥം ചെയ്ത ചില മാധ്യമങ്ങളും കെ എം ഷാജഹാനെ പോലുള്ള പാഷാണത്തിലെകൃമികളും എല്ലാ അമ്പുകളും തൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടതുപക്ഷത്തെ തന്നെ പ്രമുഖരും അനുഭാവികളും ദൃശ്യമാധ്യമങ്ങളിലെ അന്തിചര്‍ച്ചകളിലെ വിധിതീര്‍പ്പുകള്‍ കണ്ട് പ്രകോപിതരാവുന്നത് എത്രപഠിച്ചാലും പഠിപ്പെത്തില്ല എന്നതുകൊണ്ടുമാത്രമാണ്. മാധ്യമങ്ങള്‍ക്ക് ഇവരുടെപോലും മനോഗതിയെ മാറ്റാന്‍ പറ്റുമെങ്കില്‍ എന്താവും സാധാരണക്കാരുടെ സ്ഥിതി? നിക്ഷിപ്ത താല്‍പ്പര്യത്തോടെ ചില മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള പരിചകള്‍ കേരളത്തില്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

06-Apr-2017