നിഴലുകളില്‍ വസിക്കുന്നവര്‍

ഉള്ളവനും ഇല്ലാത്തവനുമെന്ന വര്‍ഗപരമായ വേര്‍തിരിവിനുമപ്പുറം ഈ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു വിഭാഗമുണ്ട്. അവരുടെ വര്‍ഗതലം സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകള്‍ക്കനുസരിച്ച് അങ്ങോട്ടോ, ഇങ്ങോട്ടോ മാറിമറിയാനുള്ള സാധ്യതകളുമുണ്ട്. അതേ രീതിയില്‍ ഭിന്നലിംഗക്കാരുടെ അവസ്ഥയേയും പരിഗണിക്കപ്പെടണം. ഇവര്‍ ഒന്നും രണ്ടും ലിംഗത്തില്‍പ്പെടുന്നവരല്ല. മൂന്നാംലിംഗക്കാര്‍ തന്നെയാണ്. ഇവരുടെ അഭിരുചി നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഭരണകൂടവും നിയമവും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇവരെ കാണാതെ, പരിഗണിക്കാതെ മാറിനടക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്യുന്നതല്ല പരിഹാരം. അത്തരമൊരു നോക്കിക്കാഴ്ച നിലനില്‍ക്കുന്നതുകൊണ്ടാണ് ക്വീര്‍ പരേഡുപോലുള്ള പരിപാടികളിലൂടെ അവര്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ സമൂഹത്തില്‍ ആണും പെണ്ണും ഇടപഴകുമ്പോള്‍ അത് സ്വാഭാവികമായി വിലയിരുത്തപ്പെടുന്നതുപോലെ ഭിന്നലിംഗത്തില്‍പ്പെടുന്നവരെയും പരിഗണിക്കപ്പെടണം. തുറിച്ചുനോക്കുന്ന കണ്ണുകള്‍ അവര്‍ക്ക് നേരെ ഉയരരുത്. അതിന് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് മാത്രമാണ് പ്രതിവിധി.

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പുരുഷാധിപത്യ നീതിയാണ് നടപ്പിലാക്കപ്പെടുന്നത്. ഈ നീതി നിഷ്‌കര്‍ഷിക്കുന്ന രീതികളാണ് സമൂഹത്തില്‍ ഉടലെടുക്കുന്ന തെറ്റുകളെയും ശരികളെയും നിര്‍ണയിക്കുന്നത്. ഇതുകൊണ്ടുമാത്രമാണ് സ്വവര്‍ഗപ്രേമം നിഷിദ്ധവും ഭിന്നലിംഗശേഷിയുള്ളവര്‍ പരിഹാസപാത്രങ്ങളുമാവുന്നത്. ഇന്ത്യയില്‍ സ്വവര്‍ഗരതി നിരോധിക്കരുത് എന്ന ആവശ്യം പല തവണ ഉയര്‍ന്നിട്ടും അതിനായുള്ള നിയമഭേദഗതി വരുത്താന്‍ മാറിവരുന്ന സര്‍ക്കാരുകളൊന്നും തന്നെ തയ്യാറായിട്ടില്ല. ഇന്നും സ്വവര്‍ഗരതി പാപമാണെന്നും മാനസിക വൈകല്യമാണെന്നും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. അക്കാദമിക് തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തില്‍ ഇന്നും സ്വവര്‍ഗരതിയും ഭിന്നലിംഗരതിയും കുറ്റകരം തന്നെയാണ്.

പുരുഷാധിഷ്ടിത നിയമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന രണ്ട് ലിംഗങ്ങള്‍ മാത്രം പ്രസക്തമാവുന്ന ഒരു സമൂഹത്തിലാണ് ഭിന്നലിംഗ ശേഷിയുള്ളവര്‍ പുറന്തള്ളപ്പെടുന്നത്. ആ സമൂഹത്തിന്റെ ദൃഷ്ടിയില്‍ ഇത് ഞങ്ങളുടെയും കൂടി ലോകമാണെന്ന വിളിച്ചുപറയലാണ് ഭിന്നലിംഗ ശേഷിയുള്ളവരുടെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ “ക്വീര്‍ പ്രൈഡ്” സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഭിന്നലിംഗശേഷിയുള്ളവരെ കാണാതിരിക്കുക, കണ്ടില്ലെന്ന് നടിക്കുക ഇനി അഥവാ കാണുകയാണെങ്കില്‍ തന്നെ പരിഹസിക്കുക തുടങ്ങിയ തന്ത്രങ്ങള്‍ എല്ലാ പുരുഷാധിപത്യ സമൂഹങ്ങളും ഉപയോഗിക്കാറുള്ളതാണ്. ഈ സാഹചര്യത്തിലാണ് തങ്ങളെ 'വെളിപ്പെടുത്തുന്ന' പരിപാടികള്‍ ഭിന്നലിംഗ ശേഷിയുള്ളവരുടെ കൂട്ടായ്മകള്‍ ആവിഷ്‌കരിക്കുന്നത്. സമൂഹത്തില്‍ നിന്ന് അഭിമുഖീക്കേണ്ടി വരുന്ന വിവിധയിനം അവഹേളനങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ കണ്ടെത്തിയ വഴികളിലൊന്നാണ് 'ക്വീര്‍'.

വിചിത്രമെന്ന് തോന്നുന്നതും സമൂഹത്തിലെ മറ്റേതിനേക്കാള്‍ വേറിട്ടുനില്‍ക്കുന്നതുമായ എന്തും സമൂഹത്തിലെ നിയമങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന ഫാഷിസ്റ്റ് നിയമങ്ങള്‍ നിരന്തരമായുള്ള ചോദ്യം ചെയ്യലുകളിലൂടെയാണ് ശിഥിലമായിട്ടുള്ളത്. ഭിന്നലിംഗ ശേഷിയുള്ളവരുടെ നിരന്തരമായുള്ള ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ പരമ്പരാഗതവും ജീര്‍ണവുമായ മനസിനെ ശിഥിലമാക്കാനുള്ളതാണ്. ക്വീര്‍ എന്ന പദം പലതരം ചെറുത്തുനില്‍പ്പുകളെ പ്രതീകവത്കരിക്കുന്നുണ്ട്. അത് നാഗരീക ദരിദ്രരുടെ ആഗോളവത്കരണ വിരുദ്ധ സമരങ്ങളോടും ഇസ്ലാമോഫോബിയയെ എതിര്‍ക്കുന്ന പ്രതിരോധ ധാരയോടും ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളോടും ചേര്‍ന്നുനില്‍ക്കുക തന്നെയാണ്.

കാമത്തിന്റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ എല്ലാ സമൂഹവും ശ്രമിക്കാറുണ്ട്. അമൂര്‍ത്തമായ സങ്കല്‍പ്പങ്ങളെ മൂര്‍ത്തമാക്കിക്കൊണ്ടാണ് ഏതൊരു ഭാവനയെയും നിയമത്തിന്റെ വരുതിയില്‍ കൊണ്ടുവരുന്നത്. കാമവും ലൈംഗീകതയുമൊക്കെ അമൂര്‍ത്തങ്ങളായ സങ്കല്‍പ്പങ്ങളാണ്. അത് മൂര്‍ത്തമാക്കാനുള്ള ശ്രമങ്ങള്‍ പരമ്പരാഗതമായ ചിട്ടവട്ടങ്ങളിലൂടെയും വഴികളിലൂടെയുമല്ലാതെയാവുമ്പോള്‍ ഒരു പുരുഷാധിപത്യ സമൂഹത്തില്‍ അനഭിമതമായ ഒന്നായി മാറും. കാമം എന്നത് ക്രിമിനലൈസ് ചെയ്യുന്ന പാപമായി മുദ്രകുത്തപ്പെടുന്നത് ആ പരിസരത്തുവെച്ചാണ്.

ലിംഗം വംശം വര്‍ഗം എന്നീ തലങ്ങളിലുള്ള അടിച്ചമര്‍ത്തലുകളെ ചെറുത്തുനില്‍ക്കാനുള്ള തത്വസംഹിതയാണ് മാര്‍ക്‌സിസം. വര്‍ഗം എന്ന ആശയത്തില്‍ ധനം മാത്രമല്ല മാനദണ്ഡമാവുന്നത്. ലിംഗവും അവിടെ പരിഗണനാ വിഷയമാണ്. ഈ തലത്തില്‍ നിന്ന് നോക്കുമ്പോള്‍ ഭിന്നലിംഗക്കാര്‍ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗമാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഇവര്‍ പലപ്പോഴും ലൈംഗിക തൊഴിലാളികളായി ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. ആഗോളവത്കരണത്തിന്റെ അനന്തരഫലമാണ് ഇന്നത്തെ ഇവരുടെ ദയനീയാവസ്ഥ. ഇവര്‍ക്ക് കൂട്ടായ്മയില്ല, ഉള്ളതില്‍ മിക്കതിലും നടക്കുന്നത് മുതലെടുപ്പുമാത്രമാണ്. ഭിന്നലിംഗക്കാരുടെ ഫെക്യു ശിഥിലമായിരിക്കുകയാണ്. ഇവിടെയാണ് മാര്‍ക്‌സിയന്‍ ഇടപെടലുകള്‍ക്ക് പ്രസക്തിയേറുന്നത്.

സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉയിര്‍ത്തെഴുനേല്‍പ്പിനുവേണ്ടി ഉണ്ടായതാണ് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം. ക്വീര്‍ തിയറിയും അടിച്ചമര്‍ത്തപ്പെടുന്ന ഭിന്നലിംഗക്കാരുടെ ഉയിര്‍ത്തെഴുനേല്‍പ്പ് ലക്ഷ്യമിട്ട് ആവിര്‍ഭവിച്ചതാണ്. സമൂഹത്തിലെ ദുര്‍ബലരെ കൈപിടിച്ചുയര്‍ത്താനുള്ള ഈ ധാരകള്‍ക്ക് ഒരുമിച്ച് മുന്നോട്ടുപോകാന്‍ സാധിക്കേണ്ടതുണ്ട്.

വ്യക്തികളുടെ ഉള്ളിലുള്ള കാമാതുരത അമൂര്‍ത്തമാണ്. നിയമം അതിന് നിയതമായ മൂര്‍ത്തത കല്‍പ്പിക്കുകയാണ്. ബലാല്‍സംഗവും കുട്ടികളെ പീഡിപ്പിക്കുന്നതും പോലെ ക്രമിനല്‍ കുറ്റകൃത്യമല്ല ഇവിടെ സംഭവിക്കുന്നത്. സ്വവര്‍ഗരതിയും ഭിന്നലിംഗ രതിയും കൈയ്യേറ്റമല്ല. കടന്നാക്രമണമല്ല. അത് രണ്ട് മുതിര്‍ന്ന വ്യക്തികളുടെ തീര്‍ത്തും സമ്മതത്തോടുകൂടിയുള്ള വേഴ്ചയാണ്. അതിനെ പീഡനത്തിന്റെ പരിധിയിലേക്ക് വ്യവസ്ഥ ചെയ്യുക വഴി, ഭരണകൂടവും അവരുടെ നിയമവും ലൈംഗീകതയുടെ വര്‍ഗശ്രേണി നിര്‍ണയിക്കുകയാണ്. ഇത് സവര്‍ണ കല്‍പ്പനകളുടെ പരിസരത്തുനിന്നാണ് നിര്‍ണയിക്കപ്പെടുന്നത്.

ഉള്ളവനും ഇല്ലാത്തവനുമെന്ന വര്‍ഗപരമായ വേര്‍തിരിവിനുമപ്പുറം ഈ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു വിഭാഗമുണ്ട്. അവരുടെ വര്‍ഗതലം സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകള്‍ക്കനുസരിച്ച് അങ്ങോട്ടോ, ഇങ്ങോട്ടോ മാറിമറിയാനുള്ള സാധ്യതകളുമുണ്ട്. അതേ രീതിയില്‍ ഭിന്നലിംഗക്കാരുടെ അവസ്ഥയേയും പരിഗണിക്കപ്പെടണം. ഇവര്‍ ഒന്നും രണ്ടും ലിംഗത്തില്‍പ്പെടുന്നവരല്ല. മൂന്നാംലിംഗക്കാര്‍ തന്നെയാണ്. ഇവരുടെ അഭിരുചി നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഭരണകൂടവും നിയമവും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇവരെ കാണാതെ, പരിഗണിക്കാതെ മാറിനടക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്യുന്നതല്ല പരിഹാരം. അത്തരമൊരു നോക്കിക്കാഴ്ച നിലനില്‍ക്കുന്നതുകൊണ്ടാണ് ക്വീര്‍ പരേഡുപോലുള്ള പരിപാടികളിലൂടെ അവര്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ സമൂഹത്തില്‍ ആണും പെണ്ണും ഇടപഴകുമ്പോള്‍ അത് സ്വാഭാവികമായി വിലയിരുത്തപ്പെടുന്നതുപോലെ ഭിന്നലിംഗത്തില്‍പ്പെടുന്നവരെയും പരിഗണിക്കപ്പെടണം. തുറിച്ചുനോക്കുന്ന കണ്ണുകള്‍ അവര്‍ക്ക് നേരെ ഉയരരുത്. അതിന് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് മാത്രമാണ് പ്രതിവിധി.

11-Aug-2016