സ്റ്റേറ്റ് സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കണം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തങ്ങളുടെ പ്രകടന പത്രികയില്‍ ഭരണപരിഷ്‌കാരം സംബന്ധിച്ച് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ''ഇ കെ നായനാര്‍ അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും. ഇത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു മേല്‍നോട്ടകമ്മീഷനെ നിയോഗിക്കും'' പ്രകടനപത്രികയിലെ 583 ആം ഇനമായി എല്‍ ഡി എഫ് നല്‍കുന്ന വാഗ്ദാനമാണ് ഇത്. കെ എ എസ് രൂപവല്‍ക്കരിക്കാനുള്ള ശുപാര്‍ശ നായനാരുടെ ഭരണപരിഷ്‌കാര കമ്മീഷന്റേതാണ്. സംസ്ഥാന സര്‍വ്വീസിന്റെ മധ്യനിരയെ ശക്തിപ്പെടുത്താനും ഫലപ്രദമായ രീതിയില്‍ ഭരണമേല്‍നോട്ട സംവിധാനം ഉറപ്പാക്കാനും ഇത് സഹായകമാവും. സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണം കാര്യക്ഷമമാക്കാന്‍ ഐ എ എസിലേക്ക് സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും കെ എ എസ് സഹായകമാവും. ''സെക്രട്ടേറിയറ്റടക്കം വരുന്ന സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് കേഡര്‍ രൂപീകരിക്കും. അതിനായി എല്ലാ സര്‍വ്വീസ് സംഘടനകളുമായും ചര്‍ച്ചചെയ്ത് ഒരു പൊതുധാരണ ഉണ്ടാക്കുന്നതാണ്.'' തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ 586ആം ഇനമായി എല്‍ ഡി എഫ് ഉറപ്പ് നല്‍കുന്നു. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു മുന്നണിയെന്ന നിലയില്‍ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് കേഡര്‍ രൂപീകരിക്കാനുള്ള ബാധ്യത എല്‍ ഡി എഫിനും അവരുടെ സര്‍ക്കാരിനുമുണ്ട്. ജനങ്ങള്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിച്ചിരിക്കുന്നത് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സാധിതമാക്കാന്‍ വേണ്ടിയാണ്. ജനാഭിലാഷത്തെ വെല്ലുവിളിച്ചുകൊണ്ട്, ജീവനക്കാരുടെ ചില സംഘടനകള്‍ കെ എ എസിനെതിരെ സമരം ചെയ്യുമ്പോള്‍ തീര്‍ച്ചയായും അവര്‍ ജനവികാരത്തിനെതിരെ നില്‍ക്കുന്നവരാണെന്ന് വിലയിരുത്തേണ്ടിവരും.

കേരള സംസ്ഥാനത്തിന്റെ ഭരണയന്ത്രം എത്രമാത്രം സജീവമാകുന്നുവോ അത്രമാത്രം ഗുണമുണ്ടാവുന്നത് സാധാരണക്കാരനാവും. കേരളത്തിലെ സാധാരണക്കാരായ ഭൂരിപക്ഷത്തിന് ഭരണകൂടത്തെ സ്വാധീനിക്കാനോ, തങ്ങളുടെ ആവലാതികള്‍ സമയബന്ധിതമായി പരിഹരിപ്പിക്കാനോ സാധിക്കാറില്ല. അവരുടെ പരാതികളും അപേക്ഷകളുമാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാതെ കെട്ടികിടക്കുന്നതില്‍ ഭൂരിഭാഗവും. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ( കെ എ എസ് )നടപ്പില്‍ വരുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അത് ഏറെ ഗുണപ്രദമായിമാറും.

സംസ്ഥാനത്തെ ഒന്നാമത് ഭരണപരിഷ്‌കാര കമ്മീഷന്‍ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ളതായിരുന്നു. വകുപ്പുതല കിടമല്‍സരത്തിനും 'വകുപ്പാക്രാന്ത'ത്തിനും ഇട നല്‍കാത്ത രീതിയില്‍ ഭരണസംവിധാനം ചിട്ടപ്പെടുത്തണമെന്ന് അന്നുതന്നെ നിര്‍ദേശിക്കപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗം ജനങ്ങളോടുള്ള ചുമതല നിര്‍വഹിക്കാനുള്ള ഒരവസരമെന്ന നിലയിലാണ് കാണേണ്ടത് എന്ന് അന്നേ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസിദ്ധ ഐ സി എസ് ഉദ്യോഗസ്ഥനായ വെള്ളോടിയുടെ നേതൃത്വത്തില്‍ 1965ല്‍ രൂപീകരിക്കപ്പെട്ട രണ്ടാം ഭരണപരിഷ്‌കാര കമ്മീഷന്‍, ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്കായി ഐ എ എസുപോലെ പ്രത്യേക സിവില്‍സര്‍വ്വീസ് വേണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. 1997ല്‍ ഇ കെ നായനാര്‍ അധ്യക്ഷനായ മൂന്നാം ഭരണപരിഷ്‌കാരകമ്മീഷന്‍, സര്‍ക്കാര്‍ വകുപ്പുകളിലും സെക്രട്ടേറിയറ്റിലും താഴെതട്ടില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി വേണ്ട മാറ്റങ്ങളെന്തൊക്കെയാവണം എന്ന വിഷയം ഗൗരവമായി പരിഗണിച്ചു. ഈ ഭരണപരിഷ്‌കാര കമ്മറ്റികളിലെ നിര്‍ദേശങ്ങള്‍ ഇന്നും നമുക്ക് മുന്നിലുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തങ്ങളുടെ പ്രകടന പത്രികയില്‍ ഭരണപരിഷ്‌കാരം സംബന്ധിച്ച് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ''ഇ കെ നായനാര്‍ അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും. ഇത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു മേല്‍നോട്ടകമ്മീഷനെ നിയോഗിക്കും'' പ്രകടനപത്രികയിലെ 583 ആം ഇനമായി എല്‍ ഡി എഫ് നല്‍കുന്ന വാഗ്ദാനമാണ് ഇത്. കെ എ എസ് രൂപവല്‍ക്കരിക്കാനുള്ള ശുപാര്‍ശ നായനാരുടെ ഭരണപരിഷ്‌കാര കമ്മീഷന്റേതാണ്. സംസ്ഥാന സര്‍വ്വീസിന്റെ മധ്യനിരയെ ശക്തിപ്പെടുത്താനും ഫലപ്രദമായ രീതിയില്‍ ഭരണമേല്‍നോട്ട സംവിധാനം ഉറപ്പാക്കാനും ഇത് സഹായകമാവും. സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണം കാര്യക്ഷമമാക്കാന്‍ ഐ എ എസിലേക്ക് സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും കെ എ എസ് സഹായകമാവും. ''സെക്രട്ടേറിയറ്റടക്കം വരുന്ന സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് കേഡര്‍ രൂപീകരിക്കും. അതിനായി എല്ലാ സര്‍വ്വീസ് സംഘടനകളുമായും ചര്‍ച്ചചെയ്ത് ഒരു പൊതുധാരണ ഉണ്ടാക്കുന്നതാണ്.'' തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ 586ആം ഇനമായി എല്‍ ഡി എഫ് ഉറപ്പ് നല്‍കുന്നു. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു മുന്നണിയെന്ന നിലയില്‍ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് കേഡര്‍ രൂപീകരിക്കാനുള്ള ബാധ്യത എല്‍ ഡി എഫിനും അവരുടെ സര്‍ക്കാരിനുമുണ്ട്. ജനങ്ങള്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിച്ചിരിക്കുന്നത് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സാധിതമാക്കാന്‍ വേണ്ടിയാണ്. ജനാഭിലാഷത്തെ വെല്ലുവിളിച്ചുകൊണ്ട്, ജീവനക്കാരുടെ ചില സംഘടനകള്‍ കെ എ എസിനെതിരെ സമരം ചെയ്യുമ്പോള്‍ തീര്‍ച്ചയായും അവര്‍ ജനവികാരത്തിനെതിരെ നില്‍ക്കുന്നവരാണെന്ന് വിലയിരുത്തേണ്ടിവരും.

ജീവനക്കാര്‍ക്കെതിരായ നിലപാടുകള്‍ കൈക്കൊള്ളുന്ന സര്‍ക്കാരല്ല എല്‍ ഡി എഫിന്റേത്. ശമ്പള പരിഷ്‌കരണം പത്തുവര്‍ഷത്തിലൊരിക്കലാക്കണം എന്ന ശമ്പള പരിഷ്‌കരണകമ്മീഷന്റെ നിര്‍ദേശം തള്ളിക്കളയുമെന്ന പ്രകടന പത്രികയിലെ ഉറപ്പ് ജീവനക്കാരോടുള്ള ഇടതുപക്ഷത്തിന്റെ മനോഭാവം വിളിച്ചുപറയുന്നതാണ്. എല്ലാ ഉദ്യോഗസ്ഥരുടെയും സ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡം ആവിഷ്‌കരിക്കുമെന്നും പ്രകടനപത്രിക പറയുന്നുണ്ട്. ഇടത് സര്‍ക്കാര്‍ അത്തരം കാര്യങ്ങളും നടപ്പിലാക്കുന്നുണ്ട്. ഇതൊക്കെ തങ്ങള്‍ക്ക് വേണം. എന്നാല്‍, കെ എ എസ് വേണ്ട എന്ന ചില ജീവനക്കാരുടെ വാദം തീര്‍ത്തും സങ്കുചിതമാണ്.

കെ എ എസ് യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെ ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ഭരണ നിര്‍വഹണത്തിന് ഉപയോഗ്യമായ ഒരു പുതിയ തലമുറ, സര്‍ക്കാരിന്റെ സേവനത്തിനായി ലഭ്യമാകും. പ്രൊഫഷണലുകളുടെ അഭാവവും പ്രായോഗികപരിചയകുറവുകളും മധ്യനിരയെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. എന്നാല്‍, പുതിയ പരിഷ്‌കാരത്തിലൂടെ വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും വരുന്ന പോരായ്മകള്‍ പരിഹരിക്കാനുമാവും. മികച്ച പരിശീലനത്തിലൂടെ, പ്രായോഗിക പരിജ്ഞാനത്തിലൂടെ സര്‍വ്വീസിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും. കെ എ എസ് നിയമന രീതി അത്തരത്തിലുള്ളതായിരിക്കും.

സെക്രട്ടേറിയറ്റിലെ ചില ജീവനക്കാര്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നതുപോലെ വലിയ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്നതാണ് വസ്തുത. കെ എ എസിലെ ആകെ എണ്ണം എന്നത് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയിലെ പത്ത് ശതമാനം ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അത് കണ്ടെത്തുന്നതിന് വേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ വകുപ്പിലും എത്ര തസ്തികകളാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് ശുപാര്‍ശ ചെയ്യുന്നത് ഇവരാണ്.

കെ എ എസ് വരുമ്പോള്‍ ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി തസ്തികകള്‍ ഇല്ലാതാകുമെന്നാണ് ചില ജീവനക്കാര്‍ പ്രചരിപ്പിക്കുന്നത്. അത് വസ്തുതാവിരുദ്ധമായ പ്രചരണമാണ്. ആ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുമ്പോഴും ഈ ജീവനക്കാര്‍ പ്രതിഷേധം തുടരുന്നത് തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. സെക്രട്ടേറിയറ്റിലെ രണ്ടാം ഗസറ്റഡ് പോസ്റ്റായ അണ്ടര്‍ സെക്രട്ടറി പോസ്റ്റിന്റെ പത്ത് ശതമാനം മാത്രമാണ് കെ എ എസിലേക്ക് മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്നത്. അതും മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. രണ്ടാം ഗസറ്റഡ് തസ്തികയിലെ പത്ത് ശതമാനത്തിന്റെ മൂന്നിലൊന്ന് എന്നത് അഞ്ചോ, ആറോ തസ്തികയായിരിക്കും. ഏറിവന്നാല്‍ പത്തോ, പതിനഞ്ചോ വരും. ഒരു ഘട്ടത്തില്‍ അത്രയും തസ്തികകള്‍ മാത്രമാണ് കെ എ എസിനായി മാറ്റിവെക്കേണ്ടിവരിക. കെ എ എസില്‍ സെക്രട്ടേറിയറ്റ് സര്‍വ്വീസ് കൂടി ഉള്‍പ്പെടുത്തിയാല്‍ ആകെ 720ലേറെ തസ്തികകളാണ് ഉണ്ടാവുക. ബാക്കി 90 ശതമാനം വരുന്ന 6500 ഓളം തസ്തികകള്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിന് ബാക്കിയുണ്ട് എന്നത് 'സ്ഥാനകയറ്റമോഹികള്‍' മനസിലാക്കിയാല്‍ പ്രശ്‌നം തീരും.

സെക്രട്ടേറിയറ്റിന് പുറത്തുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുവില്‍ കെ എ എസിനെ എതിര്‍ക്കുന്നില്ല. അവിടെ നിന്നുള്ള തസ്തികകളും കെ എ എസില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇവയിലേക്ക് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കടന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നുണ്ട്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് നിലവില്‍ ഐ എ എസ് പോസ്റ്റിലേക്ക് എത്താനുള്ള സാധ്യതയില്ല. കെ എ എസ് വരുന്നതോടെ അതിനുള്ള സാധ്യതയും തുറക്കപ്പെടുന്നു. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ചില ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത്.

കെ എ എസില്‍ എത്തുന്നവര്‍ക്ക് എട്ടുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ യു പി എസ് സി മാനദണ്ഡപ്രകാരം ഐ എ എസ് ലഭിക്കും. ഐ എ എസിന്റെ ഫീഡര്‍ തസ്തികയാണ് കെ എ എസ് എന്ന് പറയാം. ഇങ്ങനെ നിയമനം നല്‍കേണ്ട സ്റ്റേറ്റ് സിവില്‍ സര്‍വീസ് ക്വാട്ട വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. നിലവില്‍ പി എസ് സി വഴി നിയമനം നടത്തുന്ന ഏറ്റവും ഉയര്‍ന്ന തസ്തിക ഡപ്യൂട്ടികലക്ടറുടേതാണ്. നേരിട്ടല്ലാതെ ഐ എ എസ് ലഭിക്കുന്നതിനുള്ള വഴിയും ഇതുതന്നെയാണ്. എന്നാല്‍, ഡപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ നിന്ന് ഐ എ എസ് നേടുന്നവരുടെ എണ്ണം കേരളത്തില്‍ വളരെ കുറവാണ്. ഈ ഒഴിവുകള്‍ അഖിലേന്ത്യാ ക്വാട്ട വഴി നികത്താനും സാധിക്കില്ല. സംസ്ഥാനത്ത് 70ഓളം തസ്തികകള്‍ ഇതുവഴി നികത്താനാവാതെ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതുകാരണമാണ് മിക്ക ഐ എ എസുകാര്‍ക്കും ഒന്നില്‍കൂടുതല്‍ വകുപ്പുകളുടെ ചുമതലകള്‍ നിര്‍വഹിക്കേണ്ടി വരുന്നത്. ഇത് ഭരണസ്തംഭനത്തിനാണ് വഴിവെക്കുന്നത്. കെ എ എസ് വരുന്നതോടെ അതിന് പരിഹാരമാവും. ഭരണം വേഗത്തിലാവും. ഫയലുകള്‍ കെട്ടിക്കിടക്കുന്ന ശൈലിക്ക് പൂര്‍ണവിരാമമാവും.

തമിഴ്‌നാടും കര്‍ണാടകവും സ്റ്റേറ്റ് സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കി കഴിഞ്ഞു. സ്ഥാനക്കയറ്റം നഷ്ടപ്പെടുമെന്ന പേരില്‍ സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത് കണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ക്രിയാത്മകമായ ഭരണയന്ത്രം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയരുത്. അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവതയുടെ മുഖത്തുനോക്കിയുള്ള കൊഞ്ഞനംകുത്തലാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഈ സമരം. ഈ സമരത്തിനനുകൂലമായി നിന്ന് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനം പാലിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞാല്‍ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധത്തെ സംസ്ഥാന സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടിവരും.

18-Feb-2017