വിഴിഞ്ഞം കുംഭകോണവും മാധ്യമങ്ങളും

രാഷ്ട്രീയക്കാരനായ ചാനല്‍ മുതലാളി ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍, അന്ന് രാത്രി അദ്ദേഹത്തിന്റെ വാദം ശരിയാണ് എന്ന് സ്ഥാപിച്ചെടുക്കാന്‍ വേണ്ടി മാധ്യമ തൊഴിലാളി കഷ്ടപ്പെടുന്നു. വസ്തുതകള്‍ക്ക് അവിടെ സ്ഥാനമില്ല. മുതലാളി ശരിയാണെന്ന് സ്ഥാപിക്കലാണ് തന്നില്‍ അര്‍പ്പിതമായ കടമയെന്ന തിരിച്ചറിവാണ് മാധ്യമ തൊഴിലാളിക്കുള്ളത്. അങ്ങനെയാണ് ആ ചര്‍ച്ച അവസാനിക്കുക. ഇന്നും വിഴിഞ്ഞം കുംഭകോണവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുമോ എന്ന് ഉറപ്പില്ല. നടന്നാലും പേരിനുമാത്രം അഴിമതിയെ എതിര്‍ക്കുന്ന ഒരു ചര്‍ച്ചയാകും അത്. അദാനിയുടെ പി ആര്‍ ടീം അത്ര മോശമല്ല.

മാധ്യമങ്ങള്‍ കൂടി ഉള്‍പ്പെട്ട അഴിമതിയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ 'വിഴിഞ്ഞം കുംഭകോണം'. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കരാറിനെതിരെ സി എ ജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത്. ഇത്ര ഭീമമായ അഴിമതി സംസ്ഥാനത്ത് നടന്നു എന്ന് സി എ ജി കണ്ടെത്തുന്നതും, ആ സി എ ജി റിപ്പോര്‍ട്ടിന്റെ പ്രധ്യാനം കുറച്ചു കാണിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ പരോക്ഷമായി ശ്രമിക്കുന്നതും ആദ്യമായിട്ടായിരിക്കും.

നിലവിലെ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം 7525 കോടി മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്. സാധാരണയായി പി പി പി മോഡല്‍ കരാറുകളുടെ കാലാവധി മുപ്പതുവര്‍ഷമാണ്. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒപ്പുവെച്ച കരാറിന്റെ കാലാവധി നാല്‍പ്പതുവര്‍ഷമാണ്. വേണമെങ്കില്‍ ഈ നാല്‍പതുവര്‍ഷത്തിന് ശേഷം സംസ്ഥാന സര്‍ക്കാരിന് ഇരുപതുവര്‍ഷം കൂടെ കരാര്‍ നീട്ടി നല്‍കാനും വ്യവസ്ഥയുണ്ട്. അതായത് ആകെ നിര്‍മ്മാണത്തുകയുടെ 33% മുതല്‍മുടക്കുന്ന അദാനിക്ക് 60 വര്‍ഷം തുറമുഖം കൈവശം വെച്ചനുഭവിക്കാം. അങ്ങനെ നീട്ടി നല്‍കിയാല്‍ 61095 കോടിയുടെ ലാഭം അദാനിക്ക് വിഴിഞ്ഞംപദ്ധതി വഴി മാത്രം ലഭിക്കും.

ഇത്ര ഭീമമായ അഴിമതി നടന്നത് കേരളത്തിലെ മാധ്യമങ്ങള്‍ അറിയാതെ പോയി എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. 2015 മേയ് മാസം ഡല്‍ഹിയില്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തുറമുഖ വകുപ്പ് മന്ത്രി കെ ബാബുവും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉള്‍പ്പടെയുള്ളവരും മുന്‍ കേന്ദ്രമന്ത്രിയായ കെ വി തോമസിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് അദാനിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ യോഗത്തിലാണ് സി എ ജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഈ കരാര്‍ സംബന്ധിച്ചുള്ള അന്തിമ ധാരണ ഉണ്ടായത്. ഈ കൂടിക്കാഴ്ചയെ കുറിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. നേര്, നിര്‍ഭയം, നിരന്തരം പുറത്ത് പറയുമെന്ന് വീമ്പുപറയുന്നവരടക്കം ഒരു മാധ്യമവും അന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായില്ല. അവസാനം തെളിവുകള്‍ പുറത്തുവന്നതോടെ ഗത്യന്തരമില്ലാതെ കെ വി തോമസ് തന്നെ ഈ വാര്‍ത്ത, ശരിയാണെന്ന് സ്ഥിരീകരിക്കാന്‍ നിര്‍ബന്ധിതനായി. അന്ന് ആ യോഗത്തില്‍ എന്തൊക്കെയാണ് ചര്‍ച്ച ചെയ്തത് എന്ന് കൃത്യമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിവുള്ളതായിരുന്നു. കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ യു ഡി എഫിന് വേണ്ടി, പി ആര്‍ ഏജന്‍സിയെ നിയോഗിച്ചത് അദാനിയാണ് എന്നതടക്കമുള്ള ആരോപണങ്ങള്‍ അക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. ആ ആരോപണങ്ങള്‍ എല്ലാം ഇന്ന് സത്യമാണെന്ന് തെളിയുന്നു.

മാധ്യമങ്ങള്‍ അന്ന് വേണ്ടവിധം ഇടപെട്ടില്ല എന്ന് മാത്രമല്ല, അഴിമതി ചൂണ്ടികാട്ടിയ പ്രതിപക്ഷത്തെ വികസന വിരോധികള്‍ എന്ന് മുദ്രകുത്താനാണ് ശ്രമിച്ചത്. ഇതാ വലിയ വികസനം വരുന്നു. ചെറിയ, ചെറിയ തടസവാദങ്ങള്‍ ഉന്നയിച്ചു പ്രതിപക്ഷം അതെല്ലാം തകര്‍ക്കുന്നു എന്നായിരുന്നു അവരുടെ പ്രചരണം. അക്കാലത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് നടത്തിയ ചര്‍ച്ച ഇതിനുദാഹരണമാണ്. പിണറായി വിജയന്‍ ഉന്നയിച്ച ആരോപണത്തെ കുറിച്ചല്ലായിരുന്നു അന്ന് ചര്‍ച്ച. പകരം അദ്ദേഹം എന്തിന് ആരോപണം ഉന്നയിച്ചു എന്നതായിരുന്നു അന്ന് ഏഷ്യാനെറ്റ് ചര്‍ച്ച ചെയ്തത്. അന്ന് ചാനലില്‍ ബിജെപി-കോണ്‍ഗ്രസ് വക്താക്കളും ചാനല്‍ അവതാരകനും ഒരുമിച്ചിരുന്നാണ് അഴിമതി ആരോപണം ഉന്നയിച്ച സിപിഐ എംനെ എതിര്‍ത്തത്. ആദ്യമായി കോണ്‍ഗ്രസും ബിജെപിയും ഒന്നായി നിന്ന് പ്രതിപക്ഷത്തെ ആക്രമിച്ചത് ഈ പദ്ധതിക്ക് വേണ്ടിയാണ്. ആ സഖ്യം ഇപ്പോഴും അവര്‍ നിയമസഭയില്‍ ഉള്‍പ്പടെ തുടരുകയും ചെയ്യുന്നു.

മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളുടെ താല്‍പ്പര്യം പലപ്പോഴും വാര്‍ത്തയെ സ്വാധീനിക്കാറുണ്ട്. പക്ഷെ, മാധ്യമങ്ങള്‍ ഒരുതരം അടിമത്തത്തിലേക്ക് പോകുന്നത് ഇപ്പോള്‍ മാത്രമാണ്. രാഷ്ട്രീയക്കാരനായ ചാനല്‍ മുതലാളി ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍, അന്ന് രാത്രി അദ്ദേഹത്തിന്റെ വാദം ശരിയാണ് എന്ന് സ്ഥാപിച്ചെടുക്കാന്‍ വേണ്ടി മാധ്യമ തൊഴിലാളി കഷ്ടപ്പെടുന്നു. വസ്തുതകള്‍ക്ക് അവിടെ സ്ഥാനമില്ല. മുതലാളി ശരിയാണെന്ന് സ്ഥാപിക്കലാണ് തന്നില്‍ അര്‍പ്പിതമായ കടമയെന്ന തിരിച്ചറിവാണ് മാധ്യമ തൊഴിലാളിക്കുള്ളത്. അങ്ങനെയാണ് ആ ചര്‍ച്ച അവസാനിക്കുക. ഇന്നും വിഴിഞ്ഞം കുംഭകോണവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുമോ എന്ന് ഉറപ്പില്ല. നടന്നാലും പേരിനുമാത്രം അഴിമതിയെ എതിര്‍ക്കുന്ന ഒരു ചര്‍ച്ചയാകും അത്. അദാനിയുടെ പി ആര്‍ ടീം അത്ര മോശമല്ല. അവര്‍ ഈ പകലില്‍ കാണേണ്ടവരെയെല്ലാം കണ്ടിട്ടുണ്ട്. നിഷേധിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള ഓഫറുകള്‍ നല്‍കി അവര്‍ ഇപ്പോഴേ എല്ലാം ശരിയാക്കിക്കാണും. അങ്ങിനെ സംഭവിച്ചില്ലായെങ്കില്‍ തൊലിപ്പുറമുള്ള ഒരു ചര്‍ച്ചകാണാം. പക്ഷെ, ലാവ്‌ലിന്‍ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ കാണിച്ച ആര്‍ജ്ജവവും ശരീരഭാഷയുമായിരിക്കില്ല. അടിമകളുടെ ഒരു നാടകം എന്നതിനപ്പുറം അവര്‍ക്കൊന്നും പറയാനാവില്ലല്ലോ.

23-May-2017