കീടങ്ങള്‍ നാളത്തെ ഭക്ഷണം

കീടാഹാരം പ്രോത്സാഹിപ്പിക്കണമെന്നാണ് ലോക ഭക്ഷ്യ-കാര്‍ഷിക സംഘടന ആഹ്വാനം ചെയ്യുന്നത്. രുചികരം, പോഷക സമൃദ്ധം, ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദപരം എന്നീ ഗുണങ്ങളാണ് പ്രാണിഭോജനത്തിന്റെ മേന്‍മയായി സംഘടന ചൂണ്ടിക്കാണിക്കുന്നത്. 

കീടങ്ങളാണ് നാളത്തെ ഭക്ഷണം. പോഷക സംപുഷ്ടവും രുചികരവുമാണ് കീടങ്ങള്‍. അവയെ ഉല്‍പാദിപ്പിക്കാനും എളുപ്പം കഴിയും. മാംസത്തിനായി കന്നുകാലികളെയും കോഴികളെയും വളര്‍ത്താന്‍ വേണ്ട സ്ഥലത്തിന്റെ നൂറിലൊരു ഭാഗം സ്ഥലം കൊണ്ട് അത്രയും പോഷണം ലഭിക്കുന്ന കീടഭക്ഷണം കൃഷിചെയ്യാന്‍ കഴിയും. കന്നുകാലികളുടെ ദഹന പ്രക്രിയയില്‍ ഉല്‍പാദിപ്പിക്കുന്ന മീഥേയ്ന്‍ വാതകം അന്തരീക്ഷ താപനില വര്‍ധിപ്പിക്കുന്നതിന് കാരണമാകുമ്പോള്‍ കീടങ്ങള്‍ നാമമാത്രമായി മാത്രമേ ഈ വാതകം ഉല്‍പാദിപ്പിക്കുന്നുള്ളൂ. അത് പരിസ്ഥിതിയെ തീരെ ബാധിക്കുകയുമില്ല. ഇപ്പോള്‍ തന്നെ അമേരിക്കയിലും യൂറോപ്പിലുമെല്ലാം കീടവിഭവങ്ങള്‍ ലഭ്യമാണ്. ചോക്ക്‌ളേറ്റില്‍ പൊതിഞ്ഞ തേളും, പച്ചത്തുള്ളനും, ചീവിടുമെല്ലാം മാര്‍ക്കറ്റിലുണ്ട്. വിട്ടിലിനെ ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന പാസ്തയും മില്‍ക്ക് ഷേക്കുമെല്ലാം ഉല്‍പാദിപ്പിക്കുന്ന കമ്പനികളും അവിടെയുണ്ട്. കീടാഹാരം പ്രോത്സാഹിപ്പിക്കണമെന്നാണ് ലോക ഭക്ഷ്യ-കാര്‍ഷിക സംഘടന ആഹ്വാനം ചെയ്യുന്നത്. രുചികരം, പോഷക സമൃദ്ധം, ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദപരം എന്നീ ഗുണങ്ങളാണ് പ്രാണിഭോജനത്തിന്റെ മേന്‍മയായി സംഘടന ചൂണ്ടിക്കാണിക്കുന്നത്. 

വീടിന്റെ മൂലയില്‍ ചെറിയൊരു പെട്ടി വയ്ക്കാനുള്ള ഇടം മതി ഒരു മാസത്തേക്കാവശ്യമായ പോഷകസമൃദ്ധമായ കീടഭക്ഷണം ഉണ്ടാക്കുന്നതിന്. അമേരിക്കയിലും യൂറോപ്പിലും ഇത്തരം കീടകൃഷി വ്യാപകമായിക്കഴിഞ്ഞിട്ടുണ്ട്. ഇനി പാറ്റകളെയും ചീവിടുകളെയുമൊന്നും അറപ്പോടെ നോക്കേണ്ട. നാളെ ഇവകൊണ്ടുള്ള വിഭവങ്ങള്‍ നമ്മുടെ ഭക്ഷണമേശയിലും ഇടം നേടും.

പ്രാണിഭോജനം 
മനുഷ്യര്‍ പ്രാണികളെ ഭക്ഷണമാക്കുന്നതാണ് എന്റമോഫജി (Entomophagy). ചരിത്രാതീതകാലം മുതലേ മനുഷ്യരില്‍ പ്രാണിഭോജനം പ്രചാരത്തിലുണ്ട്. മൂട്ട, ലാര്‍വ, പ്യൂപ, വിട്ടില്‍, ചീവീട്, ചിലതരം പുഴുക്കള്‍ എന്നിവയെ മനുഷ്യര്‍ ചരിത്രാതീതകാലം മുതല്‍ തന്നെ ഭക്ഷിച്ചുവരുന്നുണ്ട്. വടക്കേഅമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലണ്ട് അടക്കം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ജനങ്ങള്‍ പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. ലോകമെമ്പാടും 200 കോടി ആളുകള്‍ ആയിരത്തില്‍ അധികം ഇനം പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ മൂവായിരത്തോളം ആദിവാസി ജനവിഭാഗങ്ങള്‍ പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. 80 ശതമാനം ലോകരാജ്യങ്ങളിലും ഏതെങ്കിലും ഇനത്തിലുള്ള പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. ചില രാജ്യങ്ങളില്‍ പ്രാണിഭോജനത്തിന് സാമുദായിക വിലക്കുണ്ടെങ്കിലും എന്റമോഫജി ഭാവിയിലെ ഭക്ഷണരീതിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോക ഭക്ഷ്യ-കാര്‍ഷിക സംഘടന 1900 സ്പീഷീസുകളിലുള്ള പ്രാണികളെ ഭക്ഷ്യയോഗ്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

ചിലന്തി, തേള്‍ വര്‍ഗത്തില്‍പെട്ട പ്രാണികള്‍, ചിതല്‍, പഴുതാര വര്‍ഗത്തിലുള്ള ജീവികള്‍, ചീവിടുകള്‍, വിട്ടിലുകള്‍, പച്ചത്തുള്ളന്‍, വിവിധതരം വണ്ടുകള്‍, അവയുടെ ലാര്‍വകള്‍, ശലഭപ്പുഴുക്കള്‍, പട്ടുനൂല്‍ പുഴുവിന്റെ ലാര്‍വ, തുടങ്ങിയവയാണ് സാധാരണയായി ഭക്ഷണത്തിനുപയോഗിക്കുന്നത്. കൃഷിയും വേട്ടയും ശീലമാകുന്നതിന് മുമ്പ് പ്രാചീനമനുഷ്യരുടെ മുഖ്യആഹാരം പ്രാണികളായിരുന്നു. മെക്‌സിക്കോയിലെ ഗുഹാചിത്രങ്ങളില്‍ നിന്ന് ലഭിച്ച ഉറുമ്പുകള്‍, വണ്ടുകളുടെ ലാര്‍വ, പേന്‍, നായ്‌ചെള്ള്, ചിതലുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ ഇതിന്റെ തെളിവാണ്. ഹോമോ സാപിയന്‍സ് എന്ന ആധുനിക മനുഷ്യന്റെ പൂര്‍വികര്‍ പ്രാണിഭോജികളായിരുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്‌പെയിനിലെ അല്‍ത്താമിറയില്‍ നിന്നും ലഭിച്ച ബി.സി. 30,000 നും 9,000 നും ഇടയിലുള്ള ഗുഹാലിഖിതങ്ങള്‍ പ്രാണിഭോജനത്തിന്റെ തെളിവ് നല്‍കുന്നുണ്ട്. ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ നിന്ന് കണ്ടെടുത്ത ബി. സി. 2500 നോടടുത്ത കാലഘട്ടത്തിലുള്ള പട്ടുനൂല്‍പ്പുഴുക്കളുടെ കൊക്കൂണുകളുടെ അവശിഷ്ടങ്ങളും പ്രാണിഭോജനത്തിന്റെ തെളിവാണ് നല്‍കുന്നത്. തുമ്പികള്‍, നിശാശലഭങ്ങള്‍, ചിത്രശലഭങ്ങള്‍, വണ്ടുകള്‍, തേനീച്ച, കടന്നല്‍, ചീവിട്, വിട്ടില്‍, പച്ചത്തുള്ളന്‍, പാറ്റ, ചിതല്‍ എന്നിവയെല്ലാം പ്രാചീന മനുഷ്യരുടെ ഭക്ഷ്യവസ്തുക്കളായിരുന്നു.

ആധുനിക ലോകത്ത് പാശ്ചാത്യരാജ്യങ്ങളാണ് പ്രാണിഭോജനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. രുചികരവും പോക്ഷകസമൃദ്ധവും ചെലവുകുറഞ്ഞതുമാണ് പ്രാണിഭോജനം. പല സ്റ്റാര്‍ട്ട് -അപ് സംരംഭകരും പ്രാണിവിഭവങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. വിവിധതരം സ്‌നാക്‌സുകള്‍, വീട്ടില്‍ പൗഡറുകള്‍, ചീവീടുകള്‍ ചേര്‍ത്തുള്ള പിസ, ചോക്കളേറ്റ് പൊതിഞ്ഞ തേള്‍ തുടങ്ങിയവ രുചികരവും പ്രോട്ടീന്‍ സംപുഷ്ടവുമാണ്. ഫ്രാന്‍സ്, യു. എസ്, മെക്‌സിക്കോ, തായ്‌ലണ്ട് തുടങ്ങിയ രാജ്യങ്ങളാണ് പ്രാണിവിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വിട്ടിലുകളും ചീവീടുകളുമാണ് പ്രാണിവിഭവങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നത്. അമേരിക്കയില്‍ നിരവധി വിട്ടില്‍ ഫാമുകളുമുണ്ട്. വിട്ടില്‍പൊടി ഉണ്ടാക്കുന്നതിനായി കാനഡയിലും വ്യാവസായികാടിസ്ഥാനത്തില്‍ വലിയ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 80 ശതമാനം ഗോതമ്പുപൊടിയും 20 ശതമാനം വിട്ടില്‍ പൊട്ടിയും ചേര്‍ത്തുണ്ടാക്കുന്ന പാസ്തയ്ക്ക് അമേരിക്കയിലും യൂറോപ്പിലും ആരാധകരേറെയാണ്.

മാംസാഹാരത്തിന്റെ ചെലവ്, സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ജനപ്പെരുപ്പം എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം സാധാരണക്കാര്‍ക്ക് അന്യമാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ലോകമെങ്ങും കാണുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെ അന്താരാഷ്ട്ര ഉച്ചകോടിയില്‍ (2013) വച്ച് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ കീടങ്ങള്‍ ഭാവിയിലെ ഭക്ഷണമായി ചൂണ്ടിക്കാണിക്കുന്നത്. കീടകൃഷി സാമ്പത്തിക ലാഭത്തോടൊപ്പം പോഷകസമൃദ്ധമായ ഭക്ഷണവും ഉറപ്പുവരുത്തുന്നുണ്ട്. പരിസ്ഥിതിക്ക് ഇണങ്ങുന്നതുമാണ് കീടകൃഷി. ഒരു കിലോഗ്രാം മാട്ടിറച്ചി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ സസ്യസമ്പത്തിന്റെ പത്തിലൊന്നുമതി ഒരു കിലോഗ്രാം കീടമാംസം ഉണ്ടാക്കുന്നതിന്. അതുകൂടാതെ ജലത്തിന്റെ ഉപഭോഗവും നാമമാത്രമാണ്. 150 ഗ്രാം മാട്ടിറച്ചി ഉല്‍പാദിപ്പിക്കാന്‍ 3290 ലിറ്റര്‍ ജലം ആവശ്യമുള്ളപ്പോള്‍ അത്രയും പച്ചത്തുള്ളന്‍ ഇറച്ചിയുല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ ജലത്തിന്റെ അളവ് വളരെ നിസ്സാരമാണ്. കൂടാതെ കന്നുകാലികളില്‍ നിന്നുള്ള മാംസോല്‍പാദനത്തിനാവശ്യമായ സമയവും വളരെകൂടുതലാണ്. കന്നുകാലികളുടെ വിസര്‍ജ്യത്തില്‍ നിന്നും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന മീഥേയ്ന്‍ ആഗോള താപവര്‍ധനവിന് കാരണമാകുന്ന ഹരിതഗൃഹ സ്വഭാവമുള്ള വാതകമാണ്. കീടങ്ങളുടെ വിസര്‍ജ്യത്തില്‍ നിന്നും പുറത്തുവരുന്ന മീഥേയ്ന്‍ വാതകത്തിന്റെ അളവ് വളരെ ചെറുതാണ്. കീടങ്ങള്‍ അവ ഭക്ഷിക്കുന്ന ആഹാരവും ഉല്‍പാദിപ്പിക്കുന്ന മാംസവും തമ്മിലുള്ള അനുപാതം 4:1 ആണ്. കന്നുകാലികളില്‍ ഇത് 54:1 ആണ്. ഉഷ്ണരക്തജീവികളായ കന്നുകാലികള്‍ അവയുടെ വളര്‍ച്ചയ്ക്കും രക്തത്തിന്റെ ചൂട് നിലനിര്‍ത്തുന്നതിനും ആവശ്യമായ ഊര്‍ജം ഭക്ഷണത്തില്‍ നിന്ന് സ്വീകരിക്കുന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ സാമ്പത്തികമായും കീടകൃഷിയാണ് ലാഭകരം. കന്നുകാലികള്‍ അവ കഴിക്കുന്ന ഭക്ഷണത്തിന്റെ 10 ശതമാനം ശരീരവളര്‍ച്ചയ്ക്കുപയോഗിക്കുമ്പോള്‍ പട്ടുനൂല്‍പുഴു അത് കഴിക്കുന്ന ഭക്ഷണത്തിന്റെ 31 ശതമാനം ശരീരവളര്‍ച്ചയ്ക്കുപയോഗിക്കുന്നു. പാറ്റകളില്‍ ഇത് 44 ശതമാനമാണ്. ചീവിടുകളില്‍ ഈ കഴിവ് പന്നികളുടെയും ബ്രോയ്‌ലര്‍ കോഴികളുടെയും രണ്ട് മടങ്ങും, ആടുകളുടെ നാലുമടങ്ങും, കന്നുകാലികളുടെ ആറ് മടങ്ങും അധികമാണ്. കീടങ്ങള്‍ പെരുകുന്നതും കന്നുകാലികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഒരു പെണ്‍ചീവീട് നാല് ആഴ്ചകള്‍കൊണ്ട് 1500 മുട്ടകള്‍ വരെ ഉല്‍പാദിപ്പിക്കും.
പ്രോട്ടീന്‍ സംപുഷ്ടമാണ് കീടങ്ങളുടെ മാംസം. കൊഴുപ്പിന്റെ അളവ് വളരെ കുറവും മനുഷ്യശരീരത്തിന് അവശ്യമായ അമിനോഅമ്‌ളങ്ങളുടെ തോത് കൂടുതലുമാണ്. ജലമലീനീകരണം, അന്തരീക്ഷ മലിനീകരണം, കാലാവസ്ഥ വ്യതിയാനം, മണ്ണിന്റെ സ്വാഭാവിക ഘടനയിലുണ്ടാകുന്ന മാറ്റം, ജൈവ വൈവിധ്യനാശം എന്നിവയ്‌ക്കെല്ലാം കാലിവളര്‍ത്തല്‍ കാരണമാകുമ്പോള്‍ കീടകൃഷിയ്ക്ക് ഈ വിപത്തുകളൊന്നുമില്ല. 2050 ആകുമ്പോഴേക്കും മാംസോല്‍പാദനം ഇന്നുള്ളതിന്റെ ഇരട്ടിയായിട്ടുണ്ടാകും. അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും വളരെ വലുതായിരിക്കും. ഇതിന് പ്രതിവിധിയായാണ് പ്രാണിഭോജനം പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

ഭൗമാന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ 18 ശതമാനം കന്നുകാലി വിസര്‍ജ്യങ്ങളില്‍ നിന്നും അവയുടെ അഴുകിയ മൃതദേഹങ്ങളില്‍ നിന്നുമാണുണ്ടാകുന്നത്. വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളേക്കാള്‍ കൂടുതലാണിത്. കാലികളുടെ ശ്വസന പ്രക്രിയയില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന് പുറമെയാണിത്. കൃഷിഭുമിയുടെ 70 ശതമാനവും കാലിവളര്‍ത്തലിന് ഉപയോഗിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കീടകൃഷിക്ക് വളരെ കുറഞ്ഞ സ്ഥലം മതി എന്നതും ആശാവഹമാണ്. എന്നാല്‍, കീടകൃഷി ശാസ്ത്രീയമായി നടത്തിയില്ലെങ്കില്‍ അത് ഭക്ഷ്യ വിഷബാധയ്ക്കും സൂക്ഷ്മജീവികളുടെ വര്‍ധനവിനും കാരണമാകും.

01-Nov-2016