ഫാസിസം പൂര്‍ണരൂപത്തിലേക്ക്

ലോകമഹായുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും കൈകോര്‍ത്തിരുന്നു. നമ്മുടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രയോഗിച്ചപ്പോള്‍ കൂട്ടമായി നിന്ന് അതിനെതിരായി രാജ്യം ശബ്ദിച്ചിരുന്നു. ഒതുപോലുള്ള കൂട്ടായ്മകള്‍ ഉയര്‍ന്നുവരിക തന്നെ വേണം. മുറുമുറുപ്പുകളും അതൃപ്തികളും മാറ്റിവെച്ച് ഉണ്ടാക്കേണ്ട അത്തരം കൂട്ടായ്മകളിലൂടെ മാത്രമേ ഫാസിസത്തെ ചെറുക്കാന്‍ സാധിക്കുകയുള്ളു. ഫാസിസം പഴുത്തുവീഴുന്നതുവരെ കാത്തിരിക്കരുത്.

രാജ്യത്ത് ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ പൂര്‍ണരൂപത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏത് നിമിഷവും അത് രാജ്യത്ത് നടപ്പാക്കപ്പെട്ടേക്കാം. അതിന്റെ ആദ്യപടിയാണ് ഒറ്റരാത്രികൊണ്ട് നടപ്പാക്കിയ നോട്ട് നിരോധനം. കന്നുകാലികളുടെ അറവുനിരോധനവും അത്തരത്തിലൊന്നുതന്നെയാണ്. ഫാസിസ്റ്റ് പ്രയോഗങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ഒരു ഐക്യ മുന്നണിയാണ് ഇവിടെ രൂപപ്പെടേണ്ടത്.

ലോകമഹായുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും കൈകോര്‍ത്തിരുന്നു. നമ്മുടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രയോഗിച്ചപ്പോള്‍ കൂട്ടമായി നിന്ന് അതിനെതിരായി രാജ്യം ശബ്ദിച്ചിരുന്നു. ഒതുപോലുള്ള കൂട്ടായ്മകള്‍ ഉയര്‍ന്നുവരിക തന്നെ വേണം. മുറുമുറുപ്പുകളും അതൃപ്തികളും മാറ്റിവെച്ച് ഉണ്ടാക്കേണ്ട അത്തരം കൂട്ടായ്മകളിലൂടെ മാത്രമേ ഫാസിസത്തെ ചെറുക്കാന്‍ സാധിക്കുകയുള്ളു. ഫാസിസം പഴുത്തുവീഴുന്നതുവരെ കാത്തിരിക്കരുത്. മത-ജാതി വേര്‍തിരിവില്ലാതെ, രാഷ്ട്രീയഭേദമന്യേയുള്ള ഐക്യനിര ഉയര്‍ന്നുവന്നാല്‍ മാത്രമേ ഫാസിസത്തിന്റെ പഴുത്തുതുടുത്തുനില്‍ക്കുന്ന ഫലം താഴെവീഴാതിരിക്കുകയുള്ളു. എങ്കില്‍ മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളു. രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള പുരോഗമനാകാംക്ഷികള്‍ ഇതിനായി ഒത്ത് പരിശ്രമിക്കണം.

കഥകളിലൂടെയും മറ്റുമാണ് ഫാസിസം അതിന്റെ പല അജണ്ടകളും നടപ്പിലാക്കിയിട്ടുള്ളത്. എല്ലാ കഥകളും ഓരോ ആശയങ്ങളാണ്. ജര്‍മനിയിലെ ഫാസിസ്റ്റ് ഭരണകാലത്ത് ഹിറ്റ്‌ലര്‍ പ്രചരിപ്പിച്ചിരുന്നത് ആര്യന്‍മാര്‍ മികച്ചവരെന്നും ജൂതന്‍മാര്‍ മോശക്കാരെന്നുമാണ്. ഈ കഥയുപയോഗിച്ചാണ് ഹിറ്റ്‌ലര്‍ ജര്‍മന്‍ ജനതയെ പിടിച്ചുകെട്ടിയത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഗരീബി ഹഠാവോ എന്ന മുദ്രവാക്യമുയര്‍ത്തുന്നതിന് ആമുഖമായി പറഞ്ഞത്, രാജ്യത്ത് പ്രതിപക്ഷം പാടില്ലെന്നായിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

നരോന്ദ്രമോഡിയുടെ ഭരണകാലത്ത്, ഇനിമുതല്‍ കാര്‍ഡുപയോഗിച്ചാല്‍ മതി എന്ന തിട്ടൂരം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. നോട്ടുപിന്‍വലിച്ചുകൊണ്ട് ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച പുതിയ നിബന്ധനകള്‍ ഏകാധിപത്യ സ്വഭാവമുള്ളതാണ്. വളരെ ഭീകരമായ കഥകള്‍ക്ക് മുന്നേയുള്ള ചെറു കഥകളിലാണ് നാം ഇപ്പോള്‍ കഥാപാത്രങ്ങളായി നില്‍ക്കുന്നത്. ഭീകരമായ കഥകളുടെ കാലഘട്ടം നമ്മുടെ മുന്നില്‍ തന്നെയുണ്ട്. അടുത്ത ചുവടുവെച്ച് ആ അധ്യായത്തിലേക്ക് തന്നെയാണ്.

ആഹാരത്തിന്റെ പേരില്‍ ആദ്യം അക്രമം അഴിച്ചുവിട്ടത് ജര്‍മനിയിലെ ഹിറ്റ്‌ലര്‍ ഭരണകൂടം തന്നെയായിരുന്നു. ശാസ്ത്രീയമായി അറുത്ത മാടുകളുടെ മാംസം ജൂതന്‍മാര്‍ കഴിക്കുന്നത് തടയാനായിരുന്നു ആ നീക്കം. മയക്കുമരുന്നുനല്‍കി ബോധം നശിപ്പിച്ച് മാത്രമേ മാടുകളെ കശാപ്പുചെയ്യാന്‍ പാടുള്ളു എന്ന് ഹിറ്റ്‌ലര്‍ പ്രഖ്യാപിച്ചു. അതോടെ ജൂതരുടെ ആഹാരമായ ശുദ്ധ മാടിന്‍മാംസം ലഭിക്കാതെയായി. ഇതേ നയം തന്നെയാണ് രാജ്യത്ത് സംഘപരിവാര്‍ ആശിര്‍വാദത്തോടെ ആര്‍ എസ് എസ് പ്രചാരകന്‍ പ്രധാനമന്ത്രിയായ കേന്ദ്രഭരണകൂടം നടപ്പിലാക്കുന്നത്.

വടക്കേ ഇന്ത്യയില്‍ കന്നുകാലികളെ വളര്‍ത്തിയും വില്‍പ്പന നടത്തിയും ഭക്ഷിച്ചും കഴിയുന്ന മുസ്ലീം വിഭാഗത്തിനുനേരെ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറിയത്, പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി എഗെയ്ന്‍സ് ആനിമല്‍സ് എന്ന നിയമം നടപ്പിലാക്കിക്കൊണ്ടായിരുന്നു. ചത്ത പശുവിന്റെ തോലുരിച്ചും കൊമ്പുകളും മറ്റും ഉപയോഗിച്ചും ഉപജീവനം നടത്തുന്ന ദളിത് വിഭാഗത്തിനെതിരായുള്ള ഒളിയുദ്ധവും കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ നടത്തുന്നുണ്ട്. കശാപ്പിനായി മൃഗങ്ങളെ വില്‍ക്കാന്‍ പാടില്ലെന്ന നിയമം ഒരുപാട് പ്രത്യാഘാതങ്ങള് വിളിച്ചുവരുത്തുന്ന ഒന്നാണ്. അതിനാലാണ് രാജ്യത്തെ ഭൂരിപക്ഷം അതിനെതിരെ പറയുന്നത്. ആ പ്രതിഷേധ ശബ്ദം ജനാധിപത്യത്തിന്റെ ശബ്ദം കൂടിയാണ്. അത് ന്യൂനപക്ഷമായ ഫാസിസ്റ്റ് അനുകൂലികളുടെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ തന്നെയാണ് മുഴങ്ങുന്നുണ്ട് ഇനിയും ഉച്ചത്തില്‍ അത് ഉയരേണ്ടിയിരിക്കുന്നു.

16-Jun-2017