അവൾക്കൊപ്പം

പ്രതികള്‍ രക്ഷപ്പെട്ടേക്കാം. പലര്‍ക്കും കാലം മാപ്പ് കൊടുത്തേക്കാം. പക്ഷേ, കലയോടും കാലത്തോടുമുള്ള ഈ നിര്‍ലജ്ജമായ ഒറ്റു കൊടുക്കലിന് താങ്കള്‍ക്ക് ഒരിക്കലും കേരളം മാപ്പ് തരില്ല. അതുകൊണ്ട് ലാല്‍ജോസ് മറ്റൊന്നും ചിന്തിക്കാതെ, താങ്കളെ എന്നെന്നേക്കുമായി ഞങ്ങള്‍ മനസ്സില്‍ നിന്നും പറിച്ചെറിയുന്നു.

2006 ലാണ് ലാല്‍ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' പുറത്തിറങ്ങിയത്. കേരളത്തെ ഇളക്കിമറിച്ച ഒരു പെണ്‍വേട്ടയെ മുന്‍നിര്‍ത്തി മധുജനാര്‍ദ്ദനന്റെ രചനയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ഒരു സ്ത്രീപക്ഷ ചലച്ചിത്രം. ഇടുക്കിയിലെ ഒരു പാവം തപാല്‍ ജീവനക്കാരന്റെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളെ പണവും അധികാരവും മസില്‍പവറുമുള്ള ഒരുകൂട്ടം ക്രിമിനലുകള്‍ ചേര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഹോട്ടലുകളിലും റസ്റ്റ് ഹൗസുകളിലും ആയിരക്കണക്കിന് കിലോമീറ്റര്‍ കടത്തിക്കൊണ്ടുപോയി. കേന്ദ്രമന്ത്രി മുതല്‍ ബസ് ക്ലീനര്‍ വരെ 45 പേരോളം ചേര്‍ന്ന് രക്തത്തിലും രേതസ്സിലും കുത്തിപ്പിഴിഞ്ഞു പിഞ്ഞിപ്പോയ ഒരു പെണ്ണുടല്‍ പഴന്തുണിപോലെ പാതവക്കില്‍ വലിച്ചെറിഞ്ഞു

കടന്നുപോയ ഒരു യഥാര്‍ത്ഥ സംഭവത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച സിനിമ. ലാല്‍ ജോസ് മറന്നു പോയിക്കാണും.

സലിം കുമാര്‍ നായകനായി അഭിനയിച്ച ആ സിനിമകാണാന്‍ ഒന്നാം ദിവസം ആള്‍ കയറിയില്ല. രണ്ടാം ദിവസം അതുകാണാന്‍ കൊച്ചിയിലെ തിയറ്ററില്‍ ഒരു അതിഥിയെത്തി. സ്ത്രീ പീഡനങ്ങള്‍ക്കെതിരായ പോരാട്ടത്തിന് അന്ന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇരുപത് വര്‍ഷത്തിനിടയില്‍ അദ്ദേഹം കണ്ട സിനിമ. പിറ്റേന്ന് പത്രത്തില്‍ വന്ന സിനിമാ പരസ്യത്തിലെ ചിത്രം വിഎസ്സിന്റെതായിരുന്നു. ആ സിനിമയ്ക്ക് ആദ്യം വന്ന റിവ്യു, മാധ്യമത്തില്‍ കവര്‍സ്‌റ്റോറിയായിരുന്നു. അതെഴുതിയത് ഞാനും ഡോ. പി ഗീതയും.

പ്രിയപ്പെട്ട ലാല്‍ജോസ്, പിറ്റേന്ന് നേരം പുലരുമ്പോള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്ത ആദ്യ ഫോണ്‍കാള്‍ ആവേശഭരിതനായി സംസാരിച്ചിരുന്ന താങ്കളുടെതായിരുന്നു. സത്യമായും അതൊരു രാഷ്ട്രീയ സമരം തന്നെയായിരുന്നു.

കൃത്യം പതിനൊന്ന് വര്‍ഷം പിന്നിടുന്നു. അതിലും ഭീകരവും ബീഭത്സവുമായ മറ്റൊരു പെണ്‍വേട്ട. ക്രിമിനല്‍ ചരിത്രത്തിലെ ആദ്യ കൊട്ടേഷന്‍ ബലാല്‍സംഗം. പ്രഥമദൃഷ്ട്യാ തെളിവുകള്‍ നിലനില്‍ക്കുന്നുവെന്നു നിരവധി തവണ പറഞ്ഞ് കോടതിയില്‍ നിന്നും ജാമ്യം നിഷേധിക്കപ്പെട്ട പ്രതിക്കുവേണ്ടി, 'അവനൊപ്പം' എന്ന മുദ്രാവാക്യം മുഴക്കുന്ന ഒരു മുഖം 2017'ല്‍ ഞങ്ങള്‍ കാണുന്നു. കഷ്ടം. ആ മുദ്രാവാക്യം അച്ഛനുറങ്ങാത്ത വീട് കെട്ടിയ ലാല്‍ജോസിന്റെതാണ്!

പ്രിയ ലാല്‍ജോസ്, മലയാള സിനിമയെ അടക്കി വാഴുന്ന മാഫിയകളുടെ മാനസപുത്രന്മാരായിത്തീരാന്‍ മത്സരിക്കുന്ന നിങ്ങള്‍ക്ക് ഞങ്ങളെപ്പോലുള്ള സാധാരണ മനുഷ്യരുടെ വിമര്‍ശനങ്ങള്‍ പുല്ലു വിലയുള്ളതായിരിക്കാം. പക്ഷേ, അന്നും ഇന്നും ഞങ്ങള്‍ 'അവള്‍ക്കൊപ്പം' തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ ഇപ്പോള്‍ 'അവനൊപ്പം'എന്ന് ആര്‍ത്തുവിളിക്കുന്നു. പെണ്‍വേട്ടക്കാര്‍ക്കൊപ്പം, ബലാല്‍സംഗികള്‍ക്കൊപ്പം, പണവും പ്രശസ്തിയും സംഘബലവും കൊണ്ട് മദിക്കുന്ന കുറ്റവാളികള്‍ക്കൊപ്പം.

പ്രതികള്‍ രക്ഷപ്പെട്ടേക്കാം. പലര്‍ക്കും കാലം മാപ്പ് കൊടുത്തേക്കാം. പക്ഷേ, കലയോടും കാലത്തോടുമുള്ള ഈ നിര്‍ലജ്ജമായ ഒറ്റു കൊടുക്കലിന് താങ്കള്‍ക്ക് ഒരിക്കലും കേരളം മാപ്പ് തരില്ല. അതുകൊണ്ട് ലാല്‍ജോസ് മറ്റൊന്നും ചിന്തിക്കാതെ, താങ്കളെ എന്നെന്നേക്കുമായി ഞങ്ങള്‍ മനസ്സില്‍ നിന്നും പറിച്ചെറിയുന്നു.

#അവള്‍ക്കൊപ്പം 

30-Sep-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More