അഴിമതിയുടെ വ്യാപാരി

എന്ത് അപമാനം സഹിച്ചും താന്‍ അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുമെന്ന സ്വന്തം സിദ്ധാന്തത്തിന് അടിവരയിടുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അല്ലാത്തപക്ഷം ഒരല്‍പ്പം മാന്യത അവശേഷിക്കുന്ന ഭരണാധികാരിയായിരുന്നെങ്കില്‍ തന്റെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹം അധികാരം വിട്ടൊഴിഞ്ഞേനെ. സലിംരാജിന്റെ പേരിലുള്ള കേസ് പരിഗണിക്കവെ സലിംരാജ് സംസ്ഥാന മുഖ്യമന്ത്രിയാണോ എന്നാണ് കോടതി ചോദിച്ചത്. ഈ കോണ്‍സ്റ്റബിളിനെ ഡിജിപിക്കും പേടിയാണോ? ഇവിടെ എന്ത് ജനാധിപത്യമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. മുമ്പ് കെ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതുമായി താരതമ്യപ്പെടുത്തിയാല്‍മാത്രം ഉമ്മന്‍ചാണ്ടി നൂറുതവണ രാജിവയ്‌ക്കേണ്ട സമയം കഴിഞ്ഞു. എന്നിട്ടും വിധിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍ ഒളിച്ചോടുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മലയാളികള്‍ക്ക് അപമാനമാണ്. ഓരോ ദിവസവും പുലരുമ്പോള്‍ മുഖ്യമന്ത്രിയെ കുറിച്ചുള്ള പുതിയ ആരോപണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. മനോരമ, മാതൃഭൂമി പോലുള്ള വലതുപക്ഷ മാധ്യമങ്ങള്‍ വരെ ഒന്നാം ദിവസം മൂടിവെക്കുമെങ്കിലും രണ്ടാം ദിവസമാവുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെടുന്ന വാര്‍ത്തകള്‍ കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്നു. എല്ലാ അര്‍ത്ഥത്തിലും കളങ്കിതനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. സോളാര്‍ കുംഭകോണത്തിന്റെ പ്രഭവകേന്ദ്രം ഉമ്മന്‍ചാണ്ടിയാണെന്ന് വെളിച്ചത്ത് വന്നതിന്റെ പിന്നാലെയാണ് സ്വര്‍ണകടത്തും പെണ്‍വാണിഭവുമായൊക്കെ മുന്നോട്ട് പോവുന്ന ദുഷിച്ചമനുഷ്യര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാര്‍ ആണെന്ന വസ്തുത പുറത്ത് വരുന്നത്.

 

അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ ക്രിമിനലുകളും അഴിമതിക്കാരും ലൈംഗികാഭാസന്‍മാരുമാണെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ വിളിച്ചുപറയുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള രണ്ട് ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങിയതിന് അദ്ദേഹം പുറത്താക്കിയിരുന്നു. അവര്‍ സെക്രട്ടേറിയറ്റിലെ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫ് ആയി വന്നവരാണ്. അവരെ പുറത്താക്കി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി എന്ന് പലരും ധരിച്ചുവശായി കാണും. അവരിപ്പോഴും സര്‍വ്വീസിലുണ്ട്. അവരെ മാതൃവകുപ്പിലേക്ക് തിരികെ അയക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിക്കുന്ന സ്ത്രീകളോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കാര്യങ്ങള്‍ ശരിയാക്കി തരാം എന്ന് പറയുന്ന ഓഫീസ് സ്റ്റാഫിന്റെ വിവരങ്ങളും തെളിവുകളോടെ പുറത്തുവന്നു. ഇത്തരത്തില്‍ മനോവ്യാപാരമുള്ളവരാണ് മുഖ്യമന്ത്രിയുടെ ചുറ്റുമുള്ളത്. ഇയാളെയും സ്റ്റാഫില്‍ നിന്ന് മാറ്റി. പക്ഷെ, ഭാവിയില്‍ കോണ്‍ഗ്രസ് ലേബലില്‍ മന്ത്രിയാവാന്‍ പറ്റുമോ എന്ന് അന്വേഷിച്ചുകൊണ്ട് ഈ വ്യക്തി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുന്നു.

ഇപ്പോഴും ആറാതെ നില്‍ക്കുന്ന സോളാര്‍ കുംഭകോണത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രി തന്നെയാണെന്നാണ് പുറത്തുവന്ന, വന്നുകൊണ്ടിരിക്കുന്ന തെളിവുകള്‍ പറയുന്നത്. അതിന്റെ പ്രധാനകണ്ണിയായ സരിതാ നായര്‍, ഒരു പൊതുവേദിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ കാതില്‍ കിന്നരിക്കുന്ന ഫോട്ടോ പുറത്തുവന്നിരിക്കുന്നു. ബിജു രാധാകൃഷ്ണന്‍ പലര്‍ക്കും മുഖ്യമന്ത്രിയുടെ കൈയ്യൊപ്പോടുകൂടിയുള്ള ശുപാര്‍ശകത്തുകള്‍ വിതരണം ചെയ്തിരിക്കുന്നു. കുംഭകോണക്കാരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന, അദ്ദേഹത്തിന്റെ കൂടെ രാവും പകലും സഞ്ചരിച്ചിരുന്ന ജോപ്പന്‍ എന്ന പി എ, സലിംരാജ് എന്ന ഗണ്‍മാന്‍, മുഖ്യമന്ത്രിയുടെ നാട്ടിലുള്ള, അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ചാരിറ്റബില്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ജിക്കുമോന്‍ എന്നിവരെ പേരിന് പുറത്താക്കി. ദല്‍ഹിയിലുള്ള പാവം പയ്യന്‍ ഇപ്പോള്‍ പുറത്താണോ, അകത്താണോ എന്ന് അറിയില്ല. ഇവരെല്ലാം ഇപ്പോഴും ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെടുന്നുണ്ട് എന്നാണ് സൂചനകള്‍. പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താകാത്ത ഇപ്പോഴും കുംഭകോണക്കാരുമായി ബന്ധപ്പെടുന്ന വ്യക്തികള്‍ ഉമ്മന്‍ചാണ്ടിയുടെ കൂടെ നിരവധിയുണ്ട് എന്ന് പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്ന് മനസിലാക്കാം.

മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ജോപ്പന്‍ ജയിലിലായതുകൊണ്ടുമാത്രമാണ് തരികിട, തട്ടിപ്പ്, മാഫിയാ പരിപാടുകളുമായി നടക്കാന്‍ സാധിക്കാതിരുന്നത്. ജയിലിലാകാതെ പുറത്ത് വിലസിയ സലിംരാജ് രാജ്യദ്രോഹപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി വരെ ബന്ധപ്പെടുന്നയാളാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടുപോവുകയാണ്. സലിംരാജ് റിയല്‍എസ്റ്റേറ്റ് മാഫിയയുടെ സംസ്ഥാനത്തെ പ്രധാനവക്താവാണ് എന്ന് അദ്ദേഹത്തിനെതിരെ ഉയരുന്ന പരാതികള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കും. ആരാണ് സലിംരാജിനെ സംരക്ഷിക്കുന്നത്? അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ സലിംരാജിന് വേണ്ടി വാദിക്കും പോലുള്ള നിലപാടുമായി നിന്നത് ആരുടെ നിര്‍ദേശപ്രകാരമാണ്? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന പേരുമാത്രമാണ് ഉത്തരമായുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി സലിംരാജിനുള്ള ബന്ധമൊക്കെ ഇന്ന് നാട്ടില്‍ പാട്ടാണ്. ഇതേ സലിംരാജ് ക്വട്ടേഷന്‍ മാഫിയായുടെ വക്താവാണ് എന്ന് കോഴിക്കോട് വെച്ച് നടന്ന കൈയ്യേറ്റത്തിലൂടെ മനസിലായി. സസ്‌പെന്‍ഷനിലുള്ള ആ പോലീസുദ്യോഗസ്ഥന്‍ തന്റെ ഐഡിന്റിറ്റി കാര്‍ഡ് എടുത്ത് കാണിച്ച് പോലീസുകാരെ വിരട്ടുന്നതും നമ്മള്‍ കണ്ടു. മുഖ്യമന്ത്രിയുടെ പ്രധാന വക്കീലായ മന്ത്രി കെ സി ജോസഫിന്റെ മാനസപുത്രനും എഡിബി വായ്പാ തട്ടിപ്പ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്ത പി ആര്‍ ഡി ഡയറക്ടറായിരുന്ന ഫിറോസും ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഐഡിന്റിറ്റികാര്‍ഡ് ധരിച്ചു. ഇവരെയൊക്കെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്തത് എന്താണ്? ഇവരൊക്കെ അഴിമതിയുടെയും കപടതയുടെയും തട്ടിപ്പിന്റെയും വ്യാപാരികള്‍ ആണെന്ന് മുഖ്യമന്ത്രിക്ക് സംശയലേശമന്യേ പറയാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? അങ്ങനെ പറഞ്ഞാല്‍ മുഖ്യമന്ത്രിക്കെതിരെ പറയാന്‍ ഇവരുടെയൊക്കെ കൈയ്യില്‍ എന്തെങ്കിലും രഹസ്യങ്ങള്‍ ഉണ്ടോ? ഇല്ലെങ്കില്‍ മുഖ്യമന്ത്രി ഇവരെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?

ഏറ്റവുമൊടുവില്‍ സ്വര്‍ണക്കടത്തിന് പിടിയിലായ ഫയസ് എന്ന ക്രിമിനലിന്റെ സംരക്ഷകനും മുഖ്യമന്ത്രിയാണ് എന്നതിന്റെ തെളിവുകള്‍ പുറത്ത് വരുന്നു. സ്വര്‍ണക്കടത്തിന് പിടിയിലായ വ്യക്തിയുമായുള്ള ബന്ധം ഉറപ്പോടെ നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ല. അയാളെ കണ്ടോ എന്ന ചോദ്യത്തിന് അരിയെത്ര പയറഞ്ഞാഴി എന്ന നിലയിലുള്ള ഉത്തരമാണ് മുഖ്യമന്ത്രി നല്‍കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷിസൂക്ഷിപ്പുകാരനും പേഴ്‌സണല്‍ സ്റ്റാഫിലുള്ള ഉന്നതനുമായ വ്യക്തി സ്വര്‍ണകള്ളക്കടത്തുകാരനുമായി നിരന്തരം ബന്ധപ്പെടുന്നതിന്റെ തെളിവുകളും മാധ്യമങ്ങള്‍ വഴി പുറത്തുവന്നു. അപ്പോഴും മുഖ്യമന്ത്രി പറയുന്നത് വിചിത്രമായ വാദങ്ങളാണ്. എന്റെ ഓഫീസ് സ്റ്റാഫ് കുറ്റം ചെയ്താല്‍ താന്‍ ഉത്തരവാദിയല്ല എന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ മന്ത്രിയെ സഹായിക്കാന്‍ വേണ്ടിയുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ്. അവര്‍ക്ക് തീരുമാനമെടുക്കാനോ നടപ്പിലാക്കാനോ ഉള്ള അധികാരമില്ല. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ മന്ത്രിയേക്കാള്‍ വലിയ മന്ത്രിമാരാണ്. ഇവരുടെ വഴിവിട്ട നടപടികള്‍ ഒന്നും മുഖ്യമന്ത്രി അറിഞ്ഞിട്ടല്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പിടിയിലാവുമ്പോള്‍ കൈകഴുകുന്ന കുടിലതയാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലെ ചെയ്ത കുറ്റങ്ങളുടെ തെളിവുകള്‍ മായ്ച്ച് കളഞ്ഞ് പുണ്യാളന്‍ ആവാനുള്ള ഒരു വൃഥാവ്യായാമവും ഉമ്മന്‍ചാണ്ടി ചെയ്യുന്നുണ്ട്. പാമോലിന്‍ കേസ് പിന്‍വലിക്കാനെടുത്ത തീരുമാനവും ഇതിന്റെ ഭാഗമാണ്. പാമോലിന്‍ കേസില്‍ യു ഡി എഫ് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട് എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. ഈ കാഴ്ചപ്പാട് കുറ്റം കണ്ടെത്താനും കുറ്റവാളികളെ ശിക്ഷിക്കാനുമല്ല. തെളിവുകള്‍ നശിപ്പിക്കാനും നിയമത്തെയും നീതിപീഠത്തെയും മറികടക്കാനുള്ളതാണ്. പാമോലിന്‍ കേസ് തുടര്‍ന്നാല്‍ ഉമ്മന്‍ചാണ്ടി പ്രതിപ്പട്ടികയില്‍ കയറുമെന്നുള്ളത് ഉറപ്പായത് കൊണ്ടാണ് വിചിത്ര ന്യായവാദങ്ങള്‍ നിരത്തി കേസില്ലാതാക്കാന്‍ ശ്രമിക്കുന്നത്.

എന്ത് അപമാനം സഹിച്ചും താന്‍ അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുമെന്ന സ്വന്തം സിദ്ധാന്തത്തിന് അടിവരയിടുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അല്ലാത്തപക്ഷം ഒരല്‍പ്പം മാന്യത അവശേഷിക്കുന്ന ഭരണാധികാരിയായിരുന്നെങ്കില്‍ തന്റെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹം അധികാരം വിട്ടൊഴിഞ്ഞേനെ. സലിംരാജിന്റെ പേരിലുള്ള കേസ് പരിഗണിക്കവെ സലിംരാജ് സംസ്ഥാന മുഖ്യമന്ത്രിയാണോ എന്നാണ് കോടതി ചോദിച്ചത്. ഈ കോണ്‍സ്റ്റബിളിനെ ഡിജിപിക്കും പേടിയാണോ? ഇവിടെ എന്ത് ജനാധിപത്യമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. മുമ്പ് കെ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതുമായി താരതമ്യപ്പെടുത്തിയാല്‍മാത്രം ഉമ്മന്‍ചാണ്ടി നൂറുതവണ രാജിവയ്‌ക്കേണ്ട സമയം കഴിഞ്ഞു. എന്നിട്ടും വിധിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍ ഒളിച്ചോടുകയായിരുന്നു മുഖ്യമന്ത്രി.

ഹൈക്കോടതിമാത്രമല്ല ഡിജിപിതന്നെ പറഞ്ഞത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ക്രിമിനലുകളുടെ താവളമായെന്നാണ്. കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരനും കെ മുരളീധരനും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജുമെല്ലാം പറയുന്നതും ഇതുതന്നെ. ഇതെല്ലാം കേട്ടിട്ടും ഒരു ഉടുമ്പിനെ പോലെ മുഖ്യമന്ത്രികസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയെ ലജ്ജാശൂന്യനായ ഭരണാധികാരി എന്നാവും ചരിത്രം വിശേഷിപ്പിക്കുക. അധികാരത്തില്‍ അള്ളിപ്പിടിച്ചിരുന്നുകൊണ്ട് അഴിമതിയുടെ വ്യാപാരിയായി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് വലിച്ചുതാഴെയിറക്കാനുള്ള ജനകീയ മുന്നേറ്റങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

www.facebook.com/nvajith

06-Dec-2013

ഭാരതീയം മുന്‍ലക്കങ്ങളില്‍

More