അഭിമന്യുവധവും ആന്റണിയും അമിത്ഷായും

ധീരനായ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്റെ നീചമായ കൊലപാതകത്തെ അപലപിക്കുന്നതിനു പകരം എസ് എഫ് ഐയെ പഴിചാരുന്നതിനാണ് ആന്റണി തയ്യാറായത്. കേരളത്തിലെ കലാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ അക്രമം നടത്തുന്നത് എസ് എഫ് ഐ ആണെന്ന കുറ്റാരോപണം, അഭിമന്യുവിന്റെ ചുടുരക്തം കലാലയമുറ്റത്ത് വീണതിന്റെ നനവ് മാറുംമുമ്പ് നടത്താന്‍ ആന്റണി തുനിഞ്ഞത് രാഷ്ട്രീയ അധാര്‍മികതയാണ്.

എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം. കേരളം വിറങ്ങലിച്ചുപോയ പാതകത്തിനാണ് മഹാരാജാസ് കോളേജ് സാക്ഷ്യം വഹിച്ചത്. എസ് ഡി പി ഐക്കാരും അവരുടെ വിദ്യാര്‍ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടുകാരും ചേര്‍ന്നാണ് മഹാരാജാസ് കേളേജില്‍ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ അരുംകൊല ചെയ്തത്. ഒരു വലിയ രാഷ്ട്രീയവിഷയമായി ആ സംഭവം പരിണമിച്ചിരിക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി നടത്തിയ പ്രതികരണം കോണ്‍ഗ്രസ് ഇന്ന് ചെന്നുപെട്ടിരിക്കുന്ന രാഷ്ട്രീയജീര്‍ണതയുടെ വിളംബരമാണ്.

വിദ്യാര്‍ഥി സംഘടനകളുടെ മറവില്‍ ക്യാമ്പസില്‍ മതതീവ്രവാദ സംഘടനകള്‍  കടന്നുവരുന്നതിന്റെ ആപത്ത് വലുതാണ്. ഇത് തുറന്നുകാട്ടുന്നതിനും മതനിരപേക്ഷ ചിന്താഗതിക്കാരുടെ യോജിപ്പ് വളര്‍ത്തുന്നതിനുമാണ് മഹാരാജാസ് കോളേജിലെ സംഭവം ജാഗ്രതപ്പെടുത്തുന്നത്. ധീരനായ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്റെ നീചമായ കൊലപാതകത്തെ അപലപിക്കുന്നതിനു പകരം എസ് എഫ് ഐയെ പഴിചാരുന്നതിനാണ് ആന്റണി തയ്യാറായത്. കേരളത്തിലെ കലാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ അക്രമം നടത്തുന്നത് എസ് എഫ് ഐ ആണെന്ന കുറ്റാരോപണം, അഭിമന്യുവിന്റെ ചുടുരക്തം കലാലയമുറ്റത്ത് വീണതിന്റെ നനവ് മാറുംമുമ്പ് നടത്താന്‍ ആന്റണി തുനിഞ്ഞത് രാഷ്ട്രീയ അധാര്‍മികതയാണ്.

സംസ്ഥാനത്തെ കലാലയങ്ങളില്‍ വിവിധ കാലങ്ങളിലായി കൊല്ലപ്പെട്ടത് 36 വിദ്യാര്‍ഥികളാണ്. അതില്‍ അഭിമന്യു ഉള്‍പ്പെടെ 33 പേരും എസ് എഫ് ഐ പ്രവര്‍ത്തകരാണ്. 1971 ഒക്ടോബര്‍ എട്ടിന് തിരുവനന്തപുരത്ത് എസ് എഫ് ഐ റാലിയിലേക്ക് വണ്ടികയറ്റി കൊന്ന ദേവപാലിനും 1974ല്‍ പട്ടാമ്പിയില്‍ കോണ്‍ഗ്രസുകാരും സംഘപരിവാറുകാരും ചേര്‍ന്ന് ഇരുമ്പുവടിക്ക് തലയ്ക്കടിച്ചുകൊന്ന സെയ്താലിയും കൊല്ലം എസ് എന്‍ കോളേജിലെ ശ്രീകുമാറും പന്തളം എന്‍ എസ് എസ് കോളേജിലെ ജി ഭുവനേശ്വരനും തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ പി കെ രാജനും എസ് എഫ് ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജനും ആ 33 പേരുടെ രക്തസാക്ഷി പട്ടികയില്‍ വരുന്നു. തലശേരി ബ്രണ്ണന്‍ കോളേജിലെ അഷ്‌റഫിനെ കഠാരയ്ക്ക് ഇല്ലാതാക്കിയാണ് കെ എസ് യു കൊലപാതക രാഷ്ട്രീയത്തിന് തുടക്കംകുറിച്ചത്. മഹാരാജാസ് കോളേജില്‍ കെ എസ് യുക്കാരുടെ കുത്തേറ്റ സൈമണ്‍ ബ്രിട്ടോ 'ജീവിക്കുന്ന രക്തസാക്ഷി'യായി നമുക്ക് മുന്നിലുണ്ട്.

കൊലപാതകം ഏറ്റവും കൂടുതല്‍ നടത്തിയത് കോണ്‍ഗ്രസുകാരും സംഘപരിവാറുകാരുമാണ്. ആ ഗണത്തിലാണ് എന്‍ ഡി എഫും എസ് ഡി പി ഐയും. ന്യൂനപക്ഷ മതത്തിന്റെ മറവിലുള്ള ഈ തീവ്രവാദി സംഘടന താലിബാന്‍ മോഡല്‍ കൊലപാതക രാഷ്ട്രീയമാണ് നടത്തിവരുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വെല്ലുവിളിയും ഭീഷണിയും എസ് എഫ് ഐ നേതൃത്വത്തിനുനേരെ നടത്തിയശേഷമാണ് ആസൂത്രിതമായി അഭിമന്യുവിനെ അരുംകൊല ചെയ്തത്. അക്രമികളുടെ കുത്തേറ്റ് എസ് എഫ് ഐയുടെ മറ്റൊരു നേതാവ് അര്‍ജുന്‍ ഗുരുതരാവസ്ഥയിലാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുടെ ജീവന്‍ നഷ്ടപ്പെട്ട എസ് എഫ് ഐയെ അക്രമിസംഘമെന്ന് മുദ്രകുത്താനുള്ള ആന്റണിയുടെ ഈ ശ്രമം ഗൂഢമായ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്. ഒരുവശത്ത് സംഘപരിവാറിനെയും മറുവശത്ത് എസ് ഡി പി ഐയെയും പ്രീണിപ്പിച്ച് എല്‍ ഡി എഫിനും പിണറായി വിജയന്‍ സര്‍ക്കാരിനുമെതിരെ മഹാസഖ്യമുണ്ടാക്കാനുള്ള ഗൂഢരാഷ്ട്രീയത്തിലാണ് ആന്റണി.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാനോ അക്രമികളെ തുറന്നുകാട്ടാനോ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ രണ്ടുദിവസം തങ്ങിയിട്ടും തയ്യാറായില്ല. ആന്റണിയുടെ പ്രതികരണത്തെയും അമിത് ഷായുടെ മൗനത്തെയും കൂട്ടിവായിക്കേണ്ടതാണ്. ഇത്തരം അവിശുദ്ധ രാഷ്ട്രീയത്തെ തിരിച്ചറിയാനുള്ള പ്രബുദ്ധത കേരള ജനതയ്ക്കുണ്ട്. സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗീയവിപത്തിനെ തടയാന്‍ നട്ടെല്ലുള്ള രാഷ്ട്രീയനിലപാടെടുക്കാത്ത കോണ്‍ഗ്രസ്, മറ്റ് തീവ്രവര്‍ഗീയശക്തികള്‍ക്കും കീഴടങ്ങുകയാണ്. ഈ രാഷ്ട്രീയം യു ഡി എഫിനെ കൂടുതല്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലെത്തിക്കും.

06-Jul-2018

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More