സംവരണം - പാര്‍ട്ടി നിലപാട് സുവ്യക്തമാണ്‌

1. പട്ടികജാതി- വര്‍ഗക്കാര്‍ക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരണം.

2. പിന്നോക്കവിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് സംവരണത്തില്‍ പ്രഥമപരിഗണന നല്‍കണം, അവരില്ലെങ്കില്‍ ആ വിഭാഗത്തിലെതന്നെ സമ്പന്നവിഭാഗത്തെ പരിഗണിക്കണം. ഇത് അതത് സമുദായത്തിന് ലഭിച്ചുവരുന്ന സംവരണം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ്.

3. മുന്നോക്കത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനത്തില്‍ കവിയാത്ത സംവരണം നല്‍കണം. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം. 

പാര്‍ടി സ്വീകരിച്ച ഈ നിലപാടിനെ സംബന്ധിച്ച് വലിയ കോലാഹലം പലഘട്ടങ്ങളിലും ഉയര്‍ന്നിട്ടുണ്ട്. ചില ജാതിസംഘടനകള്‍ പ്രത്യേകിച്ചും. ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കാനും വര്‍ഗപരമായ ഐക്യത്തെ തകര്‍ക്കാനും ആഗ്രഹിച്ചിരുന്ന ബൂര്‍ഷ്വാ പാര്‍ടികളും ഏതെങ്കിലും സമുദായ സംഘടനകളെയോ സമുദായങ്ങളെയോ ഭിന്നിപ്പിക്കുന്ന നിലപാടുമെടുത്തിരുന്നു. സംവരണത്തെ അട്ടിമറിക്കാനാണ് സംഘപരിവാര്‍ നിലകൊള്ളുന്നത്. ഇവരുടെ നീക്കത്തിനെതിരെ ശക്തമായി പോരാടുന്നത് കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരുമാണ്. സംവരണത്തില്‍ പാര്‍ടിയെടുത്ത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനും വലിയ അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. സംവരണം സംബന്ധിച്ച പാര്‍ടിനയം അതത് സമുദായത്തിനകത്തെ പാവപ്പെട്ടവര്‍ക്ക് അനുകൂലമാണ്. ആ നിലയില്‍ വര്‍ഗപരമായി എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളുടെ ഐക്യമെന്ന കാഴ്ചപ്പാടാണ് സിപിഐ എം മുറുകെപ്പിടിക്കുന്നത്. മുന്നോക്കസമുദായത്തിലെ പാവപ്പെട്ടവര്‍ക്ക്  സര്‍ക്കാര്‍ സര്‍വീസില്‍ നിശ്ചിത ശതമാനം സംവരണം നല്‍കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ നിയമനങ്ങളില്‍ ഈ തത്വം നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതിക്കുവേണ്ടി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ പട്ടികജാതി-വര്‍ഗ- പിന്നോക്കാദി സമുദായങ്ങള്‍ക്ക് പുതിയതായി സംവരണം ഏര്‍പ്പെടുത്തുകയും ഒപ്പം മുന്നോക്കസമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം സാമൂഹ്യപുരോഗതിക്ക് ഗതിവേഗം പകരുന്നതാണ്. സര്‍ക്കാര്‍ തീരുമാനത്തെ വക്രീകരിച്ച്, അനാവശ്യ വിവാദമുണ്ടാക്കി പിന്നോക്ക- മുന്നോക്ക ജാതിക്കാര്‍ തമ്മിലുള്ള സംഘര്‍ഷമാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അതിലുപരി എല്‍ഡിഎഫ് വിരുദ്ധ രാഷ്ട്രീയത്തിന് കരുത്തുപകരാനുള്ള പിന്തിരിപ്പന്‍ രാഷ്ട്രീയയജ്ഞത്തിന് ഇന്ധനമാക്കാനും നോക്കുന്നു. പിന്നോക്കവിരുദ്ധവും സംവരണസമ്പ്രദായത്തെ പൊളിക്കുന്നതുമായ എന്തോ മഹാപാതകം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നു എന്നവിധമുള്ള പ്രചാരണമാണ് ചില സമുദായ- രാഷ്ട്രീയ സംഘടനകളും ഏതാനും മാധ്യമങ്ങളും നടത്തുന്നത്. ഇത്തരക്കാര്‍ എഴുതാപ്പുറം വായിക്കുകയാണ്. എഴുതിയ പുറം വായിക്കുകയാണ് അഭികാമ്യമെന്ന് അത്തരക്കാരെ ഓര്‍മിപ്പിക്കട്ടെ. പൂര്‍വകാലചരിത്രം പറഞ്ഞും സിപിഐ എമ്മിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ ശരിയായ അര്‍ഥത്തില്‍ പരിഗണിച്ചാണ് സംവരണക്കാര്യത്തില്‍ സിപിഐ എം എക്കാലത്തും നിലപാട് സ്വീകരിച്ചത്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതുടര്‍ന്നുണ്ടായ ദേശീയ അന്തരീക്ഷത്തിലടക്കം അത്തരം സമീപനമാണ് സിപിഐ എം സ്വീകരിച്ചത്. പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സംവരണാവശ്യം ഉയര്‍ന്നുവന്നു. അതിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയും തയ്യാറായി. മറ്റു പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി സംവരണപ്രശ്നത്തെ വര്‍ഗസമരത്തിന്റെ ഭാഗമായാണ് കമ്യൂണിസ്റ്റ് പാര്‍ടി കണ്ടത്. തൊഴിലില്ലായ്മയും ദാരിദ്യ്രവും മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടിയാണ്. സംവരണം കൊണ്ടുമാത്രം ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകില്ല. എന്നാല്‍, പരമ്പരാഗതമായി സാമൂഹ്യ പിന്നോക്കാവസ്ഥയിലായിട്ടുള്ള വിഭാഗങ്ങളെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ സംവരണം ആവശ്യമാണ്. പിന്നോക്ക ദളിത് വിഭാഗങ്ങളെ ഉള്‍പ്പെടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഭൂപരിഷ്കരണം പ്രധാനമാണെന്നും പാര്‍ടി കണ്ടെത്തി. 1957ലെ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അത് നടപ്പാക്കിയത് ഇതുകൂടി മനസ്സിലാക്കിയാണ്. അതോടൊപ്പം ഇത്തരം വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും പാര്‍ടി വിലയിരുത്തി. കേരളത്തിലെപ്പോലെ കേന്ദ്ര സര്‍വീസിലും മറ്റിതര മേഖലകളിലും പിന്നോക്കവിഭാഗത്തിന് സംവരണം ആവശ്യമാണെന്ന നിലപാടിലും പാര്‍ടി ഉറച്ചുനില്‍ക്കുന്നു.

പിന്നോക്കവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്ക് എല്ലാ ജാതിയിലുംപെട്ട പാവപ്പെട്ടവരുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് പാര്‍ടി കണ്ടു. അതിനാല്‍ മുന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരെ പിന്നോക്കവിഭാഗത്തോടൊപ്പം അണിനിരത്തുന്നത് ആവശ്യമാണെന്നും പാര്‍ടി വിലയിരുത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സംവരണക്കാര്യത്തില്‍ മൂന്ന് അടിസ്ഥാനനിലപാട് പാര്‍ടി സ്വീകരിച്ചത്.

1. പട്ടികജാതി- വര്‍ഗക്കാര്‍ക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരണം.

2. പിന്നോക്കവിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് സംവരണത്തില്‍ പ്രഥമപരിഗണന നല്‍കണം, അവരില്ലെങ്കില്‍ ആ വിഭാഗത്തിലെതന്നെ സമ്പന്നവിഭാഗത്തെ പരിഗണിക്കണം. ഇത് അതത് സമുദായത്തിന് ലഭിച്ചുവരുന്ന സംവരണം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ്.

3. മുന്നോക്കത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനത്തില്‍ കവിയാത്ത സംവരണം നല്‍കണം. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം. 

പാര്‍ടി സ്വീകരിച്ച ഈ നിലപാടിനെ സംബന്ധിച്ച് വലിയ കോലാഹലം പലഘട്ടങ്ങളിലും ഉയര്‍ന്നിട്ടുണ്ട്. ചില ജാതിസംഘടനകള്‍ പ്രത്യേകിച്ചും. ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കാനും വര്‍ഗപരമായ ഐക്യത്തെ തകര്‍ക്കാനും ആഗ്രഹിച്ചിരുന്ന ബൂര്‍ഷ്വാ പാര്‍ടികളും ഏതെങ്കിലും സമുദായ സംഘടനകളെയോ സമുദായങ്ങളെയോ ഭിന്നിപ്പിക്കുന്ന നിലപാടുമെടുത്തിരുന്നു. സംവരണത്തെ അട്ടിമറിക്കാനാണ് സംഘപരിവാര്‍ നിലകൊള്ളുന്നത്. ഇവരുടെ നീക്കത്തിനെതിരെ ശക്തമായി പോരാടുന്നത് കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരുമാണ്. സംവരണത്തില്‍ പാര്‍ടിയെടുത്ത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനും വലിയ അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. സംവരണം സംബന്ധിച്ച പാര്‍ടിനയം അതത് സമുദായത്തിനകത്തെ പാവപ്പെട്ടവര്‍ക്ക് അനുകൂലമാണ്. ആ നിലയില്‍ വര്‍ഗപരമായി എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളുടെ ഐക്യമെന്ന കാഴ്ചപ്പാടാണ് സിപിഐ എം മുറുകെപ്പിടിക്കുന്നത്. മുന്നോക്കസമുദായത്തിലെ പാവപ്പെട്ടവര്‍ക്ക്  സര്‍ക്കാര്‍ സര്‍വീസില്‍ നിശ്ചിത ശതമാനം സംവരണം നല്‍കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ നിയമനങ്ങളില്‍ ഈ തത്വം നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതിക്കുവേണ്ടി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

എന്നാല്‍, കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ ഈ സംവരണനയം നടപ്പാക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ല. ദേവസ്വം ബോര്‍ഡ് ഒരു സര്‍ക്കാര്‍ സ്ഥാപനമല്ല, സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചല്ല അത് പ്രവര്‍ത്തിക്കുന്നത്. ജോലിക്കാര്‍ക്കും മറ്റും ശമ്പളം കൊടുക്കുന്നതും ദേവസ്വം ഫണ്ട് വഴിയാണ്. ദേവസ്വത്തിന്റെ മറ്റ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പശ്ചാത്തലസൌകര്യ വികസനത്തിനുമാണ് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് സര്‍ക്കാരാവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നുമില്ല. അതിനാല്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ഭരണഘടനാലംഘനമല്ല. സംവരണത്തിന്റെ ഉയര്‍ന്ന പരിധിയായ 50 ശതമാനം അധികരിച്ചുവെന്ന പ്രശ്നവും ഇവിടെ വരുന്നില്ല. പിഎസ്സിവഴിയുള്ള നിയമനങ്ങളില്‍ മുസ്ളിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 18 ശതമാനമാണ് സംവരണം. നിയമനത്തില്‍ അഹിന്ദുക്കളെ ഒഴിവാക്കിയതിനാല്‍ ദേവസ്വം നിയമനങ്ങളില്‍ ഈ 18 ശതമാനം മിച്ചമാണ്. ഈ പശ്ചാത്തലത്തിലാണ് പത്തുശതമാനം സംവരണം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് നീക്കിവച്ചപ്പോള്‍ത്തന്നെ സംവരണത്തിന് അര്‍ഹതയുള്ള പിന്നോക്ക- ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ സംവരണത്തോത് എട്ടുശതമാനംകൂടി ഉയര്‍ത്താനും എല്‍ഡിഎഫ് മന്ത്രിസഭ തീരുമാനിച്ചത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്തുശതമാനം സംവരണം ചെയ്യുമ്പോള്‍ ഇതുവരെ പൊതുവിഭാഗത്തിലേക്ക് പോയ തസ്തികകളിലാണ് കുറവുവരുന്നത്. അതിനാല്‍ ഈ തീരുമാനം പിന്നോക്കവിഭാഗങ്ങള്‍ക്ക് ദോഷമാണെന്നത് തെറ്റിദ്ധാരണാജനകമാണ്. ഇതില്‍ പല വിമര്‍ശകരും കാണാതെ പോകുന്ന ഒരു വസ്തുത ദേവസ്വം നിയമനങ്ങളില്‍ ആദ്യമായിട്ടാണ് പട്ടികജാതി- വര്‍ഗ- പിന്നോക്കാദി ജനവിഭാഗങ്ങള്‍ക്ക് സംവരണം ലഭ്യമാകുന്നത് എന്നതാണ്. എല്‍ഡിഎഫ് അംഗീകരിച്ചിരിക്കുന്ന ഈ നയം ഏതെങ്കിലും സമുദായസംഘടനകളുടെ സംവരണനിലപാടുകളെ അംഗീകരിച്ചുകൊണ്ടുള്ള ഒന്നല്ല. എന്‍എസ്എസിന്റെയോ എസ്എന്‍ഡിപിയുടെയോ മറ്റേതെങ്കിലും സമുദായ സംഘടനകളുടെയോ സംവരണനിലപാട് പകര്‍ത്തുകയല്ല സിപിഐ എമ്മും എല്‍ഡിഎഫും ചെയ്തിരിക്കുന്നത്.

നെട്ടൂര്‍ കമീഷന്‍, നരേന്ദ്രന്‍ കമീഷന്‍ തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടങ്ങളില്‍ സംവരണത്തെ സംബന്ധിച്ച് സുതാര്യമായ നയമാണ് സിപിഐ എം സ്വീകരിച്ചത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് നിശ്ചിതശതമാനം സംവരണം നല്‍കണമെന്നും അതിന് ഭരണഘടനാ ഭേദഗതി വേണമെന്നും 1990 നവംബര്‍ നാലിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം നിര്‍ദേശിച്ചിട്ടുണ്ട്. സംവരണം സംബന്ധിച്ച് ഞങ്ങള്‍ പൊടുന്നനെ എന്തോ പുതിയ നയം രൂപപ്പെടുത്തി എന്ന പ്രചാരണത്തിന്റെ അര്‍ഥശൂന്യത ഓര്‍മപ്പെടുത്തുന്നതിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മുന്നോക്കസമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്തുശതമാനം സംവരണമെന്ന നിര്‍ദേശം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എല്‍ഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്്. അതാണ് ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കെല്ലാം ഏകാഭിപ്രായമാണ്. എന്നാല്‍, യുഡിഎഫും അതിലെ ഘടകകക്ഷികളും ബിജെപിയും ഇതുവരെ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ല. മുസ്ളിംലീഗാകട്ടെ സര്‍ക്കാര്‍ തീരുമാനത്തെ പരസ്യമായി എതിര്‍ത്തിട്ടുണ്ട്. പക്ഷേ, സാമൂഹ്യനീതിക്കു വേണ്ടിയുള്ള ചുവടുവയ്പാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്.

കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡാണുള്ളത്. ഒരു ഘട്ടംവരെ മുന്നോക്കവിഭാഗക്കാരായ ഹൈന്ദവരുടെമാത്രം നിയന്ത്രണത്തിലായിരുന്നു ക്ഷേത്രങ്ങള്‍. പിന്നോക്കസമുദായക്കാര്‍ക്ക് പ്രവേശനംപോലും നിഷിദ്ധമായിരുന്നു. 1970കളില്‍വരെ രാജാവിന്റെ ഒരു പ്രതിനിധിയെക്കൂടി ദേവസ്വം ബോര്‍ഡുകളില്‍ നോമിനേറ്റ് ചെയ്തിരുന്നു. എന്നാല്‍, പിന്നോക്കവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ദേവസ്വം ഭരണത്തിലോ ജോലിയിലോ പ്രാതിനിധ്യമില്ലായിരുന്നു. ചരിത്രത്തിലാദ്യമായി 2007ലെ എല്‍ഡിഎഫ് സര്‍ക്കാരാണ് ദേവസ്വം ബോര്‍ഡുകളില്‍ ഒരാള്‍ പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ടവരായിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. അതിപ്പോഴും തുടരുന്നു. ദേവസ്വം ജോലികളില്‍ സംവരണവ്യവസ്ഥ  വേണമെന്ന ആവശ്യവും മുന്നോട്ടുവച്ചത് 2007ലെ എല്‍ഡിഎഫ് സര്‍ക്കാരാണ്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചട്ടത്തില്‍ ഹിന്ദു പിന്നോക്കസമുദായങ്ങള്‍ക്ക് 32 ശതമാനം സംവരണം 2015ല്‍ വ്യവസ്ഥ ചെയ്തു. പക്ഷേ, സംവരണത്തിന്റെ ആനുകൂല്യം പിന്നോക്കജാതിക്കാര്‍ക്ക് കിട്ടിയിട്ടില്ല. 2016 നവംബറില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിയമിച്ച പുതിയ റിക്രൂട്ട്മെന്റ് ബോര്‍ഡാണ് സംവരണച്ചട്ടം കൃത്യമായി പാലിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള ശാന്തിക്കാരുടെ നിയമനത്തില്‍ പിന്നോക്കസമുദായങ്ങള്‍ക്ക് 32 ശതമാനം സംവരണം പാലിച്ച് 62 ഒഴിവുകളിലേക്ക് നിയമനം നടത്തിയപ്പോള്‍ 36 അബ്രാഹ്മണരെ ഉള്‍പ്പെടുത്തിയത് ചരിത്രസംഭവമാണ്. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം നടന്ന ഏറ്റവും വലിയ നിശബ്ദ സാമൂഹ്യവിപ്ളവമാണിത്.

സംവരണപ്രശ്നമുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ദുഷ്പ്രചാരണം നടത്തി ആളെ കൂട്ടാനുള്ള നീക്കം കേരളത്തിന്റെ സമാധാനജീവിതത്തെ ഇല്ലാതാക്കാനാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ കീഴില്‍ തൊഴിലവസരം കുറയുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ഇത്തരം അവസ്ഥയ്ക്കെതിരെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും ഐക്യനിരയാണ് ഉയര്‍ന്നുവരേണ്ടത്. അതിലൂടെയേ തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ. അത്തരം പോരാട്ടങ്ങള്‍ക്കായി പാവപ്പെട്ടവരെ യോജിപ്പിക്കുന്ന നയമാണ് എല്‍ഡിഎഫ് മുന്നോട്ടുവച്ചിട്ടുള്ളത്. ദുരിതം അനുഭവിക്കുന്ന ജനങ്ങളെയാകെ യോജിപ്പിക്കുന്നതിനുപകരം അവര്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാക്കി ജനവിരുദ്ധനയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ചില സമുദായ സംഘടനകളും ജാതി പാര്‍ടികളും മറ്റും ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാനും എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവരെ സംരക്ഷിക്കാനും സാമൂഹ്യനീതി ഉറപ്പുവരുത്താനുമുള്ള നയമാണ് വേണ്ടത്. അതിന് എല്‍ഡിഎഫ് മുന്നോട്ടുവച്ച സംവരണനയം ഉറപ്പാക്കണം.

24-Nov-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More