യച്ചൂരിയോടുള്ള സ്നേഹത്തിന് പിന്നില്‍

കോണ്‍ഗ്രസ് പിന്തുണയുമായി പാര്‍ലമെന്റില്‍ ചെന്ന് ഭരണകക്ഷിക്കെതിരെ മാത്രമല്ല സംസാരിക്കേണ്ടി വരിക. നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായും പ്രതികരിക്കേണ്ടി വരും. വര്‍ഗീയത എന്നത് സാമ്രാജ്യത്വ അജണ്ടയുടെ ബാക്കിപത്രം കൂടിയാണ്. അതിനെല്ലാമെതിരെ സംസാരിക്കുമ്പോള്‍ തീര്‍ച്ചയായും കോണ്‍ഗ്രസിന് നേരെ വിരല്‍ചൂണ്ടേണ്ടി വരും. കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായി സംസാരിക്കുമ്പോള്‍, സിപിഐ എംന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ സീതാറാം യച്ചൂരിയെ കോണ്‍ഗ്രസുകാര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുമെന്നാണോ കരുതുന്നത്? തങ്ങളുടെ താല്‍പര്യങ്ങളും നിലപാടുകളും ആണ് തങ്ങളുടെ പിന്തുണയില്‍ രാജ്യസഭയില്‍ വരുന്നയാള്‍ പ്രകാശിപ്പിക്കേണ്ടത് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സീതാറാമും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന് വെക്കും. അത് മാത്രമാണ് സംഭവിക്കുക.

സിപിഐ എം സീതാറാം യച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് അയക്കാത്തത് ചരിത്രപരമായ രണ്ടാമത്തെ മണ്ടത്തരമാണ് എന്ന വാദവുമായി ചില മാധ്യമ പ്രവര്‍ത്തകര്‍ സിപിഐ എം വിഭാഗീയത എന്ന പഴയവീഞ്ഞ് പുതിയകുപ്പിയില്‍ നിറച്ച് ഇറങ്ങിയിട്ടുണ്ട്.

ജ്യോതിബസുവിനെ പ്രധാനമന്ത്രി ആക്കാത്തതാണ് ഇവരുടെ കണ്ണില്‍ ഒന്നാമത്തെ മണ്ടത്തരം.

സിപിഐ എംന് പാര്‍ലമെന്റില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. ഇടതുപക്ഷത്തിനും ഭൂരിപക്ഷമില്ല. സിപിഐ എം പ്രതിനിധിയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് പിന്തുണ നല്‍കുന്നത്. കോണ്‍ഗ്രസ് െരു വലതുപക്ഷ പാര്‍ട്ടിയാണ്. അവരുടെ നയവും നടപടികളുമാണ് ഇന്ത്യയെ ഇത്രയും പരിതാപകരമായ അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചത് എന്നത് ഏവര്‍ക്കും അറിവുള്ള കാര്യവുമാണ്. സിപിഐ എംന്റെ നിലപാടുകള്‍ക്കും പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ക്കും ഭൂരിപക്ഷം വേണമെങ്കില്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കണം. സിപിഐ എംന്റെ നവലിബറല്‍ വിരുദ്ധ ബദല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കുമോ?

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഖ്യാപിതമായ നവ ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ- കോര്‍പ്പറേറ്റ് വല്‍ക്കരണ നയങ്ങള്‍ സിപിഐ എംന്റെ പ്രധാനമന്ത്രിയെ കൊണ്ട് നടപ്പിലാക്കാമെന്ന വ്യാമോഹമായിരുന്നു കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന സ്ഥാപിക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന അവസരമായാണ് പ്രധാനമന്ത്രിയാവാനുള്ള ക്ഷണമെന്ന തന്ത്രത്തിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചത്. സിപിഐ എം അത് നന്നായി മനസിലാക്കി മാറി നിന്നത് തീര്‍ത്തും വര്‍ഗപരമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ്.

പിന്തുണ നല്‍കുവാന്‍ മാത്രമുള്ളതല്ല, പിന്‍വലിക്കാന്‍ കൂടിയുള്ളതാണെന്ന് 'മണ്ടത്തരസിന്താന്തം' ചമക്കുന്ന മാധ്യ.മ പ്രവര്‍ത്തകര്‍ക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടൊന്നുമല്ല.

സിപിഐ എംന്റെ ജനറല്‍ സെക്രട്ടറിയാണ് സീതാറാം യച്ചൂരി. അദ്ദേഹം കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് പോകണം എന്ന ആഗ്രഹമാണ് പലരും പറയുന്നത്. ഇപ്പോള്‍ പാര്‍ലമെന്റിലുള്ള ബി ജെ പിയും കോണ്‍ഗ്രസും ഒരേ നയങ്ങളുടെ വക്താക്കളാണ്. സാമ്രാജ്യത്വത്തിന്റെ അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ ഈ രണ്ട് പാര്‍ട്ടികളും മത്സരിക്കുന്നവരാണ്. ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും എന്ത് വ്യത്യാസമാണ് ബി ജെ പി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്?  ഈ നയങ്ങള്‍ക്കെതിരായാണ്, ഇക്കൂട്ടരുടെ അഴിമതികള്‍ക്കെതിരായാണ് ഇടതുപക്ഷവും വിശിഷ്യാ സിപിഐ എമ്മും പാര്‍ലമെന്റിനകത്തും പുറത്തും ശബ്ദമുയര്‍ത്തുന്നത്. പ്രതിഷേധിക്കുന്നത്. തിരുത്തിക്കാന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് പിന്തുണയുമായി പാര്‍ലമെന്റില്‍ ചെന്ന് ഭരണകക്ഷിക്കെതിരെ മാത്രമല്ല സംസാരിക്കേണ്ടി വരിക. നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായും പ്രതികരിക്കേണ്ടി വരും. വര്‍ഗീയത എന്നത് സാമ്രാജ്യത്വ അജണ്ടയുടെ ബാക്കിപത്രം കൂടിയാണ്. അതിനെല്ലാമെതിരെ സംസാരിക്കുമ്പോള്‍ തീര്‍ച്ചയായും കോണ്‍ഗ്രസിന് നേരെ വിരല്‍ചൂണ്ടേണ്ടി വരും. കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായി സംസാരിക്കുമ്പോള്‍, സിപിഐ എംന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ സീതാറാം യച്ചൂരിയെ കോണ്‍ഗ്രസുകാര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുമെന്നാണോ കരുതുന്നത്? തങ്ങളുടെ താല്‍പര്യങ്ങളും നിലപാടുകളും ആണ് തങ്ങളുടെ പിന്തുണയില്‍ രാജ്യസഭയില്‍ വരുന്നയാള്‍ പ്രകാശിപ്പിക്കേണ്ടത് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സീതാറാമും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന് വെക്കും. അത് മാത്രമാണ് സംഭവിക്കുക.

സിപിഐ എം ജനറല്‍ സെക്രട്ടറിയില്‍ ഉത്തരവാദിത്തപ്പെട്ട കടമ, ആ പാര്‍ട്ടിയെ രാജ്യമാകെ ശക്തിപ്പെടുത്തുക എന്നതാണ്. അതിനായുള്ള വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിനിടയില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനം അദ്ദേഹത്തിന് നിര്‍വഹിക്കാന്‍ സാധിക്കില്ല. സിപിഐ എംന്റെ ഏതെങ്കിലും ലോക്കല്‍ സെക്രട്ടറിയോ, ഏരിയാ സെക്രട്ടറിയോ, ജില്ലാ സെക്രട്ടറിയോ, സംസ്ഥാന സെക്രട്ടറിയോ പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് 'പാര്‍ട്ടിയെ വളര്‍ത്താനുള്ള മുഴുവന്‍ സമയ പ്രവര്‍ത്തകരായി' നില്‍ക്കുന്നുണ്ടോ? എന്ന ചോദ്യത്തിനുള്ള ഉത്തരം ഇല്ല എന്ന് തന്നെയാണ്. അതാണ്‌ ആ പാര്‍ട്ടിയുടെ ശൈലി. അത് തിരുത്തണം എന്ന്‍ ചില കേന്ദ്രങ്ങള്‍ വല്ലാതെ 'സ്നേഹിച്ച്' പറഞ്ഞുകൊണ്ടിരിക്കുന്നത് നക്കിയായാലും കൊല്ലണം എന്നുള്ള ഉദ്ദേശത്തോടെ ആണ്. 

ഇപ്പോള്‍ നടക്കുന്ന മാധ്യമ വിചാരണകള്‍ സീതാറാം യച്ചൂരിയോടും സിപിഐ എംനോടുമുള്ള സ്‌നേഹം കൊണ്ടുള്ളതല്ല. സീതാറാം യച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കാതിരിക്കാന്‍ വിഭാഗീയമായ ചില പ്രവര്‍ത്തനങ്ങള്‍ ആ പാര്‍ട്ടിയിലെ ചിലര്‍ നടത്തി എന്ന് സ്ഥാപിക്കാനാണ്. ആ പാര്‍ട്ടിക്കകത്ത് ചില പ്രശ്‌നങ്ങളുണ്ട്, പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങള്‍ ശരിയല്ല എന്നൊക്കെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണ്. ഈ യച്ചൂരിസ്‌നേഹമൊക്കെ തിരിച്ചറിയാനുള്ള കഴിവൊക്കെ ജനങ്ങള്‍ക്കുണ്ടെന്ന് മാധ്യമങ്ങളും നിക്ഷിപ്ത താല്‍പ്പര്യക്കാരും മനസിലാക്കണം. 

25-Jul-2017