കഴിഞ്ഞ തെരഞ്ഞെടുപ്പ് ചുമതലയിലിരുന്നപ്പോൾ തെരഞ്ഞെടുപ്പ് നടപടികൾ വലിയ രീതിയിൽ അലങ്കോലപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് രത്തൻ ഖേൽക്കറെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദം ലഭിക്കാതിരുന്നതിന് പിന്നിൽ ഇദ്ദേഹമാണെന്നും, ഇതിനെതിരെ കേരളത്തിലുടനീളം ജനങ്ങളിൽ നിന്ന് ശക്തമായ ആക്ഷേപം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിൽ ഇത്തരത്തിൽ ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സർക്കാർ ഉന്നത സ്ഥാനത്ത് നിയമിച്ചപ്പോൾ അതിനെ രാഹുൽ ഗാന്ധി ശക്തമായി എതിർത്തിരുന്നു. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്ന് അദ്ദേഹം വിമർശിച്ചു.

രത്തൻ ഖേൽക്കറുടെ ഈ നിയമനം ‘ഡീലിന്റെ’ ഭാഗമാണ്. ഈ നിയമനത്തിന് പിന്നിലെ യഥാർത്ഥ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മാത്രം അറിഞ്ഞുകൊണ്ട് വളരെ തിടുക്കത്തിലാണ് ഈ നിയമനം നടത്തിയിട്ടുള്ളതെന്ന് കെ സി വേണുഗോപാലിന്റെ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാം. കൂടാതെ, ഈ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.