സംസ്ഥാനത്തെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ആരംഭിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശനനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ക് ഡൗണിലെ നിയന്ത്രണങ്ങൾ ഇങ്ങനെ.

* ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം.



* പാൽ, പത്രവിതരണം രാവിലെ എട്ടിനുമുമ്പ്‌ പൂർത്തിയാക്കണം.



* റേഷൻകടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ, പാൽ ബൂത്തുകൾ തുടങ്ങിയവ അഞ്ചുവരെ പ്രവർത്തിക്കാം.

* ഹോട്ടലുകളും െറേസ്റ്റാറന്റുകളും രാവിലെ ഏഴുമുതൽ വൈകീട്ട് 7.30 വരെ ഹോം ഡെലിവറിക്കുമാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്‌സൽ സർവീസും അനുവദിക്കില്ല.

* മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എ.ടി.എമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എല്ലാദിവസവും പ്രവർത്തിക്കും.

* അവശ്യവസ്തുക്കൾ അടുത്തുള്ള കടയിൽനിന്ന്‌ വാങ്ങണം.

* ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പത്തുമുതൽ ഒന്നുവരെ പ്രവർത്തിക്കാം. സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിക്കും. ഇ-കൊമേഴ്‌സ്, അവശ്യവസ്തുക്കളുടെ ഡെലിവറി ഏഴുമുതൽ രണ്ടുവരെ.

മറ്റുനിയന്ത്രണങ്ങൾ

ജില്ലയിലേക്ക്‌ പ്രവേശിക്കുന്നതും പുറത്തേക്കുപോകുന്നതും നിയന്ത്രിക്കും. ചരക്കുഗതാഗതം, അവശ്യസേവനങ്ങൾ എന്നിവയ്ക്കുമാത്രമേ സംസ്ഥാനാന്തരഗതാഗതം അനുവദിക്കൂ. കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

മാധ്യമപ്രവർത്തകർക്ക്‌ ജില്ലയിലേക്കുപ്രവേശിക്കാനും വിട്ടുപോകാനും പോലീസിന്റെ പ്രത്യേക പാസ് വേണം. വീട്ടുജോലിക്കാർ, ഹോംനഴ്‌സ് തുടങ്ങിയവർക്ക് ഓൺലൈൻ പാസ് നിർബന്ധം. ഇലക്ട്രോണിക്, പ്ലമ്പിങ് ജോലികൾ ചെയ്യുന്ന ടെക്‌നീഷ്യന്മാർക്കും പാസ് നിർബന്ധം. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കണം.

ട്രിപ്പിൾ ലോക്‌ഡൗണുള്ള ജില്ലകളുടെ അതിർത്തികൾ അടച്ചാണ് നിയന്ത്രണം.