ഇടത് മുന്നണിയിലെ മന്ത്രിസ്ഥാനവിഭജനം പൂര്‍ത്തിയായി. 21 അംഗ മന്ത്രിസഭ 20 ന് വൈകിട്ട് അധികാരമേല്‍ക്കും. ഒരു സീറ്റില്‍ ജയിച്ച ഘടകകക്ഷികളില്‍ ആന്‍റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും ആദ്യ രണ്ടര വര്‍ഷം മന്ത്രിമാരാകും. ജെ.ഡി.എസിന്‍റെ മന്ത്രിയായി കെ. കൃഷ്ണന്‍കുട്ടിയെ തീരുമാനിച്ചു. സിപിഎമ്മിന് 12 ഉം സി.പി.ഐയ്ക്ക് നാലും കേരള കോണ്‍ഗ്രസ് എം,എന്‍സിപി,ജെഡിഎസ് എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും നല്‍കി.

ഒരു സീറ്റില്‍ ജയിച്ച എല്‍ജെഡി ഒഴികെ നാല് ഘടകക്ഷികള്‍ക്കും രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കും.ആന്‍റണി രാജുവും,അഹമ്മദ്ദേവര്‍ കോവിലും ആദ്യ രണ്ടരവര്‍ഷം മന്ത്രിമാരാകും.കടന്നപ്പള്ളി രാമചന്ദ്രന്‍ ,കെബി ഗണേഷ് കുമാര്‍ എന്നിവര്‍ക്ക് അവസാനത്തെ രണ്ടരവര്‍ഷം നല്‍കും. കേരള കോണ്‍ഗ്രസ് എം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് നല്‍കിയത്.

റോഷി അഗസ്റ്റിന്‍ മന്ത്രിയും എന്‍ജയരാജ് ചീഫ് വിപ്പുമാകും.പൊതുമരാമത്ത് വകുപ്പാണ് പാര്‍ട്ടി ചോദിക്കുന്നത്. ജെഡിഎസിന്‍റെ മന്ത്രിയായി കെ കൃഷ്ണന്‍ കുട്ടി തന്നെ തുടരട്ടെയെന്ന് ജെഡിഎസ് നേതൃത്വം തീരുമാനിച്ചു. ജലവിഭവ വകുപ്പ് തന്നെ ജെഡിഎസിന് നല്‍കാനാണ് സാധ്യത.

എന്‍സിപിയുടെ മന്ത്രിയെ നാളെ തീരുമാനിക്കും.എകെ ശശീന്ദ്രന്‍,തോമസ് കെ തോമസ് എന്നിവരില്‍ ഒരാള്‍ മന്ത്രിയാകും.ടേം വ്യവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ട്. 20 ന് വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകളുടെ എണ്ണം കുറച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്.