മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്നാടിന്റെ ഉറപ്പ്. ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് തമിഴ്നാടിന്റെ ഉറപ്പ് നല്‍കിയത്. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ സ്പില്‍വേ വഴി ജലം ഒഴുക്കിക്കളയും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി കവിയാന്‍ അനുവദിക്കരുതെന്ന് തമിഴ്നാടിനോട് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ തുറക്കേണ്ടി വന്നാല്‍ അധിക ജലം ഇടുക്കി ഡാമിന് ഉള്‍ക്കൊള്ളാനാകില്ല. ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങിയതോടെ ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

നിലവില്‍ 137.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മഴയ്ക്ക് ശമനമായതോടെ നീരൊഴുക്കിലും കുറവുവന്നു. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും അറിയിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. 139.99 അടിയായി ജല നിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തേക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പു വര്‍ധിച്ച്‌ ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.