സംസ്ഥാനത്തെ കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന ഉമ്മൻ ചാണ്ടി, ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. വലിയ വീഴ്ചക്ക് ശേഷം പിടഞ്ഞെടുന്നേൽക്കാൻ കഠിന പരിശ്രമം നടത്തുന്ന കോൺഗ്രസ് പാർട്ടിയെ തകർക്കുന്ന സമീപനം ആരിൽ നിന്നും ഉണ്ടാവരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

പാർട്ടിക്കപ്പുറമല്ല ഒരാളും എന്ന ഓർമ എല്ലാവർക്കും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വവുമായുള്ള ഭിന്നത മൂലം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ കെപിസിസി പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

വലിയ ഒരു വീഴ്ച്ചക്ക് ശേഷം പിടഞ്ഞെഴുനേൽക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോൺഗ്രസ്സ് പാർട്ടി. അതിനു വേണ്ടി നേതാക്കളെക്കാർ ഏറെ കഷ്ടപ്പെടുന്നത് താഴെത്തട്ടിലെ പ്രവർത്തകർ ആണ്.. അവർ വെയിലും മഴയും കൊണ്ടും, തെരുവിൽ പോലീസിന്റെ അടി വാങ്ങിയും ഈ പാർട്ടിയെ ശക്തിപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ അവരുടെ മനസ്സ് തകർക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അത് എത്ര വലിയ നേതാവാണെങ്കിലും പ്രവർത്തകർ അംഗീകരിക്കില്ല.

പാർട്ടിക്കപ്പുറമല്ല ഒരാളും എന്ന ഓർമ്മ എല്ലാവർക്കും ഉണ്ടാകണം. ഞാൻ അടക്കമുള്ള എല്ലാ നേതാക്കളും ആയിരിക്കുന്ന പദവികൾ ഈ പാർട്ടിയിലെ സാധാരണക്കാരന്റെ അധ്വാനമാണ്.. ഈ ദിവസങ്ങളിൽ പത്ര മാധ്യമങ്ങളിൽ വന്ന ചില വാർത്തകൾ പ്രവർത്തകരുടെ ആത്മവീര്യം ചോർത്തി കളയുന്നതാണ് എന്നത് കൊണ്ടാണ് ഇത് ഇവിടെ കുറിച്ചത്.