കേരളത്തിൽ ലോകായുക്തക്ക് അധികാരം നൽകിയത് ഭരണഘടനാ വിരുദ്ധമായിട്ടാണെന്നും അതിലാണ് മാറ്റം വരുത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് എ.ജി നിയമോപദേശം നല്‍കിയതെന്നും കോടിയേരി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ആക്ട് പരിശോധിച്ചു. എ.ജിയുടെ നിയമോപദേശം തേടിയ ശേഷമാണ് തീരുമാനമെന്നും 2021 ഏപ്രില്‍ 23 നാണ് നിയമോപദേശം ലഭിച്ചതെന്നും കോടിയേരി വ്യക്തമാക്കി.

രമേശ് ചെന്നിത്തല പരാതി കൊടുത്തത് 2021 നവംബറിലാണ്. ബിന്ദുവിനെതിരെ പരാതി നല്‍കിയതു കൊണ്ടല്ല ഭേദഗതി വരുത്തുന്നത്. സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കണ്ടെന്നും അങ്ങനെയൊരു കീഴ് വഴക്കമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കോവിഡ് വ്യാപനം കണക്കിലെടുത്തേ പരിപാടികള്‍ നടത്താവൂ എന്ന് ഓരോ ജില്ലാ കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാന സമ്മേളനം മാറ്റുന്നത് ഫെബ്രുവരി രണ്ടാം വാരം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.