സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. എല്ലാ മെഡിക്കൽ കോളേജുകളിലും കൺട്രോൾ റൂമുകൾ തുറക്കും. ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം എന്ന പേരിൽ നാളെ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്നും വീണാ ജോർജ്ജ് പറഞ്ഞു. അതേസമയം പ്രതീക്ഷിച്ച വർധനയാണിതെന്നും ആരോ​ഗ്യ വകുപ്പ് സജ്ജമാണെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 57ശതമാനം ഐ സി യുകൾ ഒഴിവുണ്ട്. വെന്റിലേറ്റർ സൗകര്യം 14ശതമാനം മാത്രമേ ഇപ്പോൾ ഉപയോ​ഗിച്ചിട്ടുള്ളു. സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കി ചികിൽസ നൽകുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. രോഗവ്യാപനം അതിതീവ്രമായി തുടരുമ്പോഴും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കുറവെന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. വാക്സിനേഷൻ വേഗത്തിലാക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയിലെ അടക്കം ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗവും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്നിരുന്നു. ആരോഗ്യ പ്രവർത്തകരിലെ കൊവിഡ് വ്യാപനം വെല്ലുവിളിയാണ്. ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കുക പ്രധാനമാണ്. കുറവ് നികത്താൻ 4917 ആളുകളെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകരിലെ രോഗബാധ തടയാനായി നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെങ്കിലും രോഗബാധിതർ ഹോം ഐസലേഷൻ കർശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.