ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ബാധ്യതയില്ലെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിധി കോപ്പറേറ്റീവ് ഫെഡറിലസത്തിന്റെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കുന്നു.

ജി.എസ്.ടി നടപ്പിലാക്കാന്‍ നടപടികള്‍ തുടങ്ങിയ കാലം മുതല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച നിലപാടുകളെ സാധൂകരിക്കുന്ന വിധിയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നതെന്നും കെ.എന്‍ ബാലഗോപാല്‍.

ജി.എസ്.ടി കൗണ്‍സിലിന്റെ നികുതി സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നവയെല്ലെന്നും മറിച്ച് ഉപദേശ രൂപത്തിലുള്ളതാണെന്നുമുള്ള വിധിയിലൂടെ സംസ്ഥാനത്തിന്റെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.

ജി.എസ്.ടി സംബന്ധിച്ച നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇന്ത്യ സഹകരണ ഫെഡറല്‍ സംവിധാനത്തില്‍ അധിഷ്ഠിതമായ രാജ്യമാണ്. നികുതി വിഷയങ്ങളില്‍ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിനും നിയമസഭകള്‍ക്കും ഒരു പോലെ അധികാരമുണ്ട്. ജി.എസ്.ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ ബാധകമാക്കിയാല്‍ രാജ്യത്തെ ഫെഡറല്‍ ഘടനയെ ബാധിക്കുമെന്നായിരുന്നു കോടതി വിധിച്ചത്.