എറണാകുളം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയിലെ  െ്രെകംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ മൂന്ന് ദിവസത്തെ  ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അറസ്റ്റ് ചെയ്തത്. കേസില്‍  ഫ്രാങ്കോ മുളയ്ക്കല്‍  നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം  കണ്ടെത്താനായി മൂന്ന് ദിവസം നടത്തിയ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫ്രാങ്കോ മുളയ്ക്കലിന്റെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ നിര്‍ണായക തെളിവുകളായി മാറിയപ്പോള്‍ മൂന്നുദിവസത്തെ ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്ക്കലിന് പല ചോദ്യങ്ങള്‍ക്കും ഉത്തരവുമുണ്ടായിരുന്നില്ല. സംഭവം നടന്നതായി കന്യാസ്ത്രീ പരാതിപ്പെട്ട 2014 മെയ് അഞ്ചിന് താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചു. എന്നാല്‍, കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയില്‍ എത്തിയില്ലെന്ന് വ്യക്തമാക്കുന്ന ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചപ്പോള്‍ ഫ്രാങ്കോ നിശബ്ദനായി. 

പല ചോദ്യങ്ങള്‍ക്കും മുമ്പില്‍ കൃത്യമായ മറുപടിയില്ലാതെ ഫ്രാങ്കോ തലകുനിച്ചിരുന്നു. സ്വകാര്യചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന വീഡിയോ ഫ്രാങ്കോ അന്വേഷണസംഘത്തിന് കൈമാറി. ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം ഫ്രാങ്കോയ്ക്ക് മുന്നില്‍ തെളിയിച്ചു. അതോടെ അറസ്റ്റ് ഉറപ്പായി. ആദ്യദിവസത്തെ ചോദ്യങ്ങളും മറുപടിയും റേഞ്ച് ഐജി വിജയ് സാഖറേ, കോട്ടയം എസ്പി ഹരിശങ്കര്‍, വൈക്കം ഡിവൈഎസ്പി സുഭാഷ് എന്നിവര്‍ യോഗം ചേര്‍ന്ന്  വിശകലനം ചെയ്തിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് മൊഴികളിന്‍മേല്‍ നടത്തിയ തുടര്‍ തെളിവെടുപ്പുകളും പോലീസിന് ഗുണം ചെയ്തു. കേരള പോലീസിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെയും അഭിമാനമായി മാറുകയാണ് മുന്‍ ബിഷപ്പ് ഫ്രാഹ്‌കോ മുളയ്ക്കലിന്റെ അറസറ്റ്.