പമ്പ: പമ്പയില്‍ അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യമില്ലെന്ന് മാധ്യമങ്ങളോട് പരാതി പറഞ്ഞ കണ്ണന്താനത്തിനോട് തങ്ങൾക്ക് ഒരു അസൗകര്യവും ഇല്ലെന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന അയ്യപ്പ ഭക്തര്‍. സംഭവം തിരിഞ്ഞു മറിഞ്ഞതോടെ ഭക്തരെ ഗൗനിക്കാതെ കണ്ണന്താനം മുന്നോട്ടു നീങ്ങി. ഇന്നലെ പമ്പയില്‍ വെച്ച് മാധ്യമങ്ങളോട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി കണ്ണന്താനം സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു സംഭവം. ആര് എങ്ങനെ തീരുമാനമെടുക്കുന്നു എന്നൊന്നും എനിക്കറിയില്ല. മനുഷ്യന് ദുരിതമുണ്ടാക്കുക എന്ന് മാത്രമാണ് സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ഉദ്ദേശമെന്ന് തോന്നുന്നു. നിലയ്ക്കല്‍ കണ്ടു ഇവിടെ വന്നു. അറിഞ്ഞെടുത്തോളം ഇവിടെ ഒരു സൗകര്യവുമില്ല.’ കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഒരു പ്രശ്നവും ഇല്ലാതെ അയ്യപ്പനെ ദര്‍ശിച്ചു പോകുന്നുണ്ടെന്നു തമിഴ് നാട്ടില്‍ നിന്നു വന്ന ഭക്തന് മന്ത്രിയോട് പറഞ്ഞു. ഇത് കേട്ടതും പതുക്കെ ഒന്നും അറിയാത്ത പോലെ കണ്ണന്താനം നടന്നുനീങ്ങി.മന്ത്രി ശ്രദ്ധിക്കുന്നില്ലായെന്നു കണ്ട കര്‍ണാടകയില്‍ നിന്നുള്ള ഭക്തന് വിളിച്ചു പറയുന്നുണ്ട്, കുട്ടികളുമായി ഒരു അസൗകര്യവും പ്രശ്നവും ഇല്ലാതെ ഞങ്ങള്‍ ദര്‍ശനം നടത്തിയെന്ന്.
പോലീസ് സേവനങ്ങള്‍ മികച്ചതാണെന്ന് അയ്യപ്പ ഭക്തന്മാര് അഭിപ്രായപ്പെട്ടു . നല്ല സേവനമാണ് സന്നിധാനത്ത് പൊലീസ് നല്‍കുന്നത്. ‘കേരള പൊലീസ് മികച്ച രീതിയില്‍ ശബരിമലയെ നിയന്ത്രിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പരിശോധനകള്‍ നടത്തുന്നതിലും മികച്ച സേവനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ളത്. പേടിയോടെ ശബരിമലയില്‍ എത്തിയതെങ്കിലും ഇപ്പോള്‍ വളരെ സന്തോഷമുണ്ടെന്ന് ചെന്നൈയില്‍ നിന്നും വന്ന അയ്യപ്പ ഭക്തന് പറയുന്നു.
അതെ സമയം ശബരിമല സന്നിധാനത്തുനിന്ന് ഞായറാഴ്ച രാത്രി അറസ്റ്റു ചെയ്ത 70 പേരില്‍ 69 പേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി, ഒരാൾ പ്രായപൂർത്തി ആവാത്തതിനാൽ ജയിലിലേക്ക് മാറ്റിയിട്ടില്ല .