കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരികെയെടുത്ത മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയോട് ചോദ്യങ്ങളെറിഞ്ഞുകൊണ്ട് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തുവന്നു.

വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

"ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍, വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

1, അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. WCCഅവള്‍ക്കൊപ്പം."

അമ്മയുടെ സ്ത്രീവിരുദ്ധ നിലപാടിനെ തുറന്നുകാട്ടി വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രതികരണം അമ്മയുടെ ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രവര്‍ത്തകര്‍ക്ക് സിനിമകള്‍ നിഷേധിക്കാനുള്ള ശ്രമവുമായി അമ്മയിലെ ഒരു വിഭാഗം മുന്നോട്ടുപോകുന്ന സൂചനയുണ്ട്. വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ നിലപാടുകളുമായി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്ന യുവനടന്‍മാര്‍ പോലും ദിലീപിന് വേണ്ടി അമ്മയിലെ പ്രമുഖര്‍ സംസാരിച്ചപ്പോള്‍ അനുരഞ്ജനത്തിന് തയ്യാറായി എന്ന ആരോപണം ഉയരുന്ന സാഹചര്യത്തില്‍ പുറത്തുവന്ന വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രതികരണത്തിന് ഏറെ പ്രസക്തിയുണ്ട്.