സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്ററിനെതിരെ സമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ടി വി രാജേഷ് ഡിജിപിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയ്ക്ക് വോട്ടര്‍മാരില്‍ ഭിന്നിപ്പുണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ ലഹള സൃഷ്ടിക്കാനുള്ള ഉദ്ദേശത്തിലാണ് വ്യാജപ്രചരണം.

റസാഖ് പടിയൂർ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് എം വി ​ഗോവിന്ദന്റെ ചിത്രവും പാര്‍ട്ടി ചിഹ്നവും ചേര്‍ത്ത് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചത്. ‘ഇപ്പോ എന്തായ്ക്ക് മാപ്ളവുകളെ’ എന്ന മേല്‍കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

മുസ്ലീം ജനങ്ങളില്‍ ആശങ്കയും ഭീതിയും ജനിപ്പിക്കുന്നതിനും സിപിഐഎമ്മിന് എതിരെ വര്‍​ഗീയവി​ദ്വേഷം ഉണ്ടാക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് ടി വി രാജേഷ് നൽകിയ പരാതിയില്‍ പറയുന്നു.
ഈ പോസ്റ്റ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണ്. കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനുമായി അടുത്ത വ്യക്തിബന്ധമുള്ളയാളും തെരെഞ്ഞെടുപ്പിലെ സജീവപ്രവര്‍ത്തകനുമാണെന്ന് ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ വ്യക്തമാണ്. കെ സുധാകരന്റെ അറിവോടെയാകാം ഈ പ്രചരണമെന്ന് സംശയിക്കേണ്ടിയിരുന്നു.

ഈ സാഹചര്യത്തില്‍ പെരുമാറ്റ ചട്ടലംഘനത്തിന് റസാഖ് പടിയൂരിനും യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും പോസ്റ്റ് പിന്‍വലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ടി വി രാജേഷ് പരാതിയില്‍ ആവശ്യപ്പെട്ടു.