വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജക്ക് നേരെ നടന്ന സൈബര്‍ അക്രമണം നീചമായ പ്രവര്‍ത്തനമാണെന്ന് എ വിജയരാഘവന്‍. വ്യക്തിഹത്യ അല്ല തിരഞ്ഞെടുപ്പ്. രാഷ്ട്രീയമാണ് പ്രധാനമായി ഉന്നയിക്കേണ്ടത്. അപലനീയമാണ് ഇത്തരം പ്രവര്‍ത്തനം.

കേരളത്തിൽ യുഡിഎഫിന് രാഷ്ട്രീയത്തില്‍ ദിശാബോധമില്ല. തീവ്ര ഇടതുപക്ഷ വിരുദ്ധതയാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ആ നിലപാട് ബിജെപിക്ക് സഹായകമാവുകയാണ്. മുഖ്യമന്ത്രി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത് കാര്യഗൗരവത്തോടെയാണ്. മോദിക്കുള്ളത് മോദിക്കും രാഹുലിനുള്ളത് രാഹുലിനും പറയും.

പ്രധാനമന്ത്രി കേരളത്തില്‍ വന്ന് ഏറ്റവും അധികം ആക്രമിച്ചു സംസാരിച്ചത് സിപിഐഎമ്മിനെതിരെയാണ്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന്റെ നില ഇക്കുറി മെച്ചപ്പെടും. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ ഇടതുപക്ഷം കേരളത്തിന് പുറത്തുനിന്ന് നേടുമെന്നും അദ്ദേഹം പറഞ്ഞു.