ഭരണഘടനയെ പതുക്കെപ്പതുക്കെ ബിജെപി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് സീതാറാം യെച്ചൂരി. സാമൂഹിക നീതി, ഭരണഘടനാ സ്ഥാപനങ്ങൾ, അന്വേഷണ ഏജൻസികൾ എല്ലാം തച്ചുടയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മതേതര ജനാധിപത്യം സംരക്ഷിക്കാൻ, നമ്മളറിയുന്ന നമ്മുടെ ഇന്ത്യയെ നില നിർത്താൻ ബിജെപിയെ തോൽപിക്കണം. നമ്മുടെ കാലാവസ്ഥയെ പോലും വെറുതെ വിടാത്തതാണ് മോദിയുടെ നയങ്ങളെന്നും യെച്ചൂരി വിമർശിച്ചു.

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിലിൽ തിരിച്ചെത്തിച്ച നിയമ പേരാട്ടം നടത്തിയത് സിപിഐഎം ആണെന്നും കോൺഗ്രസ് എവിടെ ആയിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. മത ന്യൂനപക്ഷങ്ങൾക്കായി ഏറ്റവും ശക്തമായി പോരാടുന്നത് ഇടതു പാർട്ടികളാണ്. കോൺഗ്രസ് അല്ല. ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളുമാണ് ബി ജെ പിയുടെ ഹിന്ദുത്വ ഭാരത സങ്കൽപത്തിലെ ആഭ്യന്തര ശത്രുക്കൾ.

പഴയ കോൺഗ്രസുകാർ ബി ജെ പിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ധാരാളമുണ്ട്. ഇനിയും കോൺ​ഗ്രസ് നേതാക്കൾ വരുമെന്ന് ബിജെപിയ്ക്ക് അറിയാമെന്നും യെച്ചൂരി പറഞ്ഞു. ബിജെപി നയങ്ങളെ ശക്തമായി എതിർത്തത് സിപിഐഎമ്മാണ്. കോൺ​ഗ്രസ് എവിടെയായിരുന്നു. രാജ്യത്തിന്റെ ആസ്തികളെല്ലാം കേന്ദ്രം വിൽക്കുകയാണ്, സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുക്കുന്നു. കാടുകൾ, തുറമുഖങ്ങൾ, വിമാനത്താവളം, എണ്ണ ഊർജ സ്രോതസ്സുകളെല്ലാം പ്രധാനമന്ത്രിയുടെ സ്നേഹിതരായ കോർപറേറ്റുകൾക്ക് നൽകി കൊണ്ടിരിക്കുന്നു. സമ്പന്നർ അതി സമ്പന്നരായി കൊണ്ടിരിക്കുന്നു.

വീട്ടകങ്ങളുടെ കടം കൂടി കൊണ്ടിരിക്കുന്നു, നിലനിൽപിന് വേണ്ടിയുള്ള കടമെടുപ്പ് വലിയ സാമ്പത്തിക സാമൂഹിക പ്രശ്നകളിലേക്ക് പോവുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണ് മോദി സർക്കാർ. ഇലക്ടറൽ ബോണ്ടിന്റെ കാര്യം നോക്കൂ. ബോണ്ട് വേണ്ടെന്ന് പറഞ്ഞത് ഇടതു പാർട്ടികൾ മാത്രം, നിയമ പോരാട്ടത്തിനിറങ്ങിയതും ഇടതുപക്ഷം.

ജനാധിപത്യത്തെ തകർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന സർക്കാരാണിത്. കേരളത്തിന് അർഹമായ വിഹിതം നൽകാതെയും ഗവർണറെ ഉപയോഗിച്ചുമാണ് കേരളത്തിന് എതിരെയുള കേന്ദ്ര നീക്കം. മോദിക്ക് കേരള സർക്കാരിനോട് മൃദു സമീപനമെന്ന് ആക്ഷേപിക്കുന്നവർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.