തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. നിപ വൈറസ് വന്നിട്ട് താൻ പതറിയില്ലെന്നും പിന്നെയാണോ ഈ വൈറസിനു മുന്നിലെന്നും അവർ ചൂണ്ടിക്കാണിച്ചു. സഹിക്കാവുന്നതിന് പരിധിയുണ്ട്. വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്.

തൻ്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി. സൈബർ ആക്രമണത്തിന് പിന്നിൽ ഒരു സംഘമുണ്ട്. എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങൾക്ക് തന്നെയറിയാമെന്നും കെ കെ ശൈലജ പറഞ്ഞു. അന്ന് താൻ തൊണ്ടയിടറി സംസാരിച്ചതല്ലെന്നും പൊടി അലർജിയായത് കൊണ്ട് തൊണ്ട പ്രശ്നമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഭരണഘടനയിൽ മതേതരത്വം സംരക്ഷിക്കപ്പെടണം. പൗരത്വം എല്ലാ മനുഷ്യർക്കും ഒരേ പോലെ അവകാശപ്പെട്ടതാണ്.

സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം കിട്ടണം. ഭരണ വിരുദ്ധ വികാരമില്ല. നികുതി വിഹിതം കേന്ദ്രം തരാത്തതാണ് പെൻഷനും ശമ്പളവും മുടങ്ങാൻ കാരണമായത്. ഇത് സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയാണെന്ന് പറയുന്നത് തെറ്റാണ്. പാനൂർ ബോംബ് സ്ഫോടനത്തിൽ ആരുമായും പാർട്ടിക്ക് ബന്ധമില്ല. പ്രാദേശിക വിഷയങ്ങൾ മാത്രം ചർച്ച ചെയ്യണം എന്നത് യുഡിഎഫിൻ്റെ നിർബന്ധ ബുദ്ധിയാണ്.