പഞ്ചാബിലെ പട്യാല ജില്ലയിലെ ശംഭു റെയിൽവേ സ്റ്റേഷനിൽ കർഷകർ നാലാം ദിവസവും ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു. ഇതോടെ അംബാല-അമൃത്സർ റൂട്ടിലെ മൊത്തം 54 ട്രെയിനുകൾ ശനിയാഴ്ച റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് കർഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 380 ട്രെയിനുകളുടെ ഗതാഗതത്തെ ബാധിച്ചു. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പാട്യാല ജില്ലയിലെ ശംഭുവിൽ സംയുക്ത കിസാൻ മോർച്ച (നോൺ-പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നിവയുടെ കീഴിലാണ് കർഷകർ പ്രതിഷേധിക്കുന്നത്.

പഞ്ചാബ്-ഹരിയാന അതിർത്തിക്കടുത്തുള്ള ശംഭുവിലെ അംബാല-ലുധിയാന-അമൃത്‌സർ റൂട്ടിലെ ട്രാക്കിൽ കുത്തിയിരുന്ന് അറസ്റ്റ് ചെയ്ത കർഷകരെ മോചിപ്പിക്കുന്നതിനായി ബുധനാഴ്ചയാണ് പ്രതിഷേധം ആരംഭിച്ചത്
മൂന്ന് കർഷകരെ മോചിപ്പിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു.

എല്ലാ വിളകൾക്കും മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ചിന് എസ്കെഎമ്മും കെഎംഎമ്മും നേതൃത്വം നൽകുന്നുണ്ട്. ഫെബ്രുവരി 13 ന് സുരക്ഷാ സേന തടഞ്ഞതിനെത്തുടർന്ന് കർഷകർ ഫെബ്രുവരി 13 മുതൽ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിൻ്റുകളിൽ തങ്ങുകയാണ്.