പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം തീർത്തും രാജ്യവിരുദ്ധമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മുസ്ലീങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണ്. സങ്കൽപ്പ കഥകൾ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ജനങ്ങളിൽ വളർത്തുന്ന പ്രചാരണമാണ് നടക്കുന്നത്. മുസ്ലീം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.

എന്നാൽ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ ഒരു പാട് മുസ്ലീങ്ങളുടെ പേര് കാണാൻ സാധിക്കും. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം പ്രധാനമന്തിക്കുണ്ടായി. നിയമവിരുദ്ധമായ കാര്യമാണ് നടന്നത്. പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ ശക്തി ശരിയായ രീതിയിൽ ജനങ്ങൾ പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ നടപടി എടുക്കാൻ തെരഞെടുപ്പ് കമ്മീഷൻ തയ്യാറാവണമെന്നും പറഞ്ഞു.