ടി.ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്ന് അനില്‍ ആന്റണി. ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. നന്ദകുമാര്‍ 2016 ല്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിനു ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പിനു ശേഷം ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും അനില്‍ ആന്റണി പ്രതികരിച്ചു. തന്റെ പ്രചാരണം അട്ടിമറിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പത്തനംതിട്ടയില്‍ മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.

ബിലീവേഴ്‌സ് ചര്‍ച്ച് തനിക്ക് പിന്തുണ പ്രഖ്യാപിച്ചത് വാര്‍ത്തയായില്ല. തനിക്ക് അനുകൂലമായുള്ള വാര്‍ത്തകള്‍ ഒതുക്കുന്നുവെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. അനില്‍ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകളുമായി ടിജി നന്ദകുമാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.