മധ്യപ്രദേശിൽ കോൺ​ഗ്രസിന് തിരിച്ചടി. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ‌ ഇൻഡോർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി അക്ഷയ് ബാം കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി എംഎൽഎൽ രമേശ് മെൻഡോലയ്ക്കൊപ്പം കളക്ടറുടെ ഓഫീസിലെത്തിയ അക്ഷയ് ബാം സ്ഥാനാർത്ഥിത്വം പിൻവലിച്ചു.

മെയ് 13ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയെ ഞെട്ടിച്ച് സ്ഥാനാർത്ഥിയുടെ ചുവടുമാറ്റം.ബിജെപി എംപി ശങ്കർ ലാൽവാനിക്കെതിരെയാണ് കോൺഗ്രസ് അക്ഷയ് ബാമിനെ ഇറക്കിയത്. സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംബാനിയുടെ പത്രിക തള്ളിയതിന് പിന്നാലെയാണ് കോൺഗ്രസിന് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥിയെ പിന്തുണച്ച മൂന്ന് പേരും പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് അറിയിച്ചതോടെയാണ് നിലേഷിന്റെ പത്രിക ഇലക്ഷൻ കമ്മീഷൻ തള്ളിയത്.