ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിനിടെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയാണ് പരാതി. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതി.

കഴിഞ്ഞ ദിവസം ഇ പി ജയരാജൻ മൂവർക്കും വക്കീൽ നോട്ടീസ്‌ അയച്ചിരുന്നു. ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിച്ചില്ലെങ്കിൽ സിവിൽ–ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്നാണ് മുന്നറിയിപ്പ്. അല്ലെങ്കിൽ 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇപി നോട്ടീസിൽ വ്യക്തമാക്കുന്നു. അഡ്വ. എം.രാജഗോപാലൻ നായർ മുഖേനയാണ് അദ്ദേഹം നോട്ടീസ്‌ അയച്ചത്‌.

‘‘വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിച്ചതിലൂടെ തന്നെ മാത്രമല്ല പാർട്ടിയെയും നേതാക്കളെയും അധിക്ഷേപിച്ചു. ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച്‌ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളമാണ്. കമ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള തന്റെ പാർട്ടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവില്ല. മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്‌’’– നോട്ടീസിൽ പറയുന്നു.