ദേശീയ വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമണ കേസിൽ മുൻ റെസ്‌ലിംഗ് ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ 'കുറ്റം ചുമത്തുന്നത്' സംബന്ധിച്ച ഉത്തരവ് ഡൽഹിയിലെ റൂസ് അവന്യൂ കോടതി മെയ് 10ലേക്ക് മാറ്റി. ഉത്തരവ് ഏറെക്കുറെ തയ്യാറായെങ്കിലും അന്തിമ പരിശോധനയിലാണെന്നും അതിനാൽ മെയ് 10ന് വിധി പറയുമെന്നും കോടതി അറിയിച്ചു.

ഏപ്രിൽ 18 ന്, കുറ്റം ചുമത്തുന്നത് സംബന്ധിച്ച ഉത്തരവ് കോടതി പ്രഖ്യാപിക്കേണ്ടതായിരുന്നു. 2022 സെപ്റ്റംബർ 7 ന് ഡബ്ല്യുഎഫ്ഐ ഓഫീസിൽ തൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് സിംഗ് കോടതിയിൽ അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് ഇത് മാറ്റിവച്ചു. ഏപ്രിൽ 26 ന് അപേക്ഷ തള്ളുകയും മെയ് 7 ന് ഉത്തരവ് പ്രഖ്യാപിക്കാൻ കോടതി തീരുമാനിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ജൂണിൽ ബ്രിജ് ഭൂഷണിനെതിരെ വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

സെക്ഷൻ 354, 354-എ (ലൈംഗിക പീഡനം), 354-ഡി (പിന്തുടരൽ), സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുൻ ഡബ്ല്യുഎഫ്ഐ അസിസ്റ്റൻ്റ് സെക്രട്ടറി വിനോദ് തോമറിനെതിരെ ക്രിമിനൽ ഭീഷണിയും പ്രേരണയും ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.