പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ദില്ലി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയാണ് 2010ല്‍ യുഎപിഎ ചുമത്തിയ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്.

2010 ഒക്‌ടോബര്‍ 21ന് 'ആസാദി ദ ഓണ്‍ലി വേ' എന്ന ബാനറില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പരിപാടിയില്‍ അരുന്ധതി പ്രേകാപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. കശ്മീരുമായി ബന്ധപ്പെട്ടാണ് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് പൊലീസ് എഫ്‌ഐആറില്‍ സൂചിപ്പിച്ചു.

പൊതുസ്ഥലത്ത് രാജ്യവിരുദ്ധ പ്രസംഗം നടത്തിയതിന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ലഫ്. ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. കാശ്മീരി വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി, പാര്‍ലമെന്റ് ആക്രമണ കേസിലുള്‍പ്പെട്ടിരുന്ന ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ സയ്യിദ് അബ്ദുള്‍ റഹ്‌മാന്‍ ഗീലാനി എന്നിവരും കേസില്‍ പ്രതികളാണ്.