ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റാണെന്ന് മന്ത്രി വി എൻ വാസവൻ. ഇ കെ നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചതെന്നും ഇതനുസരിച്ച് കുമാർ കമ്മിറ്റിയാണ് ആദ്യമായി പഠനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് വന്ന എ കെ ആന്റണി സർക്കാർ ടെൻഡർ കൊടുത്തില്ലെന്നും
വിഎസ് അച്യുതാനന്ദൻ സർക്കാരാണ് ടെൻഡർ കൊടുത്തതെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർവഹിച്ചത് പിണറായി സർക്കാരാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നാളെ കൂറ്റൻ മദർഷിപ് അടുക്കും. ഡാനിഷ് ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ രാവിലെ ആറുമണിയോടെ ബർത്തിൽ അടുക്കും. കപ്പൽ ഇന്ന് അർധരാത്രി തന്നെ പുറംകടലിൽ എത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കപ്പലിന് സ്വീകരണം.