ജയിലുകൾ സന്ദർശിച്ച് അപര്യാപ്തതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ മേധാവി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിക്കുക. സമിതി മൂന്ന് മാസത്തിനകം നിർദേശങ്ങൾ സമർപ്പിക്കണം.
ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനുള്ള സുപ്രീം കോടതി നിർദേശപ്രകാരം ചേർന്ന ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തടവുകാരെ എണ്ണം കൂടുതലുള്ള ജയിലുകളിൽ നിന്നും ശേഷി കൂടിയതും എണ്ണം കുറവുള്ളതുമായ ജയിലുകളിലേക്ക് മാറ്റി പാർപ്പിക്കും. വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയിൽ പുതുതായി ഒരു സെൻട്രൽ ജയിൽ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തും.
സെല്ലുകൾ അറ്റകുറ്റപ്പണി ചെയ്തും പുതിയ സെല്ലുകൾ പണിതും ബാഹുല്യം കുറയ്ക്കാൻ നടപടിയെടുക്കണം. പത്തനംതിട്ട, തളിപ്പറമ്പ്, എന്നിവിടങ്ങളിൽ പുതിയ ജയിലുകളുടെ നിർമ്മാണ പ്രവൃത്തികൾ ത്വരിതപ്പെടുത്തും.യോഗത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. എ ജയതിലക്, ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ തുടങ്ങിയവർ സംസാരിച്ചു.